എംഎല്‍എ തോക്കെടുത്ത് വെടിവച്ചാലും സഭയ്ക്ക് പരമാധികാരമെന്ന് പറയാമോ? നിയമസഭാ കയ്യാങ്കളി കേസില്‍ വീണ്ടും സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം

എംഎല്‍എ തോക്കെടുത്ത് വെടിവച്ചാലും സഭയ്ക്ക് പരമാധികാരമെന്ന് പറയാമോ? നിയമസഭാ കയ്യാങ്കളി കേസില്‍ വീണ്ടും സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം

ജനാധിപത്യത്തിന്റെ ഗര്‍ഭഗൃഹത്തില്‍ നടന്ന അക്രമം നീതിയുടെ താല്‍പര്യത്തിനാണോ?..

ന്യൂഡല്‍ഹി: നിയമസഭാ കയ്യാങ്കളി കേസില്‍ സുപ്രീം കോടതിയില്‍ സംസ്ഥാന സര്‍ക്കാരിന്റെ തിരുത്ത്. അഴിമതിക്കാരനായ മന്ത്രി എന്ന മുന്‍ പ്രയോഗമാണ് സര്‍ക്കാര്‍ തിരുത്തിയത്. സര്‍ക്കാരിനെതിരായ അഴിമതിയിലാണ് പ്രതിപക്ഷം സഭയില്‍ പ്രതിഷേധിച്ചതെന്നാണ് സര്‍ക്കാര്‍ ഇന്ന് കോടതിയെ അറിയിച്ചത്. സഭയില്‍ വനിതാ അംഗങ്ങളെ അപമാനിക്കുന്ന നടപടിയുണ്ടായെന്നും സര്‍ക്കാര്‍ കോടതിയെ ബോധ്യപ്പെടുത്തി.


എംഎല്‍എ തോക്കെടുത്ത് വെടിവച്ചാലും സഭയ്ക്ക് പരമാധികാരമെന്ന് പറയാമോയെന്ന് കോടതി സര്‍ക്കാരിനോട് ചോദിച്ചു.ഇക്കാര്യത്തില്‍ സര്‍ക്കാര്‍ വിശദീകരണം നല്‍കണമെന്നും ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് വ്യക്തമാക്കി. ജനാധിപത്യത്തിന്റെ ഗര്‍ഭഗൃഹത്തില്‍ നടന്ന അക്രമം നീതിയുടെ താല്‍പര്യത്തിനാണോ എന്ന് ജസ്റ്റിസ് ചന്ദ്രചൂഡ് ചോദിച്ചു.

കോടതിയിലും രൂക്ഷമായ വാദപ്രതിവാദങ്ങള്‍ നടക്കാറുണ്ട്. എന്നു കരുതി കോടതിയിലെ സാമഗ്രികള്‍ നശിപ്പിക്കുമോ? ജനാധിപത്യത്തിന്റെ ശ്രീകോവിലാണ് നിയമ നിര്‍മ്മാണ സഭകള്‍. സഭയില്‍ അഭിപ്രായ പ്രകടനത്തിന് സ്വാതന്ത്ര്യമുണ്ടെന്ന കാര്യത്തില്‍ തര്‍ക്കമില്ല. എംഎല്‍എമാര്‍ തന്നെ സാമഗ്രികള്‍ നശിപ്പിക്കാന്‍ ശ്രമിക്കുന്നതിന് പിന്നില്‍ എന്ത് പൊതുതാത്പര്യമാണെന്നും കോടതി സര്‍ക്കാരിനോട് ചോദിച്ചു.

സര്‍ക്കാരിനെതിരെ രാഷ്ട്രീയ പ്രതിഷേധങ്ങള്‍ ഉണ്ടാവുക എന്നത് സ്വാഭാവികമാണ്. സഭയ്ക്കകത്ത് പ്രതിഷേധം നടക്കുമ്പോള്‍ അംഗങ്ങള്‍ക്ക് പരിരക്ഷയുണ്ട്. കേസ് അവസാനിപ്പിക്കാന്‍ സര്‍ക്കാരിന് അധികാരമുണ്ടെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. എന്നാല്‍ നിയമത്തിന്റെ ഏത് വ്യവസ്ഥയിലാണ് സര്‍ക്കാരിന് കേസ് അവസാനിപ്പിക്കാന്‍ അധികാരമുളളതെന്ന് കോടതി അഭിഭാഷകനോട് തിരിച്ച് ചോദിച്ചു. കേസില്‍ ഉച്ചകഴിഞ്ഞും വാദം തുടരും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.