വിവാദ മരംമുറി കര്‍ഷകരെ ദുരിതത്തിലാക്കുന്നതായി പരാതി

വിവാദ മരംമുറി കര്‍ഷകരെ ദുരിതത്തിലാക്കുന്നതായി പരാതി

കോഴിക്കോട്: വിവാദ മരംമുറി ഉത്തരവ് യഥാര്‍ഥ കര്‍ഷകരെ ദുരിതത്തിലാക്കുന്നതായി പരാതി. തടിക്കച്ചവടക്കാരും അതിന്റെ ദോഷഫലം അനുഭവിച്ചു തുടങ്ങിയെന്നാണ് വിവരം. സ്വന്തം പറമ്പില്‍ നിന്നിരുന്ന മരങ്ങള്‍, വ്യക്തിപരമായ അത്യാവശ്യങ്ങള്‍ക്ക് മുറിച്ചു വില്‍ക്കുന്നതുപോലും ഇപ്പോള്‍ തടഞ്ഞിരിക്കുകയാണ് വനം വകുപ്പ്.

നിയമവിധേയമായും അല്ലാതെയും മരം മുറിച്ചതിന്റെ വിവരങ്ങള്‍ എല്ലാം കൂട്ടിക്കുഴച്ച് റിപ്പോര്‍ട്ട് തയാറാക്കുന്നത് കര്‍ഷകരെ കുടുക്കിലാക്കി, പ്രതിഷേധം വളര്‍ത്താനുള്ള വനം വകുപ്പിന്റെ തന്ത്രമാണെന്നും ആരോപണം ഉയരുന്നുണ്ട്. മരംമുറി വിവാദത്തെ തുടര്‍ന്ന് വനം വിജിലന്‍സ് നടത്തിയ അന്വേഷണത്തില്‍, നിയമപ്രകാരം മുറിച്ച മരങ്ങളുടെ വിവരങ്ങളും പല റേഞ്ചുകളില്‍ നിന്നും ക്രോഡീകരിച്ചു നല്‍കിയിട്ടുണ്ട്. മരം മുറിക്കാന്‍ അവകാശമുള്ള പട്ടയഭൂമിയില്‍ നിന്ന് മരം മുറിച്ചതിന്റെ വിവരങ്ങള്‍ വരെ ഇങ്ങനെ നല്‍കിയതില്‍ പെടുന്നു. ഇതില്‍ നിയമവിധേയമായതും അല്ലാത്തതും ഇനി കണ്ടെത്തേണ്ടി വരും. ഇതിനു സമയം അനുവദിക്കുന്നതിനു പകരം പരമാവധി കേസുകള്‍ എടുക്കാനാണ് ഉന്നത തലത്തില്‍ നിന്നു നല്‍കിയിരിക്കുന്ന നിര്‍ദേശം.

വനംവകുപ്പ് തന്നെ കേസെടുത്തില്ലെങ്കില്‍, പ്രത്യേക അന്വേഷണ സംഘം ഇടപെട്ട് കേസെടുക്കുമെന്നും അതില്‍ വനം വകുപ്പ് ഉദ്യോഗസ്ഥരെ കൂടി പ്രതികളാക്കുമെന്നുമുള്ള സന്ദേശമാണ് നല്‍കിയിരിക്കുന്നത്. വനം വകുപ്പിന്റെ കണക്കില്‍ 2419 മരങ്ങളാണ് സംസ്ഥാനത്ത് അനധികൃതമായി മുറിച്ചത്. എന്നാല്‍ പാലക്കാട്ടെ രണ്ട് റേഞ്ചുകളില്‍ മാത്രം 2020 മാര്‍ച്ചിനു ശേഷം ഏഴായിരത്തിലേറെ മരങ്ങള്‍ മുറിച്ചതായി പട്ടികയിലുണ്ട്.

ഇതില്‍ ഭൂരിഭാഗവും കര്‍ഷകന് അവകാശപ്പെട്ട  ഭൂമിയിലെ മരങ്ങളാണെന്നും, പാസിനുള്ള അപേക്ഷ നിരസിച്ചാലും 20 ദിവസത്തിനുള്ളില്‍ അത് ലഭിച്ചതായി കണക്കാക്കി, മരങ്ങള്‍ മുറിക്കാനുള്ള അവകാശം കര്‍ഷകനുണ്ടെന്നും റേഞ്ച് ഓഫിസര്‍മാര്‍ സാക്ഷ്യപ്പെടുത്തുന്നു. ഇത്തരം മരങ്ങളും ചേര്‍ത്തുള്ള പട്ടിക തയാറാക്കുന്നത് കര്‍ഷകരെ ബുദ്ധിമുട്ടിലാക്കുകയാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.