പുനസംഘടനയല്ല, വെട്ടിനിരത്തലെന്ന് ആക്ഷേപം; ബിജെപിയില്‍ അതൃപ്തി പുകയുന്നു

പുനസംഘടനയല്ല, വെട്ടിനിരത്തലെന്ന് ആക്ഷേപം; ബിജെപിയില്‍ അതൃപ്തി പുകയുന്നു

കൊച്ചി: കേരള ബിജെപി നേതൃത്വത്തില്‍ നടപ്പാക്കിയ അഴിച്ചുണിയില്‍ അതൃപ്തി. പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചത് കൂടിയാലോചനകള്‍ ഇല്ലാതെയാണ് എന്നാണ് ആക്ഷേപം. മുതിര്‍ന്ന നേതാവ് പികെ കൃഷ്ണദാസ് പക്ഷമാണ് പുതിയ നേതൃത്വത്തിന് എതിരെ രംഗത്ത് എത്തിയത്. നേതൃത്വത്തിനെതിരെ വിമര്‍ശനമുന്നയിച്ചവരെ പ്രതികാര ബുദ്ധിയോടെ മാറ്റി നിര്‍ത്തിക്കൊണ്ടാണ് ഇപ്പോള്‍ പുതിയ ഭാരവാഹികളെ നിശ്ചയിച്ചതെന്നാണ് പരക്കെയുള്ള ആക്ഷേപം.

തെരഞ്ഞെടുപ്പ് പരാജയത്തിന്റെ കാരണങ്ങള്‍ കണ്ടെത്തുകയോ പരിഹാരം നിര്‍ദ്ദേശിക്കുകയോ ചെയ്യാതെയാണ് ഇപ്പോള്‍ പുനസംഘടന നടപ്പാക്കിയതെന്നാണ് ഒരു വിഭാഗം ഉന്നയിക്കുന്നത്. ഭാരവാഹി പട്ടികയില്‍ സ്വന്തം ഇഷ്ടക്കാരെ തിരുകി കയറ്റുന്ന നിലയാണ് ഇപ്പോള്‍ ഉണ്ടായതെന്നും പരാതി ഉയര്‍ന്നിട്ടുണ്ട്. ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടി കൃഷ്ണദാസ് പക്ഷം കേന്ദ്ര നേതൃത്വത്തിന് പരാതി നല്‍കാനൊരുങ്ങുകയാണ്.

ചൊവ്വാഴ്ചയാണ് സംസ്ഥാന നേതൃത്വം പുനഃസംഘടിപ്പിച്ച് കൊണ്ടുള്ള പട്ടിക പുറത്ത് വന്നത്. അധ്യക്ഷനെയും ജനറല്‍ സെക്രട്ടറിമാരെയും മാറ്റാതെ ആയിരുന്നു പുനഃസംഘടന. ട്രഷറര്‍ ജെ ആര്‍ പത്മകുമാറിനെ സംസ്ഥാന സെക്രട്ടറിയാക്കിയും അഞ്ച് ജില്ലാ പ്രസിഡന്റുമാരെ മാറ്റിക്കൊണ്ടും പി.രഘുനാഥ്, ബി.ഗോപാലാകൃഷ്ണന്‍, ശിവന്‍കുട്ടി എന്നിവരെ പുതിയ സംസ്ഥാന വൈസ് പ്രസിഡന്റുമാരായി നിയമിച്ചുമായിരുന്നു ബിജെപിയിലെ പുനഃസംഘടന. പത്തനംതിട്ട, കോട്ടയം, പാലക്കാട്. വയനാട്, കാസറഗോഡ്, ജില്ലാ പ്രസിഡന്റുമാരെയാണ് മാറ്റിയത്.

പുനസംഘടനയില്‍ പ്രതിഷേധിച്ച് വയനാട് ബത്തേരി നിയോജക മണ്ഡലം കമ്മറ്റി രാജിവെച്ചതിന് പിന്നാലെ മഹിളാ മോര്‍ച്ച ജില്ലാ പ്രസിഡന്റ് ലളിതാ വല്‍സനും ഒന്‍പത് ജില്ലാ ഭാരവാഹികളും ഇന്നലെ രാജിവെച്ചു. ജില്ലാ പ്രസിഡന്റായി കെപി മധുവിനെ പ്രഖ്യാപിച്ചതില്‍ പ്രതിഷേധിച്ചാണ് വയനാട്ടില്‍ കൂട്ട രാജി.

ബത്തേരി തെരഞ്ഞെടുപ്പ് തിരിച്ചടിയുടെ പേരില്‍ പല ജില്ലകളിലും അധ്യക്ഷന്‍മാരെ മാറ്റിയപ്പോള്‍ ഏറ്റവും മോശം പ്രകടനം കാഴ്ച വച്ച തിരുവനന്തപുരം, കൊല്ലം, എറണാകുളം ജില്ലകളെ നടപടിയില്‍ നിന്ന് ഒഴിവാക്കുകയും ചെയ്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.