പാരിസ്: വടക്കന്‍ ഫ്രാന്‍സിലെ ഒരു മരണ വീട്ടില്‍ ആദരാജ്ഞലി അര്‍പ്പിക്കാനെത്തിയതായിരുന്നു അറുപതുകാരിയായ വയോധിക. മരിച്ച വ്യക്തിയുടെ സുഹൃത്താണെന്നു പറഞ്ഞ് ദുഃഖാര്‍ത്തയായി നിന്ന അവരെ കുടുംബാംഗങ്ങള്‍ ആരും സംശയിച്ചില്ല. എന്നാല്‍ ശവപ്പെട്ടിക്കു സമീപം ആദരാഞ്ജലി അര്‍പ്പിക്കുന്നതിനിടെ മൃതദേഹത്തിലുണ്ടായിരുന്ന ആഭരണങ്ങള്‍ അടിച്ചുമാറ്റിയത് പിന്നീടാണ് ബന്ധുക്കള്‍ തിരിച്ചറിഞ്ഞത്.
ഏറെ ദുഃഖിതയായി അഭിനയിച്ച സ്ത്രീയെ മൃതദേഹത്തില്‍ ആദരാജ്ഞലി അര്‍പ്പിക്കാന്‍ ബന്ധുക്കള്‍ അനുവദിച്ചതോടെയാണ് മോഷണത്തിനു വഴിയൊരുങ്ങിയത്. പിന്നീട് ബന്ധുക്കള്‍ നോക്കുമ്പോള്‍ മരിച്ച സ്ത്രീയുടെ ദേഹത്തുണ്ടായിരുന്ന മാലയും മോതിരവും കമ്മലും എല്ലാം അപ്രത്യക്ഷമായിരുന്നു.
കുടുംബം പോലീസില്‍ വിവരമറിയിച്ചതോടെ അന്വേഷണം ആരംഭിച്ചു. മരണവീട്ടില്‍ നിന്ന് ഏറെ അകലെയല്ലാതെ ലിവിന്‍ പട്ടണത്തില്‍ താമസിക്കുന്ന വയോധികയെ പോലീസ് കണ്ടെത്തി. കാണാതായ ആഭരണങ്ങള്‍ അവരുടെ പക്കല്‍നിന്ന് കണ്ടെത്തി. എന്നാല്‍ സംഭവം അവിടം കൊണ്ട് അവസാനിച്ചില്ല. അന്നേ ദിവസം അതേ മരണവീട്ടില്‍നിന്ന് ഒരു പുരുഷന്റെ പഴ്‌സും ഇവര്‍ മോഷ്ടിച്ചതായി തിരിച്ചറിഞ്ഞു.
വീട്ടില്‍ നടത്തിയ പരിശോധനയില്‍ അടുത്തിടെ നടന്ന മരണങ്ങളുടെ നിരവധി നോട്ടീസുകള്‍ കണ്ടെടുത്തു. ശവപ്പെട്ടി സൂക്ഷിക്കുന്ന മുറികളില്‍ കുടുംബാംഗങ്ങള്‍ക്ക് പ്രവേശിക്കുന്നതിനുള്ള ആക്‌സസ് കോഡുകള്‍ നോട്ടീസില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26