നിയമസഭ അടിച്ചുതകര്‍ക്കലല്ല ശക്തമായ പ്രവര്‍ത്തനം; പരാതിക്കാർക്ക് മറുപടിയുമായി വി.ഡി സതീശന്‍

നിയമസഭ അടിച്ചുതകര്‍ക്കലല്ല ശക്തമായ പ്രവര്‍ത്തനം; പരാതിക്കാർക്ക് മറുപടിയുമായി വി.ഡി സതീശന്‍

കൊച്ചി: സംസ്ഥാന സർക്കാരിനോട് പ്രതിപക്ഷത്തിനും സംസ്ഥാന നേതൃത്വത്തിനും മൃദുസമീപനമാണെന്ന് ചൂണ്ടിക്കാട്ടി ഗ്രൂപ്പ് മാനേജർമാർ ഹൈക്കമാൻഡിന് നൽകിയ പരാതികൾ തള്ളി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സർക്കാരിനോട് മൃദുസമീപനമെന്ന് പറയുന്നത് എന്ത് അടിസ്ഥാനത്തിലാണെന്നോ അത്തരം പരാതികളെക്കുറിച്ച് അറിയില്ലെന്നും അദ്ദേഹം പ്രതികരിച്ചു.

എന്നാൽ നിയമസഭ അടിച്ച് പൊളിക്കുന്നതല്ല ശക്തമായ പ്രവർത്തനമെന്നും സതീശൻ പറഞ്ഞു. 'സർക്കാരിനോടുള്ള സമീപനമെന്താണെന്ന് എല്ലാവരും കാണുന്നതല്ലേ. എല്ലാ ദിവസവും നിയമസഭയിൽ ബഹളം ഉണ്ടാക്കുകയും ഇറങ്ങിപ്പോവുകയും ചെയ്യുന്നില്ലെന്നത് ശരിയാണ്. പരാതികളുണ്ടെന്ന് പറയുന്നതിനെക്കുറിച്ച് അറിയില്ല, പ്രതിപക്ഷത്തിന്റെ പ്രവർത്തനം നല്ല നിലയ്ക്കാണ് പോകുന്നതെന്നും ഇങ്ങനെ തുടർന്നാൽ മതിയെന്നും പൂർണ പിന്തുണയുണ്ടെന്നുമാണ് മുതിർന്ന് നേതാക്കൾ പറഞ്ഞതെന്നും' പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു.

മുട്ടിൽ മരംമുറി കേസ്, മന്ത്രി എ.കെ ശശീന്ദ്രനെതിരായ പീഡനക്കേസ് ഒത്തുതീർപ്പ് ആരോപണം, കോവിഡ് പ്രതിരോധത്തിലെ വീഴ്ചകൾ തുടങ്ങിയ വിഷയങ്ങളിലൊന്നും സർക്കാരിനെ നിയമസഭയ്ക്ക് അകത്തും പുറത്തും പ്രതിരോധത്തിലാക്കാൻ നേതൃത്വത്തിന് കഴിഞ്ഞില്ലെന്നാണ് പരാതി. സര്‍ക്കാരിനെ മുള്‍മുനയില്‍ നിര്‍ത്താവുന്ന വിഷയങ്ങള്‍ ലഭിച്ചിട്ടും പ്രതിപക്ഷനേതൃത്വവും കെപിസിസി പ്രസിഡന്റും മൃദു സമീപനമാണ് കൈക്കൊള്ളുന്നതെന്നും കത്തില്‍ ആരോപിക്കുന്നു.

പുതിയ നേതൃത്വവും പ്രതിപക്ഷ നേതാവും നടത്തിയ ആദ്യ അഞ്ച് മാസത്തെ പ്രവർത്തനം വിലയിരുത്തിയാൽ പരാജയമാണെന്ന് ചൂണ്ടിക്കാട്ടി ചിലർ ഹൈക്കമാൻഡിന് കത്തയച്ചതായ റിപ്പോർട്ടുകളോട് പ്രതികരിക്കുകയായിരുന്നു വി.ഡി സതീശൻ.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.