ജി. ഐ. സാറ്റ് 1 ഉപഗ്രഹ വിക്ഷേപണം നാളെ; ബഹിരാകാശത്ത് 36,000 കി.മീറ്റര്‍ ഉയരെ തത്സമയം ഇന്ത്യ

ജി. ഐ. സാറ്റ് 1 ഉപഗ്രഹ വിക്ഷേപണം നാളെ; ബഹിരാകാശത്ത് 36,000 കി.മീറ്റര്‍ ഉയരെ തത്സമയം ഇന്ത്യ

തിരുവനന്തപുരം: ജി. ഐ. സാറ്റ് 1 ഉപഗ്രഹ വിക്ഷേപണം നാളെ. ബഹിരാകാശത്ത് 36,​000 കിലോമീറ്റർ ഉയരെ നിലയുറപ്പിച്ച് അരമണിക്കൂറിലൊരിക്കൽ ഇന്ത്യയുടെ സമ്പൂർണ ചിത്രങ്ങൾ പകർത്തുന്ന അത്യാധുനിക ജിയോ ഇമേജിംഗ് ഉപഗ്രഹമായ ജി.ഐ.സാറ്റ് 1 നാളെ പുലർച്ചെ 5.43ന് ശ്രീഹരിക്കോട്ടയിൽ നിന്ന് വിക്ഷേപിക്കും.

വമ്പൻ ഭാരം വഹിക്കാൻ ശേഷിയുള്ള ജി.എസ്.എൽ.വി എഫ് -10 റോക്കറ്റിലാണ് ഉപഗ്രഹം കുതിക്കുക. കോവിഡ് കുറഞ്ഞതോടെ ബഹിരാകാശ ദൗത്യങ്ങൾ പുനരാരംഭിക്കുന്ന ഐ.എസ്.ആർ.ഒ ഈ വർഷം ഇന്ത്യയ്‌ക്കായി നടത്തുന്ന ആദ്യ വിക്ഷേപണമാണ് നാളത്തേത്. ഫെബ്രുവരി 28ന് പി.എസ്. എൽ.വി റോക്കറ്റിൽ ബ്രസീലിന്റെ ആമസോണിയ 1 ഉപഗ്രഹവും മറ്റ് 18 ചെറിയ ഉപഗ്രഹങ്ങളും വാണിജ്യവിക്ഷേപണം നടത്തിയിരുന്നു.

ജി.ഐ സാറ്റ് - 1 കഴിഞ്ഞ വർഷം മാർച്ചിൽ വിക്ഷേപിക്കേണ്ടതായിരുന്നു. അമേരിക്കയുടെ എതിർപ്പാണ് വില്ലനായത്. പിന്നീട് ഇക്കൊല്ലം മാർച്ച് അഞ്ചിനും 28നും തീരുമാനിച്ചെങ്കിലും സാങ്കേതിക കാരണങ്ങളും കോവിഡ് രണ്ടാം തരംഗവും തടസമായി. ഭൂസ്ഥിര ഭ്രമണപഥത്തിൽ ഭൂമിയെ നിരീക്ഷിക്കുന്ന ആദ്യ ഇന്ത്യൻ ഉപഗ്രഹമാണിത്. അമേരിക്ക,​ ചൈന തുടങ്ങിയ രാജ്യങ്ങൾക്ക് ഇത്തരം ഉപഗ്രഹങ്ങളുണ്ട്.

ഭൂസ്ഥിര ഭ്രമണപഥത്തിൽ രാജ്യത്തിന്റെ അതിർത്തിയും കരയും കടലും നിരന്തരം നിരീക്ഷിക്കാനുള്ള ഇരട്ട ഉപഗ്രഹങ്ങളിൽ ആദ്യത്തേതാണിത്. രണ്ടാമത്തെ ഉപഗ്രഹം ജി. ഐ. സാറ്റ് -2 ( ഇ. ഒ. എസ് 5)​ അടുത്ത വർഷം ജി.എസ്. എൽ.വി.എഫ് 12 റോക്കറ്റിൽ വിക്ഷേപിക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.