കോവിഡ് വാക്സിന്‍ സര്‍ട്ടിഫിക്കറ്റിലെ ആശയക്കുഴപ്പം; കേന്ദ്രത്തിന് കത്തെഴുതി ആരോഗ്യമന്ത്രി

കോവിഡ് വാക്സിന്‍ സര്‍ട്ടിഫിക്കറ്റിലെ ആശയക്കുഴപ്പം; കേന്ദ്രത്തിന് കത്തെഴുതി ആരോഗ്യമന്ത്രി

തിരുവനന്തപുരം: കോവിഡ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റിലെ ആശയക്കുഴപ്പം മൂലം പ്രവസികൾ വളരെ ബുദ്ധിമുട്ട് അനുഭവിക്കുന്നു. ഇത് പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രിക്ക് കേരള ആരോഗ്യമന്ത്രി വീണാ ജോർജ് കത്തെഴുതി.

കോവിഡ് സര്‍ട്ടിഫിക്കറ്റിലെ വിവിധ പ്രശ്‌നങ്ങള്‍ കാരണം സംസ്ഥാനത്തെ ധാരാളം വിദ്യാര്‍ത്ഥികളും വിദേശത്ത് ജോലി ചെയ്യുന്നവരും ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്.

നിലവില്‍ മറ്റു രാജ്യങ്ങള്‍ ആവശ്യപെടുന്ന വിവരങ്ങള്‍ സര്‍ട്ടിഫിക്കറ്റില്‍ ചേര്‍ക്കാന്‍ പ്രതിസന്ധിയുണ്ട്. അതിനാല്‍, കോവിന്‍ പോര്‍ട്ടലില്‍ ആവശ്യമായ വിവരങ്ങള്‍ എഡിറ്റ് ചെയ്യാൻ സംസ്ഥാനത്ത് തന്നെ അവസരം നല്‍കണമെന്നാണ് കത്തിലെ ആവശ്യം.

പല വിദേശ രാജ്യങ്ങളും കോവിഡ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ പല വിവരങ്ങളാണ് ചോദിക്കുന്നത്. അതിനാല്‍ നിലവിലെ സര്‍ട്ടിഫിക്കറ്റില്‍ കോവിഷീല്‍ഡ് ആസ്ട്രാസെനെക്ക/ ഓക്‌സ്‌ഫോർഡ് എന്നി പേരുകളും ജനന തീയതിയുമുള്ള സര്‍ട്ടിഫിക്കറ്റ് കോവിന്‍ പോര്‍ട്ടലിലൂടെ ലഭ്യമാക്കേണ്ടതാണ്. ഈ സര്‍ട്ടിഫിക്കറ്റിന് മതിയായ വിവരങ്ങള്‍ നല്‍കുന്നതിനുള്ള എഡിറ്റ് ഓപ്ഷന്‍ സംസ്ഥാന തലത്തില്‍ നല്‍കണമെന്നും ആരോഗ്യമന്ത്രി കേന്ദ്രത്തോട് അഭ്യര്‍ത്ഥിച്ചു.

വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റില്‍ പാസ്‌പോര്‍ട്ട് നമ്പറും ഓക്‌സ്‌ഫോർഡ്/ ആസ്ട്രാസെനെക്ക എന്നും രേഖപ്പെടുത്താന്‍ ചില രാജ്യങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. പ്രവാസികളുടെ ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതിന് വേണ്ടി 2021 മേയ് 21 മുതല്‍, വിദേശത്തേക്ക് പോകുന്ന ആളുകള്‍ക്ക് സംസ്ഥാനം വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിയിരുന്നു.

എന്നാല്‍ പിന്നീട് കേന്ദ്ര സര്‍ക്കാര്‍ അതേ വ്യവസ്ഥകള്‍ സ്വീകരിച്ച്‌ ചില മാറ്റങ്ങള്‍ കോവിന്‍ പോര്‍ട്ടലില്‍ ഉള്‍പ്പെടുത്തി. ഈ കാലയളവില്‍ കോവിന്‍ പോര്‍ട്ടലില്‍ രേഖപ്പെടുത്താന്‍ കഴിയാത്ത ഡേറ്റ രേഖപ്പെടുത്താന്‍ കോവിന്‍ പോര്‍ട്ടലില്‍ സൗകര്യമൊരുക്കണമെന്നും ആരോഗ്യമന്ത്രി മന്ത്രി കേന്ദ്രത്തോട് അഭ്യര്‍ത്ഥിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.