കഞ്ചാവ് കൈകാര്യം ചെയ്യുന്ന സ്ത്രീകളെ കത്തോലിക്ക സന്യാസിനികളാക്കി സോഷ്യല്‍ മീഡിയയില്‍ വ്യാജ പ്രചരണം

കഞ്ചാവ് കൈകാര്യം ചെയ്യുന്ന സ്ത്രീകളെ കത്തോലിക്ക സന്യാസിനികളാക്കി സോഷ്യല്‍ മീഡിയയില്‍ വ്യാജ പ്രചരണം

കൊച്ചി: കഞ്ചാവ് കൈകാര്യം ചെയ്യുന്ന സ്ത്രീകളെ കത്തോലിക്ക സന്യാസിനികളാക്കി ചിത്രീകരിച്ച് സോഷ്യല്‍ മീഡിയയില്‍ വ്യാജ പ്രചരണം. പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് നല്‍കിയ നാര്‍ക്കോട്ടിക് ജിഹാദ് മുന്നറിയിപ്പിന് പിന്നാലെയാണ് കന്യാസ്ത്രീകളെ അപമാനിക്കാന്‍ ലക്ഷ്യമിട്ട് സോഷ്യല്‍ മീഡിയയില്‍ വ്യാജ പ്രചരണം അരങ്ങേറുന്നത്.

ശിരോവസ്ത്രംധരിച്ച സ്ത്രീകള്‍ കഞ്ചാവ് കൃഷി ചെയ്യുന്ന ദൃശ്യങ്ങള്‍ സഹിതം ഇത് കന്യാസ്ത്രീകളാണെന്ന മുഖവുരയോടെയാണ് വീഡിയോ പങ്കുവെയ്ക്കപ്പെടുന്നത്. എന്നാല്‍ ഇത് വ്യാജ പ്രചരണമാണെന്ന് ഡോട്ടേഴ്‌സ് ഓഫ് സെന്റ് ജോസഫ് സഭാംഗമായ സിസ്റ്റര്‍ സോണിയ തെരേസ് ഫേസ്ബുക്കില്‍ കുറിച്ചു.

സന്യസ്തരെപ്പോലെ വേഷം ധരിച്ച ഇവര്‍ അമേരിക്കയിലെ കാലിഫോര്‍ണിയയിലെ മെര്‍സെഡ് ആസ്ഥാനമായുള്ള  "Sisters of the Valley" എന്ന കൂട്ടായ്മയിലെ അംഗങ്ങളാണെന്നും ഇവര്‍ ഒരു മതത്തിലും വിശ്വസിക്കുന്നില്ലായെന്ന് ഇവര്‍ തന്നെ സമ്മതിക്കുന്നുണ്ടെന്നും ഇത് ഇന്റര്‍നെറ്റില്‍ സെര്‍ച്ച് ചെയ്താല്‍ വ്യക്തമാകുമെന്നും സിസ്റ്റര്‍ വ്യക്തമാക്കി.

പ്രചരിക്കുന്ന വീഡിയോയില്‍ നൃത്തം ചെയ്യുന്ന സന്യാസിനികളുടെ വീഡിയോ എഡിറ്റ് ചെയ്തു ചേര്‍ത്തതാണെന്നും സിസ്റ്റര്‍ പറയുന്നു. ലാറ്റിനമേരിക്കന്‍ രാജ്യങ്ങളായ പെറു, ബൊളിവിയ എന്നീ രാജ്യങ്ങളില്‍ നടത്തിയ സന്യസ്ത സംഗമത്തില്‍ യുവ സന്യാസീ - സന്യാസിനികള്‍ നൃത്തച്ചുവടുകള്‍ വയ്ക്കുന്ന രംഗമാണ് കൂട്ടിച്ചേര്‍ത്തിരിക്കുന്നത്.

