ബത്തേരി: അമ്മയുടെ സംസ്‌കാര ചടങ്ങില്‍ പൊലീസ് അകമ്പടിയില്ലാതെ പങ്കെടുക്കണമെന്ന് മുട്ടില്‍ മരംമുറി കേസിലെ പ്രതികള്‍ വാശിപിടിച്ചത് ബത്തേരി കോടതിയില്‍ നാടകീയ രംഗങ്ങള്‍ക്കിടയാക്കി. ഒരുവേള പ്രതികള്‍ ജഡ്ജിയോടും പൊലീസ് ഉദ്യോഗസ്ഥരോടും രൂക്ഷമായ വാദ പ്രതിവാദത്തില്‍ ഏര്‍പ്പെടുകയും ചെയ്തു.
പ്രതികളെ കോടതി പതിനാലു ദിവസത്തേക്ക് റിമാന്‍ഡുചെയ്തു. അപ്പോഴാണ് തങ്ങളുടെ അമ്മ കഴിഞ്ഞ ദിവസം മരിച്ചുവെന്നും സംസ്‌കാര ചടങ്ങില്‍ പൊലീസ് അകമ്പടിയില്ലാതെ പങ്കെടുക്കാന്‍ അനുവദിക്കണമെന്നും പ്രതികള്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ഇത് അനുവദിക്കാനാവില്ലെന്ന് കോടതി പറഞ്ഞു. ഇതോടെയാണ് പ്രതികളുടെ ഭാഗത്തുനിന്ന് രൂക്ഷ പ്രതികരണങ്ങളുണ്ടായത്.
പൊലീസ് അകമ്പടിയില്ലാതെ പോകാന്‍ അനുവദിച്ചില്ലെങ്കില്‍ തങ്ങള്‍ക്ക് ചടങ്ങില്‍ പങ്കെടുക്കേണ്ടെന്ന് പ്രതികള്‍ ഉച്ചത്തില്‍ വിളിച്ചു പറഞ്ഞു. പ്രതികളുടെ ആവശ്യം ഒരുതരത്തിലും അംഗീകരിക്കാനാവില്ലെന്ന് കോടതിയും വ്യക്തമാക്കി. തുടര്‍ന്ന് പ്രതികളെ ജയിലിലേക്ക് മാറ്റി. ജയിലിലേക്ക് കൊണ്ടുപോകുമ്പോള്‍ പൊലീസ് തങ്ങളെ വെടിവച്ചുകൊല്ലുമെന്നും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ലെന്നും പ്രതികള്‍ വിളിച്ചു പറയുന്നുണ്ടായിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26