ഖജനാവിൽ കാശില്ല; ഇരട്ട എഞ്ചിനുള്ള ഹെലികോപ്റ്ററിന് വീണ്ടും ടെണ്ടര്‍ വിളിച്ച്‌ സര്‍ക്കാര്‍

ഖജനാവിൽ കാശില്ല; ഇരട്ട എഞ്ചിനുള്ള ഹെലികോപ്റ്ററിന് വീണ്ടും ടെണ്ടര്‍ വിളിച്ച്‌ സര്‍ക്കാര്‍

തിരുവനന്തപുരം:  കോവിഡ് കാലത്ത് സാമ്പത്തിക പ്രതിസന്ധിക്കിടയിലും ഹെലികോപ്റ്റര്‍ വാടകയ്ക്കെടുക്കാന്‍ വീണ്ടും ടെണ്ടര്‍ വിളിച്ച് സര്‍ക്കാര്‍. ഹെലികോപ്റ്ററിനായി 22 കോടി ചെലവിട്ടതിന് പിന്നാലെയാണ് വീണ്ടും ടെണ്ടര്‍ വിളിച്ചത്.

ഒന്‍പത് പേര്‍ക്ക് യാത്ര ചെയ്യാവുന്ന ഇരട്ട എഞ്ചിന്‍ ഹെലികോപ്റ്ററിനാണ് ഇപ്പോൾ വീണ്ടും ടെണ്ടര്‍ വിളിച്ചിരിക്കുന്നത്. കോവിഡ് ഒന്നാം തരംഗ കാലമായ 2020 ഏപ്രിലിലാണ് പൊലീസിന്റെ അടിയന്തരാവശ്യത്തിനെന്ന പേരില്‍ ഹെലികോപ്റ്റര്‍ വാടകയ്ക്കെടുത്തത്. പൈലറ്റ് അടക്കം മൂന്ന് ജീവനക്കാരുമായി ഡൽഹിയിലെ പൊതുമേഖലാ സ്ഥാപനമായ പവന്‍ഹന്‍സില്‍ നിന്നുമാണ് 11 സീറ്റുള്ള ഇരട്ട എഞ്ചിന്‍ ഹെലികോപ്റ്റര്‍ വാടകയ്ക്കെടുത്തത്.

20 മണിക്കൂര്‍ പറത്താന്‍ 1.44 കോടി വാടകയും അതില്‍ കൂടുതലായാല്‍ മണിക്കൂറിന് 67000 രൂപ വീതവുമെന്നതായിരുന്നു കണക്ക്. ഹെലികോപ്റ്റര്‍ വാടക ഇനത്തില്‍ ഇതുവരെ ജിഎസ്ടി ഉള്‍പ്പെടെ 22,21,51000 രൂപ ചെലവായെന്നാണ് കണക്ക്. മാസവാടകയും അനുബന്ധ ചെലവുകള്‍ക്കുമായി 21,64,79,000 രൂപയും ഫീസിനും അനുബന്ധ ചെലവിനുമായി 56,72,000 രൂപയുമാണ് നല്‍കിയത്.

മാവോയിസ്റ്റ് നിരീക്ഷണം, പ്രളയം പോലുള്ള ദുരന്തഘട്ടങ്ങളിലെ ഉപയോഗം എന്നിവയായിരുന്നു അടിയന്തരാവശ്യമായി ചൂണ്ടിക്കാണിച്ചിരുന്നത്. എന്നാല്‍ ഈ സാഹചര്യങ്ങളിലൊന്നും ഹെലികോപ്റ്ററിന്റെ ഉപയോഗം നടന്നില്ല. വാങ്ങിയ ശേഷം എത്ര തവണ ഉപയോഗിച്ചു, മാവോയിസ്റ്റ് ഓപ്പറേഷന് ഉപയോഗിച്ചുവോ എന്നതിനടക്കമുള്ള ചോദ്യങ്ങള്‍ക്ക് പൊലീസിന് വ്യക്തമായ മറുപടിയില്ല. എന്നാൽ ഇതിന് പിന്നാലെയാണ് വീണ്ടും ഹെലികോപ്റ്റര്‍ വാടകയ്ക്ക് എടുക്കാന്‍ സര്‍ക്കാര്‍ നീക്കം നടത്തുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.