കേരളത്തെ ഉപേക്ഷിച്ചു പോകുന്നതല്ല, എന്നെ ചവിട്ടി പുറത്താക്കിയതാണ്; ഒരാള്‍ക്കും ഈ ഗതി വരരുത്: സാബു എം ജേക്കബ്

കേരളത്തെ ഉപേക്ഷിച്ചു പോകുന്നതല്ല, എന്നെ ചവിട്ടി പുറത്താക്കിയതാണ്; ഒരാള്‍ക്കും ഈ ഗതി വരരുത്: സാബു എം ജേക്കബ്

കൊച്ചി: വ്യവസായ നിക്ഷേപ ചര്‍ച്ചയ്ക്കായി കിറ്റെക്സ് ഗ്രൂപ്പ് എം.ഡി സാബു ജേക്കബ് രാവിലെ ഹൈദരാബാദിലേക്ക് പുറപ്പെട്ടു. തെലങ്കാന സര്‍ക്കാരിന്റെ പ്രത്യേക ജെറ്റ് വിമാനത്തിലാണ് സാബുവും സംഘവും പോയത്. യാത്ര തിരിക്കും മുന്‍പ് കേരള സര്‍ക്കാരിനെതിരേ രൂക്ഷ വിമര്‍ശനമാണ് സാബു ഉന്നയിച്ചത്.

പതിനായിരങ്ങള്‍ക്ക് ജോലി നല്‍കണമെന്ന് ആഗ്രഹിച്ച തന്നെ കേരളത്തില്‍ നിന്ന് ചവിട്ടി പുറത്താക്കുകയായിരുന്നു. തന്നെ മൃഗത്തെ പോലെ ആട്ടിയോടിക്കുകയായിരുന്നു. മറ്റൊരു വ്യവസായിക്കും ഇങ്ങനെ ഒരു ഗതി വരരുത്. കഴിഞ്ഞ കുറെ ദിവസം വേദന അനുഭവിച്ചു. ഇനി ഇത് സാധിക്കില്ല. വ്യവസായം തുടങ്ങുന്ന കാര്യത്തില്‍ കേരളത്തില്‍ മാറ്റങ്ങള്‍ ഉണ്ടായില്ലെങ്കില്‍ പുതിയ തലമുറയുടെ ഭാവി ആപത്തിലാകുമെന്നും സാബു എം ജേക്കബ് മുന്നറിയിപ്പ് നല്‍കി.

'എത്രനാള്‍ ആട്ടും തുപ്പും സഹിച്ച് ഇവിടെ നില്‍ക്കാന്‍ സാധിക്കും. പതിനായിരങ്ങള്‍ക്ക് ജോലി നല്‍കണമെന്നത് വലിയ സ്വപ്നമായിരുന്നു. ആട്ടിയോടിക്കുകയാണ് ഉണ്ടായത്. ഞാന്‍ സ്വന്തമായി പോകുന്നതല്ല. എന്നെ ആട്ടിയോടിക്കുകയായിരുന്നു. വലിയ വേദനയുണ്ട്. എനിക്ക് ഉണ്ടായ അനുഭവം മറ്റാര്‍ക്കും ഉണ്ടാവാന്‍ പാടില്ല. ജീവന്‍ പണയം വെച്ചും ബിസിനസ് ചെയ്യുന്നവര്‍ എന്തു ചെയ്യും. ഇക്കാര്യങ്ങളെല്ലാം ചിന്തിക്കണം'

'ഇത് മലയാളികളുടെ പ്രശ്നമാണ്. യുവതീയുവാക്കളുടെ പ്രശ്നമാണ്. മാറ്റം വന്നില്ലെങ്കില്‍ വലിയൊരു ആപത്തിലേക്ക് പോകും. എനിക്ക് യാതൊരു പ്രശ്നവുമില്ല. 3500 കോടി രൂപയുടെ നിക്ഷേപ പദ്ധതി ഉപേക്ഷിച്ചു എന്ന്് അറിഞ്ഞിട്ടും ആരും തിരിഞ്ഞു നോക്കിയില്ല.സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ആരും വിളിച്ചില്ല. അതേസമയം മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് നിക്ഷേപം ക്ഷണിച്ച് വിളി വന്നു. തെലങ്കാന സര്‍ക്കാര്‍ സ്വകാര്യ ജെറ്റ് അയച്ചിരിക്കുകയാണ്. നിക്ഷേപ സൗഹൃദ സംസ്ഥാനമാണ് തെലങ്കാന.'- സാബു എം ജേക്കബ് പറഞ്ഞു.

