കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസ്: മുഖ്യപ്രതികള്‍ സി.പി.എമ്മുകാര്‍; ഇ.ഡി അന്വേഷണത്തിനും സാധ്യത

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസ്: മുഖ്യപ്രതികള്‍ സി.പി.എമ്മുകാര്‍; ഇ.ഡി അന്വേഷണത്തിനും സാധ്യത

ബാങ്കിലെ പണം അനധികൃതമായി തിരിമറി ചെയ്യുന്ന കാര്യം 2016 മുതല്‍ സിപിഎം സംസ്ഥാന നേതൃത്വത്തിന് അറിയാമായിരുന്നു.

2019 മുതല്‍ മുന്‍ സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രന് നിക്ഷേപകര്‍ പലരും പലവട്ടം പരാതി നല്‍കി. എന്നിട്ടും ഒരു നടപടിയുമുണ്ടായില്ല. 2019 ഡിസംബര്‍ നാലിന് കബളിപ്പിക്കപ്പെട്ടവര്‍ തൃശൂര്‍ റേഞ്ച് ഡിഐജിക്ക് രേഖാമൂലം പരാതി നല്‍കിയെങ്കിലും പൊലീസ് അനങ്ങിയില്ല.


തൃശൂര്‍: കരുവന്നൂര്‍ സഹകരണ ബാങ്കിലെ വായ്പാ തട്ടിപ്പില്‍ മുഖ്യപ്രതികള്‍ സി.പി.എം ലോക്കല്‍ കമ്മിറ്റി അംഗങ്ങള്‍. ബാങ്ക് സെക്രട്ടറി ടി.ആര്‍ സുനില്‍കുമാറും മാനേജര്‍ ബിജു കരീമുമാണ് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന കേസിലെ മുഖ്യപ്രതികള്‍. ഇവരെ രക്ഷിക്കാന്‍ സിപിഎം ശ്രമം ആരംഭിച്ചതായും സൂചനയുണ്ട്.

പൊറത്തിശേരി ലോക്കല്‍ കമ്മിറ്റിയംഗമാണ് ബിജു കരീം. സുനില്‍ കുമാര്‍ കരുവന്നൂര്‍ ലോക്കല്‍ കമ്മിറ്റിയംഗവുമാണ്. കേസില്‍ പ്രതികളായതോടെ ഇരുവരും മുങ്ങിയിരിക്കുകയാണ്. ഇവര്‍ക്കായി ക്രൈംബ്രാഞ്ച് തിരച്ചില്‍ തുടരുന്നുണ്ട്. പ്രതികള്‍ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുന്നതായും അന്വേഷണ സംഘത്തിന് അറിവ് ലഭിച്ചു.

കരുവന്നൂര്‍ സഹകരണ ബാങ്കില്‍ വായ്പ എടുക്കുന്നവരുടെ ഭൂരേഖ പല തവണ വ്യാജ രേഖ ചമച്ച് പണയപ്പെടുത്തിയാണ് ഇവര്‍ തട്ടിപ്പ് നടത്തിയത്. ഇടപാടുകാരുടെ ഒപ്പ് വ്യാജമായി ഇട്ടായിരുന്നു തട്ടിപ്പുകള്‍. 100 കോടിയിലേറെ രൂപ ഇവര്‍ രണ്ടു പേരും ചേര്‍ന്ന് തട്ടിയെടുത്തുവെന്നാണ് പ്രാഥമിക വിവരം.

തട്ടിപ്പിലുടെ സമ്പാദിച്ച പണം ഇരുവരും റിയല്‍ എസ്റ്റേറ്റ്, റിസോര്‍ട്ട് ബിസിനസുകളില്‍ മുടക്കിയെന്നാണ് വിവരം. ബാങ്കിലെ പണം അനധികൃതമായി തിരിമറി ചെയ്യുന്ന കാര്യം 2016 മുതല്‍ സിപിഎം സംസ്ഥാന നേതൃത്വത്തിനറിയാമായിരുന്നു. ബ്രാഞ്ച് മാനേജരായിരുന്ന എം.വി. സുരേഷ് 2016 ല്‍ അന്നത്തെ സിപിഎം ജില്ലാ സെക്രട്ടറിയായിരുന്ന ബേബി ജോണിന് പരാതി നല്‍കി.

