പഞ്ചാബിന്‍റെ വിജയയാത്ര പ്ലേ ഓഫിലേക്ക്

പഞ്ചാബിന്‍റെ വിജയയാത്ര പ്ലേ ഓഫിലേക്ക്

ഷാർജ : തുടർച്ചയായ അഞ്ച് വിജയങ്ങള്‍ നേടി കിംഗ്സ് ഇലവന്‍ പഞ്ചാബ് പേപ്പറിലെങ്കിലും ഒരു ഗംഭീര ടീമിനെ പോലെ തോന്നിപ്പിക്കുകയാണ്. അവരുടെ ബാറ്റിംഗ് ലൈനപ്പ് എപ്പോഴും മികച്ചതുതന്നെയാണ്. മായങ്ക് അഗ‍ർവാളിന്‍റെ അസാന്നിദ്ധ്യത്തിലും മന്‍ദീപ് സിംഗ് എത്തുമ്പോള്‍ അവരുടെ ബാറ്റിംഗ് നിര ശക്തമാണെന്ന് പറയാം. മധ്യനിരയില്‍ ഒന്നോ രണ്ടോ മൂന്നോ വിദേശതാരങ്ങളെ ബാറ്റ്സ്മാന്‍മാരായി തന്നെ കളിപ്പിക്കാന്‍ പറ്റുന്ന ചുരുക്കം ചില ടീമുകളിലൊന്നാണ് കിംഗ്സ് ഇലവന്‍ പഞ്ചാബ്. അവർക്ക് ഒരൊറ്റ വിദേശ ബൗളറെ മാത്രം കളിപ്പിക്കുന്നു. ക്രിസ് ജോർഡാന്‍. അദ്ദേഹത്തിന് ബാറ്റ് ചെയ്യാനും സാധിക്കും. ക്രിസ് ഗെയില്‍, നിക്കോളാസ് പൂരനും, മാക്സ് വെല്ലും ചേ‍ർന്നുളള മധ്യനിര ഏതൊരു ടീമിനും തലവേദനയുണ്ടാക്കുന്നതാണ്. അതുകൊണ്ടുതന്നെ ചേസ് ചെയ്യുമ്പോള്‍ അവരുടെ ബാറ്റിംഗ് ശക്തി മികച്ചതാണെന്ന് പറയാതെ വയ്യ. അതോടൊപ്പം അവരുടെ രണ്ട് സ്പിന്നേഴ്സും പ്രത്യേകിച്ച് മുരുകന്‍ അശ്വിന്‍ ഫോമിലേക്ക് എത്തുമ്പോള്‍ രണ്ട് വ്യത്യസ്ത ലെഗ് സ്പിന്നേഴ്സ് ,രണ്ട് പേരും സ്ഥിരത പുലർത്തുന്നു. അത് അവർക്ക് മുതല്‍കൂട്ടാകുന്നു. മുഹമ്മദ് ഷമിയുടെ ബൗളിംഗിനെ കുറിച്ച് ഒന്നും പറയേണ്ടതില്ല. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് പിഴച്ചതെവിടെയാണെന്ന് ചോദിച്ചാല്‍ തുടക്കത്തില്‍ മുഹമ്മദ് ഷമിയുടെ പന്തുകളെ നേരിടാന്‍ അവ‍ർ ശ്രമിച്ചില്ലയെന്നുളളതാണ്. പുതിയ പന്തുകള്‍ അവർക്ക് ബുദ്ധിമുട്ടുണ്ടാക്കിയെന്ന് മാത്രമല്ല അവിടെ വിക്കറ്റുകള്‍ നഷ്ടപ്പെട്ട് മധ്യനിരയ്ക്ക് മേല്‍ വലിയ സമ്മർദ്ദമാണ് ഉണ്ടായത്. രാഹുല്‍ ത്രിപാഠിയും ദിനേശ് കാർത്തിക്കുമൊക്കെ പുറത്തായത് മുഹമ്മദ് ഷമിയുടെ ന്യൂബോള്‍ സ്പെല്ലില്‍ തന്നെയാണ്. ക്രിസ് ഗെയില്‍ പോലും അംഗീകരിച്ച ഡെത്ത് ബൗളിംഗാണ് ഷമിയുടേത്. ഇന്ത്യന്‍ ബൗളേഴ്സില്‍ ഏറ്റവും മികച്ച സ്ട്രൈക്ക് റേറ്റുളള അഷ്ദീപ് സിംഗും ഏറ്റവും മികച്ച രീതിയില്‍ നി‍ർണായക ഓവറുകള്‍ പ്രത്യേകിച്ച് പവർ പ്ലേ കഴിഞ്ഞുളള ഓവറുകള്‍ ഏറ്റവും നല്ല രീതിയിലെറിയുന്ന ക്രിസ് ജോർഡാനും കൂടിയാകുമ്പോള്‍ ഒരു സമ്പൂർണടീമായി കിംഗ്സ് ഇലവന്‍ മാറിയിരിക്കുന്നു.

