കഷ്ടപ്പാടിലേക്കു നയിക്കുന്ന സിദ്ധാന്തങ്ങള്‍ക്കു നിയമ സാധുതയരുത്:ഫ്രാന്‍സിസ് മാര്‍പ്പാപ്പ

കഷ്ടപ്പാടിലേക്കു നയിക്കുന്ന സിദ്ധാന്തങ്ങള്‍ക്കു നിയമ സാധുതയരുത്:ഫ്രാന്‍സിസ് മാര്‍പ്പാപ്പ

വത്തിക്കാന്‍: കൂടുതല്‍ കഷ്ടപ്പാടുകളിലേക്കും തിരസ്‌കാരത്തിലേക്കും ജനങ്ങളെ നയിക്കുന്ന ഏത് പദ്ധതിക്കും സിദ്ധാന്തത്തിനും നിയമസാധുതയുണ്ടായിക്കൂടെന്ന ബോധ്യം ന്യായാധിപന്മാര്‍ക്കുണ്ടാകണമെന്ന് ഫ്രാന്‍സിസ് മാര്‍പ്പാപ്പ. സാമൂഹിക അവകാശങ്ങള്‍, ഫ്രാന്‍സിസ്‌ക്കന്‍ പ്രത്യയശാസ്ത്രം എന്നിവയ്ക്കായുള്ള ന്യായാധിപന്മാരുടെ അഖില അമേരിക്കന്‍ സമിതിയുടെ അര്‍ജന്റിന ഘടകം സ്ഘടിപ്പിച്ച ഓണ്‍ലൈന്‍ സമ്മേളനത്തെ അഭിസംബോധന ചെയ്യവേ, ദുര്‍ബല വിഭാഗങ്ങള്‍ക്കു മുന്‍ഗണന കിട്ടേണ്ടതിന്റെ ആവശ്യകത മാര്‍പ്പാപ്പ ചൂണ്ടിക്കാട്ടി.

'പട്ടിണി കൊണ്ട് ജനാധിപത്യമില്ല.ദാരിദ്ര്യത്തില്‍ വികസനമില്ല.അസമത്വത്തില്‍ നീതി നിഷേധത്തിന്റെ ആധിക്യമുണ്ട്.ഈ വസ്തുതകള്‍ ന്യായാധിപന്മാര്‍ ഒരിക്കലും കാണാതിരിക്കരുത്. ഏറ്റവും അടിസ്ഥാനപരമായ ആവശ്യങ്ങള്‍ക്കു പരിഗണന വേണം. ജനങ്ങളുടെ ക്ഷേമത്തോടും സന്തോഷത്തോടുമായിരിക്കണം ആദ്യത്തെ പ്രതിബദ്ധത'.അര്‍ജന്റീനയെ അലട്ടുന്ന ദാരിദ്ര്യത്തിന്റെ ഭിന്ന രൂപങ്ങളെക്കുറിച്ചുള്ള ആശങ്കയും പാപ്പാ തന്റെ സന്ദേശത്തില്‍ പങ്കുവച്ചു.മനുഷ്യാവകാശത്തിനു വിരുദ്ധമാണ് ദാരിദ്യവും പട്ടിണിയും.

ലോകത്തില്‍ വിഭവവിതരണ രംഗത്ത് നിലവിലുള്ള അനീതിയും ഏറ്റം മൗലികമായ അവകാശങ്ങള്‍ ആദരിക്കുന്നതില്‍പ്പോലും ഉണ്ടായിട്ടുള്ള പരാജയങ്ങളും പാപ്പ ചൂണ്ടിക്കാട്ടി.പ്രാന്തവല്‍ക്കരണം വര്‍ദ്ധമാനമാകുന്നു. അധികാരവും സമ്പത്തും ഏതാനും പേരുടെ കൈകളില്‍ ഒതുങ്ങുന്നതും ദുഃഖകരമാണ്. സമൂഹത്തിന്റെ ഈ ഭീകരാവസ്ഥയെ കോവിഡ് 19 മഹാമാരി വഷളാക്കിയെന്ന കാര്യവും പ്രത്യേകം ശ്രദ്ധിക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പ്പാപ്പ നിരീക്ഷിച്ചു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.