പവര്‍കട്ട് വേണ്ടി വരുമോ?.. വൈദ്യുതി പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി വിളിച്ച അടിയന്തര യോഗം ഇന്ന്

പവര്‍കട്ട് വേണ്ടി വരുമോ?.. വൈദ്യുതി പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി വിളിച്ച അടിയന്തര യോഗം ഇന്ന്


തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഇന്ന് അടിയന്തര യോഗം. രാജ്യത്ത് കല്‍ക്കരി ക്ഷാമം രൂക്ഷമായതോടെ കേരളത്തിനുള്ള വൈദ്യുതിയുടെ കേന്ദ്ര വിഹിതം കുറച്ചിരുന്നു. ഈ സാഹചര്യത്തില്‍ സംസ്ഥാനത്ത് പവര്‍കട്ട് വേണ്ടിവരുമെന്നതടക്കമുള്ള വിഷയങ്ങള്‍ യോഗത്തില്‍ ചര്‍ച്ചയാകും.

പ്രതിസന്ധി തുടര്‍ന്നാല്‍ പവര്‍ക്കട്ട് വേണ്ടിവരുമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടി വ്യക്തമാക്കിയിട്ടുണ്ട്. കോഴിക്കോട് ഡീസല്‍ താപനിലയത്തിന്റെ പ്രവര്‍ത്തനത്തിന് ഇന്ധനം ബിപിസിഎലിനോട് ആവശ്യപ്പെടാനാണ് കെഎസ്ഇബിയുടെ നീക്കം.

സംസ്ഥാനത്ത് പവര്‍കട്ട് വേണ്ടിവരുമെന്ന് മന്ത്രി കെ.കൃഷ്ണന്‍കുട്ടി ഇന്നലെയാണ് വ്യക്തമാക്കിയത്. രാജ്യത്തെ കല്‍ക്കരി ക്ഷാമം കേരളത്തെയും ബാധിച്ചുവെന്ന് അദ്ദേഹം വ്യക്തമാക്കി. കേന്ദ്രത്തില്‍ നിന്ന് ആയിരം മെഗാവാട്ടാണ് കിട്ടേണ്ടത്. അതില്‍ കുറവുണ്ടായി.

മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് ലഭിച്ചിരുന്ന വൈദ്യുതിയില്‍ കുറവ് സംഭവിച്ചു. കൂടംകുളത്ത് നിന്ന് ലഭിക്കേണ്ടതിന്റെ 30 ശതമാനം വൈദ്യുതി മാത്രമാണ് കിട്ടുന്നത്. ഈ സാഹചര്യം തുടര്‍ന്നാല്‍ പവര്‍ കട്ട് നടപ്പിലാക്കേണ്ടി വരുമെന്ന് മന്ത്രി പറഞ്ഞു.

കഴിഞ്ഞ ദിവസം യൂണിറ്റിന് 18 രൂപ കൊടുത്താണ് വൈദ്യുതി വാങ്ങിയത്. ഇത് വലിയ സാമ്പത്തിക പ്രതിസന്ധി വൈദ്യുതി ബോര്‍ഡിന് സൃഷ്ടിക്കുന്നുണ്ട്. മഴക്കാലമായതിനാല്‍ കേരളത്തില്‍ വലിയ തോതില്‍ വൈദ്യുതി ഉപയോഗം കുറയാറുണ്ട്.

അതിനാല്‍ അടുത്ത വേനല്‍ക്കാലമാകുമ്പോഴേക്കും പ്രതിസന്ധി തുടര്‍ന്നാല്‍ വൈദ്യുതിക്ക് വലിയ ക്ഷാമം നേരിടേണ്ടി വരുമെന്നാണ് വിവരം. വ്യവസായ മേഖലയ്ക്ക് പ്രശ്‌നങ്ങളില്ലാത്ത രീതിയിലാകും പവര്‍കട്ട് നടപ്പാക്കുകയെന്നും മന്ത്രി പറഞ്ഞു.

അതേസമയം ഉത്തരേന്ത്യയില്‍ കല്‍ക്കരി ക്ഷാമം രൂക്ഷമാണ്. രാജ്യത്തെ താപവൈദ്യുതി നിലയങ്ങളുടെ പ്രവര്‍ത്തനം ഗുരുതര പ്രതിസന്ധിയിലേക്ക് നീങ്ങി. പഞ്ചാബിലും രാജസ്ഥാനിലും ഉത്തര്‍പ്രദേശിലും പവര്‍കട്ട് പ്രഖ്യാപിച്ചു. ദില്ലിയില്‍ ബ്ലാക്ക് ഔട്ട് മുന്നറിയിപ്പ് നല്‍കി. കല്‍ക്കരി വിതരണത്തില്‍ പുരോഗതിയുണ്ടാകുമെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ വിശദീകരണം. പല സംസ്ഥാനങ്ങളിലും 14 മണിക്കൂര്‍ വരെയാണ് അനൗദ്യോഗിക പവര്‍ കട്ട്.

എന്നാല്‍ മതിയായ വൈദ്യുതിയുണ്ടെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വാദം. രാജ്യത്ത് കല്‍ക്കരി ക്ഷാമമോ വൈദ്യുതി രംഗത്ത് പ്രതിസന്ധിയോ ഇല്ലെന്നാണ് കേന്ദ്ര കല്‍ക്കരി മന്ത്രി പ്രഹ്‌ളാദ് ജോഷി ഇപ്പോഴും പറയുന്നത്.കേന്ദ്ര ഊര്‍ജ്ജ വകുപ്പ് മന്ത്രിക്ക് പിന്നാലെയാണ് കല്‍ക്കരി മന്ത്രിയുടെയും പ്രസ്താവന.

എന്നാല്‍ പ്രതിസന്ധി നിഷേധിച്ചിട്ട് കാര്യമില്ലെന്നും കേന്ദ്രസര്‍ക്കാര്‍ പ്രശ്‌നം പരിഹരിക്കുകയാണ് വേണ്ടതെന്നും ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പറഞ്ഞു.





വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.