റിയോ ഡി ജനീറോ: നാലു വയസുകാരി നീന എന്നും കടലിലിറങ്ങും. നീന്തി കടല്‍ കീഴടക്കുകയല്ല അവളുടെ ലക്ഷ്യം. മറിച്ച് വിവേകശൂന്യരായ മനുഷ്യര്‍ കടലിലേക്കു തള്ളുന്ന മാലിന്യം ശേഖരിക്കുകയാണ് ലക്ഷ്യം. മുതിര്‍ന്നവരെ സ്വന്തം പ്രവര്‍ത്തിയിലൂടെ വഴികാട്ടുകയാണ് ഈ കൊച്ചുമിടുക്കി. ബ്രസീലിലെ ലോക പ്രശസ്ത ബീച്ചായ റിയോ ഡി ജനീറോയിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നവര്‍ക്കൊപ്പം നീനയുമുണ്ട്.
അച്ഛനൊപ്പമാണ് നീന ഗോമസ് കടലിലിറങ്ങുന്നത്. ഒരു കുട്ടിയുടെ കൗതുകങ്ങള്‍ക്കപ്പുറം താനും കൂടി ജീവിക്കാനുള്ള ഈ ലോകത്തിലെ മാലിന്യം നീക്കം ചെയ്യാനുള്ള ശ്രമത്തിലാണവള്‍. എന്തുകൊണ്ടാണ് കടലിലെ മാലിന്യം നീക്കം ചെയ്യാന്‍ ഇറങ്ങിയതെന്ന് ചോദിച്ചാല്‍ അവളുടെ മറുപടിയിങ്ങനെ, മത്സ്യങ്ങളും ആമകളും മരിക്കുന്നു. ഈ ലോകത്തില്‍ തനിക്കൊപ്പം ജീവിക്കാന്‍ മത്സ്യങ്ങള്‍ക്കും ആമകള്‍ക്കും അവകാശമുണ്ടെന്ന് നീന കരുതുന്നു.
റിയോയിലെ ഗ്വാനബറ ബേയിലെ കടല്‍ ജീവിതത്തെക്കുറിച്ച് 2017 ല്‍ ഒരു സിനിമ നിര്‍മ്മിച്ചിട്ടുണ്ട് നീനയുടെ അച്ഛന്‍ ഗോമസ്. അതുകൊണ്ട് തന്നെ കടലിലെ മാലിന്യങ്ങളെ കുറിച്ച് അദ്ദേഹത്തിന് കൃത്യമായ ധാരണയുണ്ട്. ഗ്വാനബാര ബേയിലെ മനോഹരമായതും അതേസമയം മലിനവുമായ കടലിലേക്ക് പാഡില്‍ബോര്‍ഡില്‍ പോകുമ്പോള്‍ അദ്ദേഹം മകളെയും ഒപ്പം കൂട്ടുന്നു. ഗോമസ് പാഡില്‍ ബോര്‍ഡ് നിയന്ത്രിക്കുമ്പോള്‍ നീന കടലില്‍നിന്നു കുഞ്ഞിക്കൈകള്‍ കൊണ്ടു മാലിന്യങ്ങള്‍ ശേഖരിക്കും.
പ്രതിവര്‍ഷം പതിനൊന്ന് ദശലക്ഷം ടണ്‍ പ്ലാസ്റ്റിക് സമുദ്രത്തിലേക്ക് ഉപേക്ഷിക്കപ്പെടുന്നുവെന്നാണ് ഐക്യരാഷ്ട്ര സഭയുടെ കണക്ക്്.
പ്ലാസ്റ്റിക് അവശിഷ്ടങ്ങള്‍ കടല്‍ പക്ഷികള്‍ക്കും സമുദ്രജീവികള്‍ക്കും വലിയ അപകടമാണുണ്ടാക്കുന്നത്. ഓരോ വര്‍ഷവും ആയിരക്കണക്കിന് സമുദ്രജീവികള്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കഴിക്കുകയോ അല്ലെങ്കില്‍ അവയില്‍ കുടുങ്ങി മരിക്കുകയോ ചെയ്യുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26