ഹവായിലെ ലോകപ്രശസ്തമായ മലമുകളിലെ നടപ്പാത സര്‍ക്കാര്‍ നീക്കാനൊരുങ്ങുന്നു

ഹവായിലെ ലോകപ്രശസ്തമായ മലമുകളിലെ നടപ്പാത സര്‍ക്കാര്‍ നീക്കാനൊരുങ്ങുന്നു

ഹോണോലുലു: അമേരിക്കയിലെ ഹവായ് ദ്വീപ് സമൂഹത്തിലെ ലോകപ്രശസ്തമായ 'സ്‌റ്റൈയര്‍വേ ടു ഹെവന്‍' എന്ന മലമുകളിലെ നടപ്പാത സര്‍ക്കാര്‍ നീക്കാനൊരുങ്ങുന്നു. അനധികൃതമായ കടന്നുകയറ്റം മൂലമുണ്ടാകുന്ന അപകടങ്ങളും പരിപാലനത്തിലെ അമിതമായ ചെലവുമാണ് ഇതിനു കാരണമായി പറയുന്നത്.



ഈ പടികള്‍ കയറാന്‍ 1987 മുതല്‍ ജനങ്ങള്‍ക്ക് വിലക്കുണ്ട്. എന്നാലും ധാരാളം പേരാണ് ഇവിടേക്ക് അതിക്രമിച്ച് കടക്കാറുള്ളത്. ഇത് പലപ്പോഴും അപകടങ്ങള്‍ക്കു കാരണമാകുന്നു. ഒടുവില്‍ തങ്ങളുടെ നാടിന്റെ ചരിത്രം പേറുന്ന പടികള്‍ നീക്കാന്‍ ഒരുങ്ങുകയാണ് അധികൃതര്‍.

പസഫിക് സമുദ്രത്തില്‍ സ്ഥിതി ചെയ്യുന്ന ഹവായിലെ ഈ പടികള്‍ ധാരാളം സഞ്ചാരികളെയാണ് ആകര്‍ഷിച്ചിരുന്നത്. ആകാശത്തിന്റെ കവാടത്തിലേക്കെന്നപോലെ കാല്‍നടയായി കയറിപ്പോകേണ്ട ഈ പടികള്‍ കുത്തനെയുള്ള കയറ്റമാണ്. യു.എസ്എയിലെ ഏറ്റവും പ്രശസ്തമായ മനുഷ്യനിര്‍മ്മിത അത്ഭുതങ്ങളില്‍ ഒന്നായാണ് സ്റ്റെയര്‍വേ ടു ഹെവന്‍ അറിയപ്പെടുന്നത്.



1942-ല്‍ യു.എസ് നാവികസേനയാണ് ഈ പടികള്‍ നിര്‍മിച്ചത്. ജപ്പാനിലെ പേള്‍ ഹാര്‍ബര്‍ ആക്രമണത്തിന് മാസങ്ങള്‍ക്ക് ശേഷം യു.എസ് കപ്പലുകള്‍ക്കും അന്തര്‍വാഹിനികള്‍ക്കും സന്ദേശങ്ങള്‍ കൈമാറാന്‍ മലമുകളില്‍ ഒരു റേഡിയോ ടവര്‍ ഒരുക്കാനാണ് ഇത് നിര്‍മിച്ചത്. ഓഹുവിന്റെ കിഴക്ക് ഭാഗത്തുള്ള കാനോഹെ മലയില്‍ സ്ഥിതി ചെയ്യുന്ന ഈ നടപ്പാതയില്‍ 3922 പടികളാണുള്ളത്. ഇതിന് സമീപത്തെ സ്വകാര്യ വ്യക്തികളുടെ കൈവശമുള്ള സ്ഥലങ്ങളിലൂടെയാണ് ആളുകള്‍ ഇവിടേക്കു കയറുന്നത്. ഇത് പ്രദേശവാസികള്‍ക്കും പ്രശ്‌നം സൃഷ്ടിക്കുന്നുണ്ട്. ഇതിനെ തുടര്‍ന്നാണ് ഹോണോലുലു സിറ്റി കൗണ്‍സില്‍ ഈ പടികള്‍ നീക്കാന്‍ തീരുമാനിച്ചത്.

സുരക്ഷാ ചെലവുകള്‍ക്കായി വലിയ സാമ്പത്തിക ബാധ്യതയാണ് സര്‍ക്കാറിന് വരുന്നത്. 2003ല്‍ ഇതിന്റെ അറ്റകുറ്റപ്പണി നടത്തിയിരുന്നു. ഈ വര്‍ഷം ആദ്യം പടികള്‍ കയറുമ്പോള്‍ കാല്‍മുട്ടിന് പരുക്കേറ്റ 24 വയസുകാരനെ എയര്‍ലിഫ്റ്റ് ചെയ്താണ് രക്ഷിച്ചത്. പടികളിലേക്ക് അതിക്രമിച്ച് കയറുന്നവര്‍ക്ക് നിലവില്‍ 1000 ഡോളര്‍ പിഴയുണ്ട്. ഇത് വകവെക്കാതെയാണ് ആളുകള്‍ ഇങ്ങോട്ടുവരുന്നത്. അതേസമയം, പടികള്‍ പൂര്‍ണമായും നീക്കാതെ കുറച്ചുഭാഗങ്ങള്‍ നിലനിര്‍ത്താനും സാധ്യതയുണ്ടെന്നാണ് വിവരം.


1 വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.