ടോക്കിയോയ്ക്ക് സമാനമായ കാലാവസ്ഥ; കെയിന്‍സില്‍ ഓസ്‌ട്രേലിയന്‍ താരങ്ങള്‍ക്ക് പ്രത്യേക ഒളിമ്പിക്‌സ് പരിശീലനം

ടോക്കിയോയ്ക്ക് സമാനമായ കാലാവസ്ഥ; കെയിന്‍സില്‍ ഓസ്‌ട്രേലിയന്‍ താരങ്ങള്‍ക്ക് പ്രത്യേക ഒളിമ്പിക്‌സ് പരിശീലനം

ബ്രിസ്ബന്‍: ഒളിമ്പിക്‌സില്‍ പങ്കെടുക്കുന്ന ഓസ്‌ട്രേലിയന്‍ കായിക താരങ്ങള്‍ കെയിന്‍സ് നഗരത്തില്‍ പ്രത്യേക പരിശീലനത്തില്‍. ടോക്കിയിലേതിനു സമാനമായ ഉഷ്ണമേഖലാ കാലാവസ്ഥയാണ് ക്വീന്‍സ് ലാന്‍ഡ് സംസ്ഥാനത്തെ കെയിന്‍സ് നഗരത്തിനുമുളളത്. ഒളിമ്പിക്‌സില്‍ മികച്ച പ്രകടനം നടത്താന്‍ സമാന കാലാവസ്ഥയിലെ പരിശീലനം ഉപകരിക്കുമെന്നാണ് കണക്കുകൂട്ടല്‍. ടോക്കിയോയില്‍ എത്തുംമുന്‍പേതന്നെ സമാന കാലാവസ്ഥ പരിചയിച്ചാല്‍ നീന്തല്‍ മല്‍സരങ്ങളിലടക്കം അധികം വിയര്‍പ്പൊഴുക്കേണ്ടി വരില്ലെന്നാണ് കണക്കുകൂട്ടല്‍.

ഓസ്‌ട്രേലിയയില്‍ ഉഷ്ണമേഖലാ കാലാവസ്ഥയുളള നഗരമാണ് കെയിന്‍സ്. വര്‍ഷത്തില്‍ ശരാശരി 18 ഡിഗ്രി താപനിലയുള്ള സ്ഥലങ്ങളാണ് ഈ ഗണത്തിലുള്ളത്. ഒളിമ്പിക്‌സില്‍ രാജ്യത്തിനായി മെഡല്‍ പ്രതീക്ഷയുളള പ്രധാന അത്‌ലറ്റുകളെല്ലാം ഉഷ്ണമേഖലാ കാലാവസ്ഥയോട് പൊരുത്തപ്പെടാനുള്ള ശ്രമത്തിലാണ്. പൊതുവേ തണുത്ത കാലാവസ്ഥയുളള ഓസ്‌ട്രേലിയയില്‍ നിന്നുളള കായിക താരങ്ങള്‍ക്ക് ടോക്കിയോയില്‍ മികച്ച പ്രകടനം നടത്താന്‍ കഴിയുമോയെന്ന് കായികവിദഗ്ധര്‍ നേരത്തെ സംശയം പ്രകടിപ്പിച്ചിരുന്നു.

നിലവിലെ സാഹചര്യത്തില്‍ കാലാവസ്ഥ മാത്രമല്ല കോവിഡും വില്ലനാണ്. ഈ സാഹചര്യത്തില്‍ ബയോ ബബിള്‍ സംവിധാനങ്ങളോടെയാണ് കായിക താരങ്ങള്‍ക്ക് പരിശീലനവും താമസവും ഏര്‍പ്പെടുത്തിയിരിക്കുന്നത്. കോവിഡ് അണുബാധയുടെ വ്യാപനം കുറയ്ക്കുന്നതിന് താരങ്ങളെ പുറംലോകത്തുനിന്ന് താരതമ്യേന ഒറ്റപ്പെടുത്തുക എന്നതാണ് ബയോ ബബിളിന്റെ ലക്ഷ്യം. ബയോ ബബിളില്‍ കഴിയുന്നവവര്‍ക്കു കുടുംബാംഗങ്ങള്‍, സന്ദര്‍ശകര്‍, സുഹൃത്തുക്കള്‍, ബന്ധുക്കള്‍ എന്നിവരുടെ സാന്നിധ്യം അനുവദിക്കില്ല

ബയോ ബബിളില്‍ ആയതുകൊണ്ടു പൊതുജനങ്ങള്‍ ഏറെയുളള സ്ഥലങ്ങളിലൊന്നും പോകാനാകില്ല. ഒളിമ്പിക്‌സ് കഴിയും വരെ പൊതുജന സമ്പര്‍ക്കം ഉപേക്ഷിച്ചേ പറ്റൂ എന്നാണ് താരങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം. ടോക്കയോ നഗരത്തിലും കഴിഞ്ഞദിവസം രണ്ടാഴ്ചത്തെ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരുന്നു.


നീന്തല്‍ താരങ്ങള്‍ കെയിന്‍സില്‍ പരിശീലത്തില്‍

കെയിന്‍സിലെ അരുവികളിലും പ്രാദേശിക നീന്തല്‍ പൂളുകളിലുമാണ് നീന്തല്‍ താരങ്ങളുടെ പരിശീലനം. തീരത്തെ വള്ളിച്ചെടികളില്‍ തൂങ്ങിയാടി പരിശീലനം ആസ്വദിക്കുകയാണ് ഇവര്‍. ഇതിന്റെ ചിത്രങ്ങളടക്കം സാമൂഹ്യമാധ്യമങ്ങളില്‍ താരങ്ങള്‍ പോസ്റ്റ് ചെയ്തിരുന്നു.

നഗരത്തില്‍ത്തന്നെ മറ്റൊരിടത്താണ് അത്‌ലറ്റിക് താരങ്ങളുടെ പരിശീലനം. നൂറുമീറ്ററില്‍ രാജ്യത്തിനായി ഇറങ്ങുന്ന രോഹന്‍ ബ്രൗണിങ് ബാര്‍ലോ പാര്‍ക്കിലെ അത്‌ലറ്റിക്‌സ് ട്രാക്കിലാണ് പരിശീലനം നടത്തുന്നത്. നാനൂറോളം കായികതാരങ്ങളാണ് ടോക്കിയോ ഒളിന്പിക്‌സിനായി ഓസ്‌ട്രേലിയയില്‍ നിന്ന് യാത്രയ്‌ക്കൊരുങ്ങുന്നത്. താരങ്ങള്‍ പോകുന്നുണ്ടെങ്കിലും കാണികള്‍ക്ക് ഇത്തവണ ടോക്കിയോയില്‍ പ്രവേശനമില്ല. കൊവിഡ് തന്നെ വില്ലന്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.