സിസ്റ്റര്‍ സോണിയയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

ഈ ദിവസങ്ങളില്‍ ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ കറങ്ങി നടക്കുന്നുണ്ട്. സമകാലിക സംഭവങ്ങള്‍ വച്ച് ക്രൈസ്തവ സന്യസ്തര്‍ക്കിട്ട് ഒന്ന് താങ്ങിയേക്കാം എന്ന് കരുതി ചില നിഗൂഢ ശക്തികള്‍ ചെയ്തതാണ് അത്. വാട്ട്‌സ് ആപ്പ് വഴി ഇപ്പോള്‍ വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്ന ഒരു വീഡിയോയില്‍ ശിരോവസ്ത്രം അണിഞ്ഞ അഞ്ച് സ്ത്രീകള്‍ കഞ്ചാവ് കൃഷി ചെയ്യുന്നതും അത് ഉപയോഗിക്കുന്നതും വില്‍ക്കാന്‍ തയ്യാറാക്കി വച്ചിരിക്കുന്നതുമാണ് കാണാന്‍ സാധിക്കുന്നത്.

ഈ വീഡിയോയില്‍ എഡിറ്റ് ചെയ്ത് ചേര്‍ത്തിരിക്കുന്നത് ഒരു കൂട്ടം സന്യസ്തര്‍ നൃത്തച്ചുവടുകള്‍ വയ്ക്കുന്ന ഒരു രംഗമാണ്. ലാറ്റിനമേരിക്കന്‍ രാജ്യമായ പെറു, ബൊളിവിയ എന്നി രാജ്യങ്ങളില്‍ നടത്തിയ സന്യസ്ത സംഗമത്തില്‍ യുവ സന്യാസീ - സന്യാസിനികള്‍ നൃത്തച്ചുവടുകള്‍ വയ്ക്കുന്നത് മേല്‍പ്പറഞ്ഞ വീഡിയോയുമായി കൂട്ടിയിണക്കി എഡിറ്റ് ചെയ്തിരിക്കുന്നത് സന്യസ്തര്‍ ലഹരിക്കടിമകള്‍ ആണെന്ന് സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുക എന്ന ഗൂഢ ലക്ഷ്യത്തോടെയാണ്.

ഈ വീഡിയോയുടെ സത്യാവസ്ഥ ഇതാണ്. ഈ വീഡിയോയില്‍ കാണുന്ന സന്യസ്തരേപ്പോലെ വേഷം ധരിച്ച ഇവര്‍ അമേരിക്കയിലെ കാലിഫോര്‍ണിയയിലെ മെര്‍സെഡ് ആസ്ഥാനമായുള്ള  "Sisters of the Valley" എന്ന കൂട്ടായ്മയിലെ അംഗങ്ങള്‍ ആണ്. ഇവര്‍ ഒരു സന്യാസസഭയിലെയും അംഗങ്ങളല്ല, പ്രത്യേകിച്ച് ഇവര്‍ ഒരു മതത്തിലും വിശ്വസിക്കുന്നില്ല എന്ന് ഇവര്‍ തന്നെ സമ്മതിക്കുന്നുണ്ട്. സംശയം ഉള്ളവര്‍ക്ക് ഇന്റര്‍നെറ്റില്‍ 'സിസ്റ്റേഴ്‌സ് ഓഫ് ദി വാലി' എന്ന് സേര്‍ച്ച് ചെയ്യുകയോ ഫേസ്ബുക്കില്‍ അതേ പേരിലുള്ള പേജില്‍ നോക്കുകയോ ചെയ്താല്‍ സത്യാവസ്ഥ മനസിലാക്കാന്‍ സാധിക്കും. അതിന് തെളിവുകളായി ചില ലിങ്കുകള്‍ കൂടി ചുവടെ ചേര്‍ക്കുന്നു.

ലഹരി എടുത്താല്‍ മാത്രമല്ല നൃത്തച്ചുവടുകള്‍ വയ്ക്കുന്നത്... ദൈവത്തിന്റെ ദാനമായ ആനന്ദം ഉള്ളില്‍ നിറഞ്ഞു കഴിയുമ്പോള്‍ ദാവീദിനെ പോലെ നൃത്തച്ചുവടുകള്‍ വയ്ക്കുന്നത് കണ്ട് ആരും അസൂയപ്പെട്ടിട്ട് കാര്യമില്ല... ആസക്തിയോടെ മാത്രം സ്ത്രീ ശരീരത്തെ നോക്കുന്നവര്‍ക്ക് ബ്രഹ്മചര്യത്തിന്റെ മഹിമ മനസിലാക്കാന്‍ കഴിയില്ല എന്നതാണ് പച്ചയായ യാഥാര്‍ത്ഥ്യം.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.