മാതാവിന്റെ തിരുസ്വരൂപം കന്നാര തോട്ടത്തില്‍ വലിച്ചെറിഞ്ഞ നിലയില്‍: പുലിയന്‍പാറ ദേവാലയം തുറന്ന് ദിവസങ്ങള്‍ക്കകം അക്രമം

മാതാവിന്റെ തിരുസ്വരൂപം കന്നാര തോട്ടത്തില്‍ വലിച്ചെറിഞ്ഞ നിലയില്‍: പുലിയന്‍പാറ ദേവാലയം തുറന്ന് ദിവസങ്ങള്‍ക്കകം അക്രമം

കോതമംഗലം: കോതമംഗലം രൂപതയുടെ കീഴിലുള്ള പുലിയന്‍പാറ സെന്റ് സെബാസ്റ്റ്യന്‍ പള്ളിയിലെ രൂപക്കൂട്ടില്‍ സ്ഥാപിച്ചിരുന്ന പരിശുദ്ധ കന്യാമാതാവിന്റെ തിരുസ്വരൂപം തൊട്ടടുത്ത കന്നാര തോട്ടത്തില്‍ വലിച്ചെറിഞ്ഞ നിലയില്‍ ഇന്ന് രാവിലെ കണ്ടെത്തി.

ദേവാലയത്തിനു സമീപം അനധികൃതമായി പ്രവര്‍ത്തിച്ചിരുന്ന ടാര്‍ മിക്‌സിംഗ് പ്ലാന്റില്‍ നിന്നുള്ള വിഷപ്പുകയും പൊടിയും ശബ്ദവും കഴിഞ്ഞ മാര്‍ച്ച് 21 മുതല്‍ അടച്ചിട്ടിരുന്ന പള്ളിയില്‍ സെപ്റ്റംബര്‍ 26 മുതലാണ് തിരുകര്‍മ്മങ്ങള്‍ ആരംഭിച്ചത്.

ഇന്ന് രാവിലെ പള്ളിയില്‍ വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കാനെത്തിയ വിശ്വാസികളാണ് പള്ളിയുടെ മുന്‍ഭാഗത്ത് തയ്യാറാക്കിയ രൂപക്കൂട്ടില്‍ വച്ചിരുന്ന മാതാവിന്റെ രൂപം കന്നാര തോട്ടത്തില്‍ എറിഞ്ഞു കളയപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഇടവക വികാരി ഫാ. പോള്‍ ചൂരത്തൊട്ടിയിലിന്റെ നേതൃത്വത്തില്‍ പള്ളിക്കമ്മിറ്റി ഭാരവാഹികള്‍ ഊന്നുകല്‍ പോലീസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

നേരത്തെ ജനരോഷം വകവെയ്ക്കാതെ മാര്‍ച്ച് ആദ്യവാരത്തിലാണ് ടാര്‍ മിക്‌സിങ് പ്ലാന്റ് പ്രവര്‍ത്തനം ആരംഭിച്ചത്. ഇതിന് പിന്നാലേ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. എന്നാല്‍ കവളങ്ങാട് പഞ്ചായത്ത് ഭരണസമിതി ഇതിന് അംഗീകാരം നല്‍കുകയായിരുന്നു.

കഴിഞ്ഞ മാസം ലൈസന്‍സ് പുതുക്കണമെന്ന ആവശ്യവുമായി കമ്പനി പഞ്ചായത്തിനെ സമീപിച്ചപ്പോള്‍ ലൈസന്‍സ് നിഷേധിച്ചതോടെയാണ് ദേവാലയം വീണ്ടും തുറന്നത്. അന്നു കോതമംഗലം രൂപതാ മെത്രാന്‍ മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍ നേരിട്ടെത്തി വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചിരുന്നു.

മാതാവിന്റെ തിരുസ്വരൂപം നശിപ്പിക്കപ്പെട്ടതില്‍ പ്രതിഷേധമറിയിച്ച ഇടവക സമൂഹം പ്രതികളെ എത്രയും പെട്ടന്ന് പിടികൂടണമെന്നും ആവശ്യപ്പെട്ടു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.