വിശാലസഖ്യ രൂപീകരണത്തിന് മമതയുടെ ശക്തമായ നീക്കം: പിണറായിയുമായി കൂടിക്കാഴ്ചയ്ക്ക് സാധ്യത

വിശാലസഖ്യ രൂപീകരണത്തിന് മമതയുടെ ശക്തമായ നീക്കം: പിണറായിയുമായി കൂടിക്കാഴ്ചയ്ക്ക് സാധ്യത

ന്യുഡല്‍ഹി: ബിജെപിക്കെതിരായ വിശാല സഖ്യത്തില്‍ പ്രാദേശിക പാര്‍ട്ടികളുടെ പ്രാതിനിധ്യം ഉറപ്പിക്കാന്‍ മമത ബാനര്‍ജിയുടെ നീക്കം. വര്‍ഷകാല സമ്മേളനത്തിന് ശേഷം ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍ നടത്തും. അതിനിടെ പെഗാസസിലെ മമതയുടെ ഇടപെടലിനെ പുകഴ്ത്തി ശിവേസന രംഗത്തെത്തി.

വിശാലസഖ്യ രൂപീകരണത്തിനുള്ള മമതയുടെ നീക്കത്തില്‍ നിര്‍ണ്ണായകമായിരുന്നു സോണിയഗാന്ധിയും രാഹുല്‍ഗാന്ധിയുമായുള്ള കൂടിക്കാഴ്ച. പ്രാദേശിക തലത്തിലും ബിജെപിക്കെതിരായി സഖ്യം വേണമെന്ന ചര്‍ച്ചയിലെ തീരുമാനമനുസരിച്ചാണ് മമതയുടെ തുടര്‍ നീക്കങ്ങള്‍. വൈകുന്നേരം അഞ്ച് മണിക്ക് കനിമൊഴിയുമായി ചര്‍ച്ച നടത്തുന്ന മമത ബാനര്‍ജി സഖ്യത്തിലേക്ക് ഡിഎംകെയുടെ പിന്തുണ കൂടി ഉറപ്പിക്കുകയാണ്. തുടര്‍ഘട്ടങ്ങളില്‍ തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനടക്കമുള്ള നേതാക്കളെയും കാണും.

ബിജെപിയെ അധികാരത്തില്‍ നിന്നകറ്റിയ സംസ്ഥാനങ്ങളിലേക്കും സഖ്യ ചര്‍ച്ചകള്‍ വ്യാപിപ്പിക്കനാണ് തീരുമാനം. ഡല്‍ഹിക്ക് പിന്നാലെ കേരളവും മമതയുടെ പരിഗണന പട്ടികയിലുണ്ടെന്നാണ് വിവരം. സഖ്യ നീക്കങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി ചര്‍ച്ച നടത്താനുള്ള സാധ്യതയും ചൂണ്ടിക്കാട്ടുന്നു. ഇന്നോ നാളെയോ ശരദ് പവാറുമായും കൂടിക്കാഴ്ച നടത്തും.

പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിന് പിന്നാലെ ചര്‍ച്ചകള്‍ സജീവമാക്കുന്ന മമത നവീന്‍ പട്‌നായിക്കിനേയും ജഗന്‍മോഹന്‍ റെഡ്ഡിയേയും സഖ്യത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്. അതേ സമയം പെഗാസസുമായി ബന്ധപ്പെട്ട് മമതയുടെ നീക്കങ്ങളെ പ്രശംസിച്ച് ശിവസേന രംഗത്തെത്തിയത് സഖ്യത്തിനുള്ള പിന്തുണയുടെ സൂചനയായിട്ടാണ് കണക്കാക്കുന്നത്. ഫോണ്‍ ചോര്‍ത്തലിന് ഇരയായ സ്വന്തം സംസ്ഥാനത്തെ പൗരന്മാരുടെ അവകാശ സംരക്ഷണത്തിന് ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച മമതയുടേത് ധീരമായ നിലപാടാണെന്നും ഉത്തരവാദിത്തമുള്ള ഭരണാധികാരിയാണ് മമതയെന്നും ശിവസേന മുഖപത്രമായ സാമ്‌ന എഴുതി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.