ദുബായ്: ഒക്ടോബർ ഒന്നിനു തുടങ്ങാനിരിക്കുന്ന ദുബായ് എക്സ്പോ 2020 സന്ദർശനത്തിനുളള മാർഗനിർദ്ദേശങ്ങള്‍ പ്രഖ്യാപിച്ചു. 18 വയസിന് മുകളിലുളളവർക്ക് പ്രവേശനത്തിന് വാക്സിനെടുത്തതിന്‍റെ സർട്ടിഫിക്കറ്റ് അതല്ലെങ്കില്‍ 72 മണിക്കൂറിനുളളിലെ കോവിഡ് പിസിആർ നെഗറ്റീവ് പരിശോധനാഫലം വേണം. സന്ദർശകരാണെങ്കില്‍ ഒന്നുകില്‍ യുഎഇ അംഗീകരിച്ച വാക്സിനെടുത്തിരിക്കണം അതല്ലെങ്കില്‍ 72 മണിക്കൂറിനുളളിലെ കോവിഡ് പിസിആർ നെഗറ്റീവ് പരിശോധനാഫലം വേണമെന്നുളളതാണ് നിർദ്ദേശം.
വാക്സിനെടുക്കാത്ത എക്സ്പോ സന്ദർശകർക്ക് എക്സ്പോയില്‍ തന്നെ പിസിആർ പരിശോധനയ്ക്കുളള സൗകര്യവുമുണ്ട്. എക്സ്പോയുടെ വെബ്സൈറ്റില്‍ രാജ്യത്തെ വിവിധ ഇടങ്ങളില്‍ പിസിആർ പരിശോധനയുടെ വിവരങ്ങള്‍ ലഭ്യമാക്കിയിട്ടുണ്ട്. എക്സ്പോ ടിക്കറ്റ് കൈവശമുളളവരാണെങ്കില്‍ എക്സ്പോയില്‍ ഒരുക്കിയ പിസിആർ പരിശോധനാ കേന്ദ്രത്തില്‍ നിന്ന് സൗജന്യമായി പരിശോധന നടത്താം.
സുരക്ഷമുഖ്യം
എക്സ്പോയിലെങ്ങും സാനിറ്റൈസിംഗിനുളള സൗകര്യമൊരുക്കിയിട്ടുണ്ട്. എക്സ്പോയില്‍ ഭാഗമാകുന്ന അംഗങ്ങള്‍ക്കെല്ലാം വാക്സിനേഷന്‍ നിർബന്ധമാണ്. മാസ്കും നിർബന്ധം. സാമൂഹിക അകലം പാലിക്കണമെന്ന സന്ദേശവും എക്സ്പോയിലെങ്ങും പ്രദർശിപ്പിച്ചിട്ടുണ്ട്. എക്സ്പോയിലേക്ക് എത്തുന്ന സന്ദർശകരുടെ ആരോഗ്യ സുരക്ഷ തന്നെയാണ് മുഖ്യം, അതിനുവേണ്ട മുന്‍കരുതലുകളെല്ലാം സ്വീകരിച്ചിട്ടുണ്ടെന്നും യുഎഇ മന്ത്രിയും എക്സ്പോ 2020 യുടെ ഡയറക്ടർ ജനറലുമായ റീം അല്‍ ഹാഷിമി പറഞ്ഞു. കഴിഞ്ഞ 8 മാസത്തിനിടെ പ്രതിദിന കോവിഡ് കേസുകളില്‍ 84 ശതമാനം കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ആരോഗ്യവിദഗ്ധരുടെ നിർദ്ദേശങ്ങള്‍ അനുസരിച്ച് മുന്നോട്ട് പോകുമെന്നും അവർ വ്യക്തമാക്കി.
ഒക്ടോബർ ഒന്നിന് ആരംഭിച്ച് 2022 മാർച്ച് 31 വരെയാണ് എക്സ്പോ 2020 നടക്കുക.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26