തന്നെ പൂജിക്കാത്തവരെ ചുട്ടു കൊല്ലുമെന്നു പറഞ്ഞ ഹിരണ്യകശ്യപുവിനെ ഒര്‍മ്മിപ്പിച്ച് ഒളിയമ്പുമായി ശോഭാ സുരേന്ദ്രന്‍

 തന്നെ പൂജിക്കാത്തവരെ ചുട്ടു കൊല്ലുമെന്നു പറഞ്ഞ ഹിരണ്യകശ്യപുവിനെ ഒര്‍മ്മിപ്പിച്ച് ഒളിയമ്പുമായി ശോഭാ സുരേന്ദ്രന്‍

കൊച്ചി: പുനസംഘടനയോടനുബന്ധിച്ച് ബിജെപിയില്‍ അടി മുറുകി. വി.മുരളീധരന്‍-കെ.സുരേന്ദ്രന്‍ കൂട്ടുകെട്ടിന്റെ വെട്ടിനിരത്തലിനെതിരെ കൃഷ്ണദാസ് പക്ഷം തങ്ങളുടെ പ്രതിഷേധം കേന്ദ്ര നേതൃത്വത്തെ അറിയിച്ചു. ഇതിനിടെ ബിജെപി ദേശീയ നിര്‍വാഹക സമിതിയില്‍ നിന്ന് ഒഴിവാക്കപ്പെട്ടതിനു പിന്നാലെ നേതൃത്വത്തിനെതിരെ ഒളിയമ്പെയ്ത് ശോഭാ സുരേന്ദ്രന്‍ ഫെയ്സ്ബുക്ക് പോസ്റ്റുമായി രംഗത്തെത്തി.

തന്നെ പൂജിക്കാത്തവരെ ചുട്ടു കൊല്ലുമെന്നും കൊടുങ്കാറ്റായി വന്ന് പറത്തിക്കളയുമെന്നും കടലിലെറിഞ്ഞു കൊല്ലുമെന്നും ഹിരണ്യകശ്യപു ഭയപ്പെടുത്തിയിട്ടും സ്വന്തം നിലപാടില്‍ ഉറച്ചു നിന്ന പ്രഹ്ലാദനെയും, പ്രഹ്ലാദനെ നിരന്തരം ആക്രമിച്ച ഹിരണ്യകശ്യപുവിനെയും ഓര്‍ക്കുന്നത് നല്ലതാണെന്ന് ശോഭ പോസ്റ്റില്‍ പറഞ്ഞു. പതിമൂന്നാം വയസില്‍ ബാലഗോകുലത്തിലൂടെ സാമൂഹ്യ പ്രവര്‍ത്തനം ആരംഭിച്ച താന്‍ ഇതുവരെ പദവികള്‍ക്കു പിന്നാലെ പോയിട്ടില്ലെന്ന് പോസ്റ്റില്‍ പറയുന്നു.

ശോഭയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്:

കഴിഞ്ഞ ഒന്ന് രണ്ട് ദിവസമായി നിരവധി പ്രവര്‍ത്തകരും അഭ്യുദയകാംക്ഷികളും നിരന്തരം വിളിച്ചു കൊണ്ടിരിക്കുകയാണ്. പതിമൂന്നാമത്തെ വയസില്‍ ബാലഗോകുലത്തിലൂടെ സാമൂഹ്യപ്രവര്‍ത്തനം ആരംഭിച്ചതാണ്. ഇതു വരെ പദവികള്‍ക്കു പുറകെ പോയിട്ടില്ല: പദവികളിലേക്കുള്ള പടികള്‍ പ്രലോഭിപ്പിച്ചിട്ടുമില്ല.

എന്നാല്‍, ഞാന്‍ ജീവനെപ്പോലെ സ്നേഹിക്കുകയും സത്യസന്ധമായി സേവിക്കുകയും ചെയ്യുന്ന പ്രസ്ഥാനം കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകള്‍ക്കിടെ പല ദൗത്യങ്ങള്‍ ഏല്‍പ്പിച്ചു, അവ കലര്‍പ്പില്ലാത്ത സമര്‍പ്പണമനോഭാവത്തോടെ നിറവേറ്റി എന്ന് ഉറച്ചു വിശ്വസിക്കുന്നു. ശ്രീരാമ ഭഗവാന്‍ സേതുസമുദ്രം നിര്‍മിച്ചപ്പോള്‍ അണ്ണാറക്കണ്ണനും തന്നാലായത് എന്നതു പോലെ.

ജനങ്ങള്‍ക്കിടയിലെ പ്രവര്‍ത്തനത്തിന് ഒരു ചുമതലയുടെയും ആവശ്യമില്ലെന്ന് തെളിയിച്ച ഒരുപാടു മഹദ് വ്യക്തികളുടെ ഉദാഹരണം ഭാരതത്തിലും കേരളത്തിലും നമുക്കു മുന്നിലുണ്ട്. നമ്മുടെ ജനാധിപത്യ സമൂഹത്തില്‍ ജനപിന്തുണയാണ് പ്രധാനം.

എന്നാല്‍, തന്നെ പൂജിക്കാത്തവരെ ചുട്ടു കൊല്ലുമെന്നും, കൊടുങ്കാറ്റായി വന്ന് പറത്തിക്കളയുമെന്നും, കടലിലെറിഞ്ഞു കൊല്ലുമെന്നും ഹിരണ്യകശ്യപു ഭയപ്പെടുത്തിയിട്ടും സ്വന്തം നിലപാടില്‍ ഉറച്ചു നിന്ന പ്രഹ്ലാദനെയും, പ്രഹ്ലാദനെ നിരന്തരം ആക്രമിച്ച ഹിരണ്യകശ്യപുവിനെയും ഓര്‍ക്കുന്നത് നല്ലതാണ്.





വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.