ഇനിയുളള മത്സരങ്ങളും അവ‍ർക്ക് കടുത്തതാകാനാണ് സാധ്യത. പ്രത്യേകിച്ചും പ്ലേ ഓഫിലേക്ക് സാധ്യത കല്‍പിക്കുന്ന മറ്റ് ടീമുകളോടൊപ്പം കളിക്കുമ്പോള്‍ വലിയ പോരാട്ട വീര്യം അവർ പുറത്തെടുക്കേണ്ടി വരും. ഒരു പാട് നിർഭാഗ്യങ്ങളിലൂടെ കടന്ന് പോയ ടീമാണ് കിംഗ്സ് ഇലവന്‍ എങ്കില്‍ തന്നെയും ഇത്തവണ അവർ ചാമ്പ്യന്‍മാരായാലും അത്ഭുതപ്പെടാനില്ല. കൊല്‍ക്കത്തയെ സംബന്ധിച്ചിടത്തോളം അവരുടെ മുന്‍നിര വീണ്ടും പരാജയപ്പെടുന്ന കാഴ്ചയാണ് കാണുന്നത്. അവരുടെ പ്ലാനുകളില്‍ ചില മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ടെന്ന് തോന്നുന്നു. നിതീഷ് റാണ, മാക്സ് വെല്ലിന്‍റെ പാർട്ട് ടൈം സ്പിന്നിന് പുറത്താകുന്നു. അതിന് ശേഷം രാഹുല്‍ ത്രിപാഠിയും ദിനേഷ് കാർത്തിക്കും കൂടി പുറത്താകുന്നു. ഇയാന്‍ മോർഗന്‍റെ ആക്രമണബാറ്റിംഗ് ഒരു പരിധിവരെ സ്കോറുയർത്താന്‍ സഹായിക്കുന്നുണ്ടെങ്കില്‍ പോലും പന്ത് വരുന്ന സമയത്ത് കുറച്ച് കൂടി മുന്നോട്ട് ഇറങ്ങിനിന്ന് അദ്ദേഹം ബാറ്റുചെയ്യേണ്ടതുണ്ടെന്ന് തോന്നുന്നു. സുനില്‍ നരെയ്നെ താഴെക്ക് ഇറക്കുന്ന തന്ത്രവും പാളി. വലിയൊരു തകർച്ചയുടെ വക്കിലാണ് അവരുളളത്. ബൗളിംഗ് നിരയിലും മാറ്റം വരുത്തേണ്ടതുണ്ട്. ലോക്കി ഫെർഗൂസന്‍റെ കാര്യത്തിലാണ് ആശ്വാസമുളളത്. പക്ഷെ അദ്ദേഹത്തെ ഉപയോഗിക്കാത്തതെന്ന് മനസിലാകുന്നില്ല. സ്ഥിരതയില്ലായ്മയാണ് ടീം നേരിടുന്ന ഏറ്റവും വലിയ പ്രശ്നം. നിർണായക മത്സരങ്ങളില്‍ ശക്തരായി അവർ തിരിച്ചുവരുമെന്ന് പ്രതീക്ഷിക്കാം.

സ്കോ‍ർ KKR 149/9 (20)KXIP 150/2 (18.5)

സോണി ചെറുവത്തൂർ
(കേരളാ രഞ്ജി ടീം മുന്‍ ക്യാപ്റ്റന്‍ , ഗോള്‍ഡ് 101.3 കമന്‍റേറ്റർ)


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.