കൊച്ചി മെട്രോയിലെ ജനകീയ യാത്ര: ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും ഉള്‍പ്പെടെ മുഴുവന്‍ പേരും കുറ്റവിമുക്തര്‍

കൊച്ചി മെട്രോയിലെ ജനകീയ യാത്ര: ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും ഉള്‍പ്പെടെ മുഴുവന്‍ പേരും കുറ്റവിമുക്തര്‍

കൊച്ചി: കൊച്ചി മെട്രോയുടെ ഉദ്ഘാടന വേളയില്‍ നടത്തിയ ജനകീയ യാത്രാ കേസില്‍ ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും ഉള്‍പ്പെടെയുള്ള മുഴുവന്‍ പ്രതികളെയും കൊച്ചിയിലെ പ്രത്യേക കോടതി വെറുതെവിട്ടു. നിയമ വിരുദ്ധമായി കൂട്ടം ചേര്‍ന്നെന്നും മെട്രോയ്ക്ക് നാശനഷ്ടം വരുത്തി എന്നുമായിരുന്നു കേസ്.

മെട്രോയിലെ ജനകീയ യാത്രയുമായി ബന്ധപ്പെട്ട് നേതാക്കള്‍ക്ക് എതിരെ എടുത്തിരിക്കുന്ന കേസ് നിലനില്‍ക്കില്ലെന്നാണ് എം.എല്‍.എമാര്‍ക്കും എം.പിമാര്‍ക്കും എതിരായ കേസുകള്‍ പരിഗണിക്കുന്ന കൊച്ചിയിലെ കോടതിയുടെ കണ്ടെത്തല്‍. ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും വി.ഡി. സതീശനും അടക്കമുള്ള അന്നത്തെ എം.എല്‍.എമാരും മറ്റ് മുതിര്‍ന്ന കോണ്‍ഗ്രസ്, യു.ഡി.എഫ് നേതാക്കളും ഉള്‍പ്പെടെയുള്ള മുപ്പത് പ്രതികളെയുമാണ് കോടതി വെറുതെ വിട്ടത്.

ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല, വി.ഡി. സതീശന്‍ എന്നിവരെ കൂടാതെ എം.എം. ഹസന്‍, ആര്യാടന്‍ മുഹമ്മദ്, അന്‍വര്‍ സാദത്ത്, കെ. ബാബു, ഹൈബി ഈഡന്‍, പി.സി. വിഷ്ണുനാഥ്, ഷാഫി പറമ്പില്‍, പി.ടി. തോമസ്, ബെന്നി ബെഹനാന്‍, കെ.പി. ധനപാലന്‍, വി.കെ. ഇബ്രാഹിംകുഞ്ഞ്, അനൂപ് ജേക്കബ് തുടങ്ങിയവരാണ് പ്രതിപ്പട്ടികയില്‍ ഉണ്ടായിരുന്ന പ്രമുഖര്‍.

കൊച്ചി മെട്രോയുടെ ഉദ്ഘാടന ചടങ്ങിന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ക്ഷണിച്ചില്ലെന്ന് ആരോപിച്ചായിരുന്നു ഉദ്ഘാടനത്തിന്റെ അടുത്ത ദിവസം ജനകീയ മെട്രോ യാത്ര സംഘടിപ്പിച്ചത്. ആലുവയില്‍നിന്ന് പാലാരിവട്ടത്തേക്കായിരുന്നു ഉമ്മന്‍ചാണ്ടിയുടെയും ചെന്നിത്തലയുടെയും നേതൃത്വത്തില്‍ കോണ്‍ഗ്രസ്, യു.ഡി.എഫ്. നേതാക്കള്‍ ജനകീയ യാത്ര നടത്തിയത്. നിരവധി പ്രവര്‍ത്തകരും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു.

അന്യായമായി സംഘം ചേരുകയും മെട്രോയ്ക്ക് നാശനഷ്ടം വരുത്തുകയും ചെയ്തു എന്ന് ആരോപിച്ചായിരുന്നു കേസ് കേസ്. ഈ കേസ് ആണ് എം.എല്‍.എമാര്‍ക്കും എം.പിമാര്‍ക്കും എതിരായ കേസുകള്‍ പരിഗണിക്കുന്ന കൊച്ചിയിലെ പ്രത്യേക കോടതി റദ്ദാക്കിയിരിക്കുന്നത്.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.