നവംബര്‍ ഒന്ന് മുതല്‍ സ്മാര്‍ട്ട് റേഷന്‍കാര്‍ഡ് ; ചിലവ് 25 രൂപ

നവംബര്‍ ഒന്ന് മുതല്‍ സ്മാര്‍ട്ട് റേഷന്‍കാര്‍ഡ് ; ചിലവ്  25 രൂപ

തിരുവനന്തപുരം: സംസ്ഥാനത്ത് സ്മാര്‍ട്ട് റേഷന്‍കാര്‍ഡ് വലിപ്പത്തിലുള്ള പുതിയ റേഷന്‍ കാര്‍ഡ് വരുന്നു. ആവശ്യമുള്ളവര്‍ക്ക് 25 രൂപയ്ക്ക് നവംബര്‍ ഒന്നു മുതല്‍ ലഭ്യമാക്കും. മന്ത്രി ജി.ആര്‍ അനില്‍ വാര്‍ത്താസമ്മേളനത്തിലാണ് സ്മാര്‍ട്ട് റേഷന്‍കാര്‍ഡ് അവതരിപ്പിച്ചത്.

താലൂക്ക് സപ്ലൈ ഓഫീസില്‍ നേരിട്ടോ സിവില്‍ സപ്ലൈസ് വകുപ്പിന്റെ പോര്‍ട്ടല്‍ വഴി ഓണ്‍ലൈനായോ സ്മാര്‍ട്ട് റേഷന്‍കാര്‍ഡിനായി അപേക്ഷിക്കാം. മുന്‍ഗണനാ വിഭാഗത്തിന് സൗജന്യമായി കൊടുക്കുന്നത് ആലോചിക്കുമെന്ന് മന്ത്രി അറിയിച്ചു.

പുതിയ റേഷൻ കാർഡിൽ ക്യൂ ആര്‍ കോഡ്, ബാര്‍കോ‌ഡ് എന്നിവയുണ്ട്. ഉടമയുടെ പേര്, ഫോട്ടോ, വിലാസം തുടങ്ങിയ വിവരങ്ങള്‍ മുന്‍വശത്തും പ്രതിമാസവരുമാനം, റേഷന്‍ കട നമ്പർ, വീട് വൈദ്യുതീകരിച്ചതാണോ, ഗ്യാസ് സിലിണ്ടര്‍ ഉണ്ടോ തുടങ്ങിയ വിവരങ്ങള്‍ മറുവശത്തുമാണ്.

കടകളില്‍ ഇ-പോസ് മെഷീനൊപ്പം ക്യൂ ആര്‍ കോഡ് സ്കാനറും വയ്ക്കും. സ്കാന്‍ ചെയ്യുമ്പോൾ വിശദവിവരം സ്ക്രീനില്‍ തെളിയും. റേഷന്‍ വാങ്ങുമ്പോൾ വിവരം ഗുണഭോക്താവിന്റെ മൊബൈലില്‍ വരും. സ്മാര്‍ട്ട് റേഷന്‍കാര്‍ഡ് യാത്രകളില്‍ തിരിച്ചറിയല്‍ കാര്‍ഡായും ഉപയോഗിക്കാം.

കഴിഞ്ഞ ഫെബ്രുവരി 12ന് അന്നത്തെ ഭക്ഷ്യമന്ത്രി പി.തിലോത്തമന്‍ ഉദ്ഘാടനം ചെയ്ത ഇ- റേഷന്‍ കാര്‍ഡ് പരിഷ്കരിച്ചാണ് സ്മാര്‍ട്ട് കാര്‍ഡാക്കിയത്.

പുതിയ റേഷൻ കാർഡിനായി അക്ഷയ കേന്ദ്രങ്ങള്‍ വഴിയോ civilsupplieskerala.gov.in എന്ന വെബ്‌സൈറ്റിലെ സിറ്റിസണ്‍ ലോഗിന്‍ വഴിയോ അപേക്ഷിക്കാം. താലൂക്ക് സപ്ലൈ ഓഫീസറോ സിറ്റി റേഷനിംഗ് ഓഫീസറോ അംഗീകരിച്ചാല്‍ കാര്‍ഡ് അപേക്ഷകന്റെ ലോഗിന്‍ പേജിലെത്തും. ഇതിന്റെ പ്രിന്റെടുത്ത് ഉപയോഗിക്കാം. അറിയിക്കുന്ന ദിവസം ഓഫീസിലെത്തി കാര്‍ഡ് കൈപ്പറ്റാം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.