സോളാര്‍ കേസ് സി.ബി.ഐ ഏറ്റെടുത്തു; ആറ് നേതാക്കള്‍ക്കെതിരെ എഫ്.ഐ.ആര്‍ സമര്‍പ്പിച്ചു

 സോളാര്‍ കേസ് സി.ബി.ഐ ഏറ്റെടുത്തു; ആറ് നേതാക്കള്‍ക്കെതിരെ എഫ്.ഐ.ആര്‍ സമര്‍പ്പിച്ചു

തിരുവനന്തപുരം: വിവാദമായ സോളാര്‍ കേസ് ഏറ്റെടുത്ത സി.ബി.ഐ തിരുവനന്തപുരം, കൊച്ചി സി.ജെ.എം കോടതികളില്‍ എഫ്.ഐ.ആര്‍ സമര്‍പ്പിച്ചു. സി.ബി.ഐ തിരുവനന്തപുരം യൂണിറ്റാണ് കേസ് അന്വേഷിക്കുന്നത്.

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കോണ്‍ഗ്രസ് നേതാക്കളായ കെ.സി. വേണുഗോപാല്‍, അടൂര്‍ പ്രകാശ്, എ.പി. അനില്‍ കുമാര്‍, ഹൈബി ഈഡന്‍, ബി.ജെ.പി നേതാവ് എ.പി. അബ്ദുള്ളക്കുട്ടി എന്നിവര്‍ക്കെതിരെയാണ് എഫ്.ഐ.ആര്‍ സമര്‍പ്പിച്ചത്. പരാതിക്കാരിയുടെ ആവശ്യപ്രകാരം ക്രൈംബ്രാഞ്ച് അന്വേഷിച്ചിരുന്ന കേസുകള്‍ സംസ്ഥാന സര്‍ക്കാര്‍ സിബിഐയ്ക്ക് കൈമാറിയിരുന്നു. സ്ത്രീപീഡനം, സാമ്പത്തിക തട്ടിപ്പ് എന്നീ വകുപ്പുകള്‍ ചുമത്തിയാണ് എഫ്.ഐ.ആര്‍ സമര്‍പ്പിച്ചിരിക്കുന്നത്.

നാല് വര്‍ഷത്തോളം ക്രൈംബ്രാഞ്ച് അന്വേഷിച്ച് തെളിവില്ലെന്ന കാരണത്താല്‍ തള്ളിക്കളഞ്ഞ കേസാണ് ഇപ്പോള്‍ സി.ബി.ഐ ഏറ്റെടുത്തിരിക്കുന്നത്. പിന്നീട് പരാതിക്കാരിയുടെ ആവശ്യപ്രകാരമാണ് കേസ് സിബിഐയ്ക്ക് വിട്ടത്. തുടര്‍ന്ന് പ്രാഥമിക പരിശോധന നടത്തിയ ശേഷമാണ് കേസില്‍ സി.ബി.ഐ എഫ്.ഐ.ആര്‍ സമര്‍പ്പിച്ചിരിക്കുന്നത്.

കേസില്‍ ഉമ്മന്‍ചാണ്ടിക്കെതിരെ ഒരു തെളിവുമില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച പ്രത്യേക അന്വേഷണസംഘം റിപ്പോര്‍ട്ട് നല്‍കിയിരുന്നു. പരാതിക്കാരി ക്ലിഫ് ഹൗസില്‍ പോയതിനുള്ള ഒരു തെളിവും കണ്ടെത്താനായില്ലെന്നും പ്രത്യേക അന്വേഷണ സംഘം റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. സോളാര്‍ പീഡനക്കേസ് സിബിഐയ്ക്ക് വിട്ട സര്‍ക്കാരിനെ വെട്ടിലാക്കുന്നതായിരുന്നു ഈ റിപ്പോര്‍ട്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.