ബേബി ജോണ്‍ ഇത് അന്വേഷിക്കാന്‍ തുടങ്ങിയെങ്കിലും അദ്ദേഹത്തെ ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റി. പിന്നീട് ജില്ലാ സെക്രട്ടറിയായത് മുന്‍ മന്ത്രി എ.സി. മൊയ്തീനാണ്. മൊയ്തീനും സുരേഷ് പരാതി നല്‍കിയെങ്കിലും ഒരു നടപടിയുമുണ്ടായില്ല. മാത്രമല്ല സുരേഷിനെതിരെ ബാങ്ക് നടപടിയെടുത്ത് പിരിച്ചുവിടുകയും ചെയ്തു.

2019 മുതല്‍ മുന്‍ സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രന് നിക്ഷേപകര്‍ പലരും പലവട്ടം പരാതി നല്‍കി. എന്നിട്ടും ഒരു നടപടിയുമുണ്ടായില്ല. 2019 ഡിസംബര്‍ നാലിന് കബളിപ്പിക്കപ്പെട്ടവര്‍ തൃശൂര്‍ റേഞ്ച് ഡിഐജിക്ക് രേഖാമൂലം പരാതി നല്‍കി. തങ്ങളുടെ പേരില്‍ ബാങ്ക് സാമ്പത്തിക തട്ടിപ്പ് നടത്തുന്നതായും പരാതിക്കാരെ ഭീഷണിപ്പെടുത്തുന്നതായും ഡിഐജിക്ക് നല്‍കിയ പരാതിയില്‍ വ്യക്തമായി പറഞ്ഞിട്ടുണ്ട്. മാനേജരായിരുന്ന ബിജുവിന്റെ നേതൃത്വത്തിലാണ് തട്ടിപ്പും ഭീഷണിയും നടത്തുന്നതെന്ന് പരാതിയിലുണ്ട്. നിരവധി പേര്‍ ഒപ്പിട്ട ഈ പരാതി ലഭിച്ചിട്ടും പോലീസ് അനങ്ങിയില്ല.

തട്ടിയെടുത്ത പണം ഇവര്‍ മാത്രമാണോ പങ്കിട്ടെടുത്തതെന്ന് അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. ഭരണത്തിന്റെ ആനുകൂല്യം സിപിഎം ഭരണസമിതി ഉപയോഗിച്ചിട്ടുണ്ടെന്ന് ഇടപാടുകാര്‍ ആരോപിക്കുന്നു. പ്രതികളുമായി ബന്ധപ്പെട്ടവര്‍ക്ക് കോടികളുടെ വായ്പയാണ് നല്‍കിയിരിക്കുന്നത്. ബാങ്കിലെ ഒരു അക്കൗണ്ട് ഉടമയ്ക്ക് 18 വയസ്് തികയുന്ന അന്നുതന്നെ വായ്പ അനുവദിച്ചതും അന്വേഷണ സംഘം കണ്ടെത്തി.

തട്ടിപ്പ് പുറത്തുവന്നതിനു പിന്നാലെ ആറ് ഉദ്യോഗസ്ഥര്‍ക്കെതിരെ പോലീസ് കേസെടുത്തിരുന്നു. ഇവരെ സസ്പെന്റ് ചെയ്തിരുന്നു. സി.പി.എം ഭരണസമിതി കഴിഞ്ഞ ദിവസം ഇവരെ പിരിച്ചു വിടുകയും ചെയ്തിരുന്നു. ബാങ്കില്‍ നടന്ന വന്‍ സാമ്പത്തിക തട്ടിപ്പിനെപ്പറ്റി

ബാങ്കിലെ നിക്ഷേപകരുടെ പണം നഷ്ടപ്പെട്ട സാഹചര്യത്തില്‍ പണം തിരിച്ചുനല്‍കാന്‍ സര്‍ക്കാര്‍ ഇടപെടല്‍ വേണ്ടിവന്നേക്കും. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും (ഇ.ഡി) അന്വേഷണത്തിന് ഒരുങ്ങുന്നതായാണ് ലഭിക്കുന്ന വിവിരം.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.