മുംബൈയെ തകർത്ത് രാജസ്ഥാന്‍

മുംബൈയെ തകർത്ത് രാജസ്ഥാന്‍

ആധുനിക ക്രിക്കറ്റിലെ ഒരു മികച്ച ക്രിക്കറ്റർ ഓള്‍ റൗണ്ട‍ർ എന്ന് എല്ലാ അർത്ഥത്തിലും വിശേഷിപ്പിക്കാവുന്ന, പ്രകടനം കൊണ്ട് പലപ്പോഴും കപില്‍ ദേവിനൊപ്പമൊക്കെ കാണാന്‍ കഴിയുന്ന ബെന്‍ സ്റ്റോക്സ് . 2019 ഹെഡിംഗ് ലീയില്‍ 359 പിന്തുടരുമ്പോള്‍ ആഷസ് ടെസ്റ്റ് സീരീസ് നിലനിർത്താന്‍ അദ്ദേഹം 135 നോട്ട് ഔട്ടായിരുന്നു. അവസാന വിക്കറ്റില്‍ ജാക് ലീസിനൊപ്പം നേടിയത് ലോക ക്രിക്കറ്റ് കണ്ട ഏറ്റവും നല്ല ഇന്നിംഗ്സുകളിലൊന്നായിരുന്നു.അദ്ദേഹത്തിന്‍റെ സോണിലദ്ദേഹം എത്തിപ്പെടുമ്പോള്‍ എല്ലാം അദ്ദേഹത്തിന് അനുകൂലമായി വരുന്നുവെന്നുളളതാണ്. അത് ഏത് ബൗളറാണെന്നോ ഏത് സാഹചര്യമാണെന്നോ ഏത് വിക്കറ്റാണെന്നോ അതിനൊന്നും സ്ഥാനമില്ല. അദ്ദേഹത്തിന്‍റെ ഒരു പ്രഭാവം മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തില്‍ കണ്ടു. കഴിഞ്ഞ കുറച്ച് മത്സരങ്ങളായിട്ട് അദ്ദേഹം എഫോർട്ട് ഇടാന്‍ നോക്കുന്നുണ്ട്. ഷോ‍ട്ടുകള്‍ക്ക് ശ്രമിക്കുന്നു. എന്നാല്‍ സ്ട്രൈക്ക് റേറ്റ് മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയാതെ ഔട്ടാവുകയാണ് പതിവ്. എന്നാല്‍ മുംബൈ ഇന്ത്യന്‍സിനെതിരെ അതൊക്കെ മാറി. രണ്ട് ഓവറുകള്‍ക്ക് ശേഷമാണ് അദ്ദേഹത്തിന് സ്ട്രൈക്ക് തന്നെകിട്ടിയത്. എന്നാല്‍ അദ്ദേഹം കളിച്ച ഇന്നിംഗ്സ് ഏത് ടീമിനേയും ജയിപ്പിക്കാന്‍ കഴിയുന്ന തരത്തിലുളള ഇന്നിംഗ്സാണ്. മുംബൈ ഇന്ത്യന്‍സ് മോശമായിട്ടാണോ കളിച്ചതെന്ന് ചോദിച്ചാല്‍ അല്ല എന്നാണ് ഉത്തരം.

കീറോണ്‍ പൊളളാർഡിന്‍റെ വിക്കറ്റിന് ശേഷം ഹർദ്ദീക് പാണ്ഡ്യ അടിച്ചുതകർത്തത് അവർക്ക് ഒരു നല്ല ടോട്ടലിലേക്ക് എത്താന്‍ അവർക്ക് സഹായകരമായി. 195 എന്ന ടോട്ടലിലേക്ക് എത്തിയപ്പോള്‍ വിജയം പ്രതീക്ഷിച്ചതാണ്. ആ സമയത്തുളള മുംബൈ ഇന്ത്യന്‍സ് ബാറ്റ്സ്മാന്‍മാരുടെ ആഹ്ളാദവും ആഘോഷവുമെല്ലാം ബെന്‍ സ്റ്റോക്സിലെ ഈഗോയെ മുറിവേല്‍പിച്ചിരിക്കാം. എന്ത് വില കൊടുത്തും തന്‍റെ ടീമിനെ ജയിപ്പിക്കണമെന്ന വീര്യത്തോടെയാണ് അദ്ദേഹം ക്രീസിലെത്തിയത്. അതോടൊപ്പം കളിക്കാന്‍ കഴിയുന്ന താരമാണ് സഞ്‌ജു സാംസണ്‍.മുംബൈയ്ക്ക് എതിരായ മത്സരത്തില്‍ നല്ല പക്വത സഞ്‌ജു സാംസണ്‍ കാണിച്ചു. ബെന്‍ സ്റ്റോക്സ് ഒരു ഭാഗത്ത് അടിച്ചുതകർക്കുമ്പോള്‍ മറുഭാഗത്ത് മികച്ച പിന്തുണനല്‍കാന്‍ സഞ്‌ജുവിനും സാധിച്ചു. ബൗളേഴ്സിന് ഒരു ആധിപത്യം ഉണ്ടാക്കാന്‍ ഇരുവരും സമ്മതിച്ചില്ല. വിക്കറ്റുകളെടുക്കാന്‍ സാധിക്കാത്തത് മുംബൈയ്ക്ക് തിരിച്ചടിയായി. ഒരു ടി ട്വന്‍ടി ടീമിന്‍റെ ക്യാപ്റ്റനെന്ന നിലയില്‍ വിജയങ്ങള്‍ നേടിയിട്ടുളളയാളാണ് കീറോണ്‍ പൊളളാർഡ്. എന്നാല്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ രോഹിത് ശർമ്മയുടെ ചില നീക്കങ്ങള്‍ മുംബൈയ്ക്ക് മിസ് ചെയ്തുവെന്ന് പറയേണ്ടിവരും.

ബുംറെയെ ഉപയോഗിച്ച രീതിയൊക്കെ പാളിപ്പോയി. ആദ്യ പകുതിയില്‍ വിജയങ്ങള്‍ നേടിയിരുന്ന ടീമുകള്‍ രണ്ടാം പകുതിയില്‍ ഒരല്‍പം അലസത കാണിക്കുന്നുണ്ടോയെന്നുളള സംശയവും ഇല്ലാതില്ല. താഴെയുളള ടീമുകള്‍ക്ക് ജീവന്മരണ പോരാട്ടമായതുകൊണ്ടുതന്നെ അവരില്‍ ഒരു ആവേശവും പോരാട്ട വീര്യവും കാണുന്നുണ്ട്. രാജസ്ഥാന്‍ റോയല്‍സിന്‍റെ വിജയത്തോടെ ചെന്നൈ സൂപ്പർ കിംഗ്സ് പുറത്തായിയെന്നതൊഴിച്ചു നിർത്തിയാല്‍, എല്ലാ ടീമുകള്‍ക്കും നേരിയ സാധ്യയെങ്കിലും ഇനിയുമുണ്ട്. അതുകൊണ്ടുതന്നെ ഐപിഎല്‍ ഇനിയും ആവേശയഭരിതമാകുമെന്ന് ഉറപ്പ്.

സ്കോ‍ർ MI 195/5 (20)RR 196/2 (18.2)

സോണി ചെറുവത്തൂർ
(കേരളാ രഞ്ജി ടീം മുന്‍ ക്യാപ്റ്റന്‍ , ഗോള്‍ഡ് 101.3 കമന്‍റേറ്റർ)


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.