പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍: പാര്‍ലമെന്ററി ഐടി സമിതി ഉന്നത ഉദ്യോഗസ്ഥരെ വിളിച്ചു വരുത്തും

പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍:  പാര്‍ലമെന്ററി ഐടി സമിതി ഉന്നത ഉദ്യോഗസ്ഥരെ വിളിച്ചു വരുത്തും

ന്യൂഡല്‍ഹി: പെഗാസസ് ഫോണ്‍ ചോര്‍ത്തലുമായി ബന്ധപ്പെട്ട് പാര്‍ലമെന്ററി ഐടി സമിതിയുടെ ഇടപെടല്‍. ആഭ്യന്തര-ഐടി മന്ത്രാലയങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരെ ശശി തരൂര്‍ എംപി അധ്യക്ഷനായ സമിതി വിളിച്ചു വരുത്തും. അടുത്തയാഴ്ച ഉദ്യോഗസ്ഥരുടെ മൊഴിയെടുക്കും.

ഫോണ്‍ ചോര്‍ത്തല്‍ വിഷയത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ ബഹളം തുടരുന്നതിനിടെയാണ് ഐടി സമിതിയുടെ ഇടപെടല്‍. തങ്ങളുടെ സേവനം സര്‍ക്കാരുകള്‍ക്കോ സര്‍ക്കാര്‍ ഏജന്‍സികള്‍ക്കോ മാത്രമേ നല്‍കൂവെന്ന് എന്‍എസ്ഒ വ്യക്തമാക്കിയിരുന്നു.

ആഭ്യന്തര മന്ത്രാലയമോ ഐടി മന്ത്രാലയമോ അറിയാതെ ഇന്ത്യക്ക് ഇവരുടെ സേവനം ആവശ്യപ്പെടാനാകില്ല. ഈ സാഹചര്യത്തിലാണ് രണ്ട് മന്ത്രാലയങ്ങളിലെയും ഉദ്യോഗസ്ഥരെ വിളിച്ചു വരുത്താന്‍ തീരുമാനിച്ചിരിക്കുന്നത്.

പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മക്രോണ്‍, ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് സിറില്‍ റമാഫോസ എന്നിവരടക്കം 34 രാജ്യങ്ങളിലെ രാഷ്ട്രത്തലവന്മാരുടെ പേരുകള്‍ പെഗാസസ് ഫോണ്‍ ചോര്‍ത്തലില്‍ പട്ടികയിലുണ്ട്. ഇന്ത്യയില്‍ നിന്ന് കേന്ദ്രമന്ത്രിമാരുടെയും പ്രതിപക്ഷ നേതാക്കളുടെയും ജഡ്ജിമാരുടെയും മാധ്യമ പ്രവര്‍ത്തകരുടെയും ഫോണുകളും പെഗാസസ് ചോര്‍ത്തി.

ഫോണ്‍ ചോര്‍ത്തല്‍ കേന്ദ്ര സര്‍ക്കാര്‍ അറിവോടെ ആണെന്ന വാര്‍ത്ത ഇതിന് പിന്നാലെ പുറത്ത് വന്നിരുന്നു. എന്നാല്‍ വാര്‍ത്ത തള്ളി കേന്ദ്രം രംഗത്തെത്തി. ആരോപണങ്ങള്‍ അടിസ്ഥാന രഹിതവും വാസ്തവ വിരുദ്ധവുമാണെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വാദം.

ആദ്യ ഘട്ടത്തില്‍, ഫോണ്‍ ചോര്‍ത്തപ്പെട്ട മാധ്യമപ്രവര്‍ത്തകരുടെയും മനുഷ്യാവകാശ പ്രവര്‍ത്തകരുടേയും പേര് വിവരങ്ങള്‍ പുറത്ത് വന്നിരുന്നു. ദി വയര്‍ മീഡിയയിലെ രോഹിണി സിംഗ് ഫോണ്‍ ചേര്‍ത്തപ്പെട്ട മാധ്യമപ്രവര്‍ത്തകരുടെ പട്ടികയില്‍ ഉണ്ട്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ മകന്‍ ജയ് ഷായുടെ സ്വത്തിലും വരുമാനത്തിലുമുണ്ടായ അനധികൃത വര്‍ധനവിനെക്കുറിച്ചുള്ള ആരോപണം റിപ്പോര്‍ട്ട് ചെയ്തത് രോഹിണി സിംഗായിരുന്നു.

ഇസ്രയേല്‍ കമ്പനിയായ എന്‍എസ്ഒ ഗ്രൂപ്പ് 2016ല്‍ വികസിപ്പിച്ചെടുത്ത സോഫ്റ്റ് വെയറായ പെഗാസസ്, ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ അടക്കം ഉള്‍പ്പെടുത്താം. ഇത് വ്യക്തികള്‍ക്ക് ലഭ്യമല്ല. സര്‍ക്കാര്‍ ഏജന്‍സികള്‍ക്കാണ് സാധാരണ നല്‍കാറുള്ളത്. ഫോണ്‍ ചോര്‍ത്തുന്നതിനുള്ള ഏറ്റവും എളുപ്പമായ ആയുധമാണ് പെഗാസസ് എന്നാണ് സൈബര്‍ ഗവേഷകര്‍ പറയുന്നത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.