ശ്രീജേഷിനെ സര്‍ക്കാര്‍ തഴഞ്ഞിട്ടില്ല; പാരിതോഷികം നാളെ പ്രഖ്യാപിക്കുമെന്ന് മന്ത്രി വി അബ്ദുറഹ്മാന്‍

ശ്രീജേഷിനെ സര്‍ക്കാര്‍ തഴഞ്ഞിട്ടില്ല; പാരിതോഷികം നാളെ പ്രഖ്യാപിക്കുമെന്ന് മന്ത്രി വി അബ്ദുറഹ്മാന്‍

തിരുവനന്തപുരം: ഒളിമ്പിക്സ് മെഡല്‍ നേടിയ ഇന്ത്യന്‍ ഹോക്കി ടീം അംഗം പി.ആര്‍ ശ്രീജേഷിനെ സംസ്ഥാന സര്‍ക്കാര്‍ തഴഞ്ഞെന്നത് അവാസ്തവ പ്രചാരണമാണെന്ന് കായിക മന്ത്രി വി അബ്ദുറഹ്മാന്‍. കായിക താരങ്ങള്‍ക്ക് ഏറെ പ്രോത്സാഹനം നല്‍കുന്ന സംസ്ഥാനമാണ് കേരളം. ശ്രീജേഷിനുള്ള പാരിതോഷികവും മറ്റു പ്രോത്സാഹനങ്ങളും നാളത്തെ മന്ത്രിസഭാ യോഗത്തില്‍ തീരുമാനിക്കും. അതാണ് സര്‍ക്കാരിന്റെ നയം. നടപടിക്രമങ്ങള്‍ അനുസരിച്ച് മാത്രമേ സര്‍ക്കാര്‍ എല്ലാ കാര്യങ്ങളും നടത്തുകയുള്ളൂവെന്നും മന്ത്രി വ്യക്തമാക്കി.

ശ്രീജേഷ് മെഡല്‍ നേടിയതിന് ശേഷം മന്ത്രിസഭാ യോഗം നടന്നിട്ടില്ല. മന്ത്രിസഭാ യോഗമാണ് ഇത്തരം പ്രഖ്യാപനങ്ങളെല്ലാം നടത്തുന്നത്. കായിക താരങ്ങള്‍ക്ക് വേണ്ട വിധത്തിലുള്ള എല്ലാ പ്രോത്സാഹനവും ചെയ്യുന്നുണ്ട്. ഒളിമ്പിക്സിന് പോയ മലയാളി താരങ്ങള്‍ക്കെല്ലാം മുന്‍കൂറായി സാധനങ്ങളും മറ്റും വാങ്ങാന്‍ സംസ്ഥാന സര്‍ക്കാര്‍ അഞ്ചു ലക്ഷം രൂപ വീതവും, മറ്റു സൗകര്യങ്ങളും ഒരുക്കി നല്‍കിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഒരു സര്‍ക്കാരിന്റെ നയം തീരുമാനിക്കുന്നത് മന്ത്രിസഭാ യോഗത്തിലാണ്. ശ്രീജേഷ് കേരള സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ കൂടിയാണ്. അദ്ദേഹത്തിന് ജോലി നല്‍കിയൊക്കെ പ്രോത്സാഹിപ്പിച്ചിട്ടുണ്ട് നമ്മള്‍. ഒന്നും കൊടുത്തില്ലെന്ന് പറയുന്നത് തെറ്റായ പ്രചാരണത്തിന്റെ ഭാഗമാണ്. അതിനോടൊന്നും പ്രതികരിക്കാനില്ലെന്നും മന്ത്രി പറഞ്ഞു. മറ്റു സംസ്ഥാനങ്ങളൊക്കെ നേരത്തെ എടുത്ത തീരുമാനങ്ങളായതു കൊണ്ടാണ് പ്രഖ്യാപനം നടത്തിയത്. പല കായിക താരങ്ങള്‍ക്കും വീടും ജോലിയും നല്‍കിയിട്ടുണ്ട്. ഏറ്റവും കൂടുതല്‍ കായിക താരങ്ങള്‍ക്ക് ജോലി നല്‍കിയ സര്‍ക്കാരാണിത്. അറുനൂറോളം കായിക താരങ്ങള്‍ക്ക് ഇതിനോടകം ജോലി നല്‍കിയിട്ടുണ്ട്. ഇതെല്ലാം മന്ത്രിസഭാ യോഗത്തില്‍ എടുക്കുന്ന തീരുമാനങ്ങളാണെന്നും വി അബ്ദുറഹിമാന്‍ വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.