'വേലി തന്നെ വിളവ് തിന്നുന്ന അവസ്ഥയാണ് ഇവിടെയുള്ളത്. മുഖ്യമന്ത്രി മാത്രം മാറിയിട്ട് കാര്യമില്ല. 45 ദിവസമാണ് ഉദ്യോഗസ്ഥര്‍ തന്റെ കമ്പനിയില്‍ കയറിയിറങ്ങിയത്. ഉദ്യോഗസ്ഥര്‍ ചെയ്തത് ശരിയാണ് എന്നാണ് സര്‍ക്കാരിന്റെ ന്യായീകരണം. പിന്നീട് ഉത്തരവ് പിന്‍വലിക്കുന്ന സ്ഥിതിയുണ്ടായി. ഇതുകാണിക്കുന്നത് ഞാന്‍ പറഞ്ഞത് ശരിയായിരുന്നു എന്നാണ്.

നമ്മള്‍ ഇന്നും 50 വര്‍ഷം പിന്നിലാണ്. കേരളം മാത്രം മാറിയിട്ടില്ല. ഞാന്‍ കേരളത്തെ ഉപേക്ഷിച്ചു പോകുന്നതല്ല, എന്നെ ചവിട്ടിപ്പുറത്താക്കിയതാണ്. ഒരു വ്യവസായിക്ക് വേണ്ടത് മന:സമാധാനമാണ്. എനിക്ക് കിട്ടാത്തതും അതാണ്. ഒരു മൃഗത്തെ പോലെ എന്നെ വേട്ടയാടി. 45 ദിവസം ഒരാളും തിരിഞ്ഞുനോക്കിയില്ല.

എന്റെ കാര്യം വിട്ടേക്ക് എന്നെ നോക്കാന്‍ എനിക്കറിയാം. പക്ഷേ ഈ നാട്ടിലെ ചെറുപ്പക്കാര്‍, പുതിയ സംരംഭകര്‍ അവരെ രക്ഷിക്കാന്‍ ഒറ്റക്കെട്ടായി നിന്നുകഴിഞ്ഞാല്‍ കേരളത്തെ മാറ്റാം. കേരളത്തെ മാറ്റിയെ പറ്റൂ. കേരളത്തില്‍ നിന്നു പുറത്തു നിക്ഷേപത്തിനായി പോകുന്നതില്‍ വേദനയുണ്ട്. വിഷമമുണ്ട്. പക്ഷേ നിവൃത്തിയില്ല'.

ഇത്തരത്തില്‍ മുന്നോട്ട് പോയാല്‍ ഒരു 25 വര്‍ഷം കഴിയുമ്പോഴേക്കും കേരളം പ്രായമായ അച്ഛനമ്മമാരുടെ നാടായി മാറും. ഒറ്റകുട്ടികള്‍ പോലും ഈ കേരളത്തില്‍ ഉണ്ടാകില്ല. നമ്മുടെ അയല്‍ സംസ്ഥാനമായ തമിഴ്‌നാട്ടിലേക്ക് ഏഴ് ലക്ഷം മലയാളികളാണ് തൊഴില്‍ തേടി പോയിരിക്കുന്നത്. എന്നാല്‍ 2020 കാലഘട്ടത്തില്‍ ഒട്ടനധി തമിഴന്മാര്‍ കേരളത്തിലുണ്ടായിരുന്നു. തമിഴ്‌നാട്ടില്‍ നിന്നുള്ള ജോലിക്കാരായിരുന്നു ഇവിടെയുണ്ടായിരുന്നത്. എന്നാല്‍ ഇപ്പോള്‍ മലയാളികള്‍ അന്യസംസ്ഥാനങ്ങളില്‍ പോയി ജോലിചെയ്ത് ജീവിക്കേണ്ട സാഹചര്യമാണെന്നും സാബു.

ചര്‍ച്ചകള്‍ ഉണ്ടായിട്ട് കാര്യമില്ല. റിസല്‍ട്ടാണ് വേണ്ടത്. വ്യവസായമന്ത്രി പി.രാജീവ് വ്യവസായികളുമായി ചര്‍ച്ച നടത്താന്‍ തീരുമാനിച്ച കാര്യത്തെ കുറിച്ച് ചോദിച്ചപ്പോള്‍ സാബു എം ജേക്കബ് പറഞ്ഞു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.