ഭരിക്കുന്ന പാര്‍ട്ടിയുടെ ഗുഡ് ലിസ്റ്റില്‍ കയറാനുള്ള ഉദ്യോഗസ്ഥരുടെ അധികാര ദുര്‍വിനിയോഗം അംഗീകരിക്കാന്‍ ആകില്ല: സുപ്രീം കോടതി

ഭരിക്കുന്ന പാര്‍ട്ടിയുടെ ഗുഡ് ലിസ്റ്റില്‍ കയറാനുള്ള ഉദ്യോഗസ്ഥരുടെ അധികാര ദുര്‍വിനിയോഗം അംഗീകരിക്കാന്‍ ആകില്ല: സുപ്രീം കോടതി

ന്യൂഡല്‍ഹി: പൊലീസ് ഉദ്യോഗസ്ഥര്‍ ഭരിക്കുന്ന പാര്‍ട്ടിക്കൊപ്പം പക്ഷം ചേരുന്ന പ്രവണത അംഗീകരിക്കാന്‍ ആകില്ലെന്ന് സുപ്രീം കോടതി. പല സംസ്ഥാനങ്ങളിലും രാഷ്ട്രീയ പ്രേരിതമായ കേസുകളും അന്വേഷണങ്ങളും നടക്കുന്നുവെന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് കോടതി നിരീക്ഷണം. ഭരിക്കുന്ന പാര്‍ട്ടിയുടെ ഗുഡ് ബുക്കില്‍ കയറിപ്പറ്റാനായി ചില പൊലീസ് ഉദ്യോഗസ്ഥര്‍ അധികാരത്തെ ദുര്‍വിനിയോഗം ചെയ്യുന്നുണ്ടെന്നും രാഷ്ട്രീയ എതിരാളികളെ പലതരത്തില്‍ പീഡിപ്പിക്കുന്നുവെന്നും ചീഫ് ജസ്റ്റിസ് എന്‍.വി രമണ അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. ഛത്തീസ്ഗഢില്‍ പോലീസ് ഉദ്യോഗസ്ഥനെതിരെ രാജ്യദ്രോഹക്കുറ്റം ഫയല്‍ ചെയ്ത കേസില്‍ വാദം കേള്‍ക്കുന്നതിനിടെയായിരുന്നു കോടതിയുടെ നിരീക്ഷണം.

1994 ബാച്ചിലെ ഐപിഎസ് ഉദ്യോഗസ്ഥനായ ഗുര്‍ജിന്ദര്‍ പാല്‍ സിങ് ആണ് തനിക്കെതിരേ ഫയല്‍ ചെയ്ത രാജ്യദ്രോഹക്കുറ്റം റദ്ദാക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. സര്‍ക്കാരിനെതിരെ ഗൂഢാലോചന നടത്തിയെന്നാണ് പൊലീസ് ഉദ്യോഗസ്ഥനെതിരേയുള്ള കുറ്റം. എന്നാല്‍ താന്‍ മുന്‍ ബിജെപി സര്‍ക്കാരുമായി അടുപ്പത്തിലായിരുന്നു വെന്ന കാരണത്താല്‍ ഇപ്പോഴത്തെ സര്‍ക്കാര്‍ തന്നെ വേട്ടയാടുകയാണെന്നാണ് ഗുര്‍ജിന്ദര്‍ പാല്‍ സിങ്ങിന്റെ ആരോപണം. കേസില്‍ പോലീസ് ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്യരുതെന്ന് സുപ്രീം കോടതി ഛത്തീസ്ഗഢ് പൊലീസിനോട് നിര്‍ദേശിച്ചു. പൊലീസ് ഉദ്യോഗസ്ഥര്‍ കര്‍ശനമായി നിയമത്തിനനുസൃതമായി പ്രവര്‍ത്തിക്കണമെന്നും കോടതി വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.