ലഖിംപുര്‍ വിമര്‍ശനം; വരുണും മനേകയും ബിജെപി ദേശീയ എക്‌സിക്യുട്ടീവില്‍ നിന്ന് പുറത്ത്

ലഖിംപുര്‍ വിമര്‍ശനം; വരുണും മനേകയും ബിജെപി ദേശീയ എക്‌സിക്യുട്ടീവില്‍ നിന്ന് പുറത്ത്

ന്യൂഡൽഹി: ലഖിംപുര്‍ സംഭവത്തിൽ യുപി സർക്കാരിനെതിരെ വിമര്‍ശനം ഉന്നയിച്ചതിന് പിന്നാലെ മനേക ഗാന്ധിയേയും മകൻ വരുൺ ഗാന്ധിയേയും ബിജെപി ദേശീയ നിർവാഹക സമിതിയിൽ നിന്ന് ഒഴിവാക്കി. ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി നഡ്ഡ ഇന്ന് പുറത്തുവിട്ട പുതിയ 80 അംഗ നിർവാഹക സമിതി അംഗങ്ങളുടെ പട്ടികയിലാണ് ഇരുവരും ഉൾപ്പെടാതിരുന്നത്.

കേന്ദ്ര ആഭ്യന്തര മന്ത്രി അജയ് കുമാർ മിശ്രയും ബിജെപിയും പ്രതിക്കൂട്ടിലായ ലഖിംപുർ ഖേരി സംഭവത്തിൽ വരുൺഗാന്ധി വിമർശനങ്ങൾ നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വരുണിനേയും അമ്മയേയും മാറ്റി നിർത്തിയുള്ള പട്ടിക പുറത്ത് വന്നിരിക്കുന്നത്.

ഉത്തർപ്രദേശിലെ പിലിഭിത്തിൽ നിന്നുള്ള ലോക്സഭാ അംഗമാണ് വരുൺ ഗാന്ധി. സുൽത്താൻപുർ എംപിയാണ് മനേക. ഒന്നാം മോഡി സർക്കാരിൽ മന്ത്രിയായിരുന്ന മനേക ഗാന്ധിയെ രണ്ടാം മോഡി സർക്കാരിൽ ഉൾപ്പെടുത്തിയിരുന്നില്ല. മൂന്ന് തവണ എംപിയായിട്ടുള്ള വരുൺ ഗാന്ധിക്ക് അവസരം ലഭിക്കുമെന്ന് കരുതിയിരുന്നെങ്കിലും അതുണ്ടായില്ല. രണ്ടാം മോഡി സർക്കാരിന്റെ പുനഃസംഘടനയിലും വരുണിനെ തഴഞ്ഞിരുന്നു.

ഇതിനിടെ കർഷകരെ വാഹനം കയറ്റി കൊലപ്പെടുത്തിയ ലഖിംപുർ വിഷയത്തിൽ വരുൺ പരസ്യ പ്രതികരണവുമായി രംഗത്തെത്തിയത്. കർഷകർ വാഹനങ്ങൾക്ക് നേരെ കല്ലെറിഞ്ഞതിനെ തുടർന്ന് നിയന്ത്രണം വിട്ടുണ്ടായ അപകടമാണെന്നാണ് ലഖിംപുർ സംഭവത്തെ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്ര ന്യായീകരിച്ചിരുന്നത്.

എന്നാൽ ഒരു പ്രകോപനവുമില്ലാതെയാണ് അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്രയുടെ നേതൃത്വത്തിൽ കർഷകർക്ക് നേരെ വാഹനം ഇടിച്ചുകയറ്റിതെന്ന് ന്യായീകരിക്കുന്ന ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഈ ദൃശ്യങ്ങൾ ഏറ്റെടുത്തുകൊണ്ടായിരുന്ന വരുൺ രംഗത്തെത്തിയത്. വാഹനം ഇടിച്ചുകയറ്റുന്നത് കൂടുതൽ വെളിവാക്കുന്ന ദൃശ്യങ്ങൾ അദ്ദേഹം ഇന്നും ട്വീറ്റ് ചെയ്യുകയും ചെയ്തു. ഇതിനു പിന്നാലെയായിരുന്നു ബിജെപി ദേശീയ നിർവാഹക സമിതിയിൽ നിന്ന് ഒഴിവാക്കിയുള്ള നടപടി.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.