ദൈവ വചനങ്ങള്‍ കൊണ്ട് പേപ്പറില്‍ ക്രിസ്തു രൂപം തീര്‍ത്ത് നിഖില്‍ ആന്റണി ഏഷ്യാ ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍

 ദൈവ വചനങ്ങള്‍ കൊണ്ട് പേപ്പറില്‍ ക്രിസ്തു രൂപം തീര്‍ത്ത് നിഖില്‍ ആന്റണി ഏഷ്യാ ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍

ആലപ്പുഴ: ബൈബിള്‍ വചനങ്ങള്‍ കൊണ്ട് പേപ്പറില്‍ ക്രിസ്തുവിന്റെ മുഖം തീര്‍ത്ത നിഖില്‍ ആന്റണി എന്ന ചെറുപ്പക്കാരന്‍ ഏഷ്യാ ബുക്ക് ഓഫ് റെക്കോര്‍ഡ്സിലും ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്സിലും ഇടം നേടി. സങ്കീര്‍ത്തനങ്ങളും യോഹന്നാന്റെ ലേഖനങ്ങളുമാണ് പ്രധാനമായും ചേര്‍ത്തിരിക്കുന്നത്. ചേര്‍ത്തല അര്‍ത്തുങ്കല്‍ പനയ്ക്കല്‍ ആന്റണിയുടെയും മേരിയുടെയും മകനാണ് നിഖില്‍ ആന്റണി.

110 ചാര്‍ട്ട്പേപ്പറുകള്‍ ചേര്‍ത്ത് ഏഴുമീറ്റര്‍ നീളവും അഞ്ചുമീറ്റര്‍ വീതിയുമുള്ള ഒരു വലിയ കാന്‍വാസാണ് നിഖില്‍ നിര്‍മ്മിച്ചത്. വചനങ്ങള്‍ എഴുതിയ ശേഷം പേപ്പറുകള്‍ യോജിപ്പിച്ചു. ടൈപ്പോഗ്രാഫിക് ഡ്രോയിംഗ് എന്നു വിശേഷിപ്പിക്കുന്ന കലാരീതിയാണിത്. 20 മണിക്കൂറും നാല്പതു മിനിറ്റുമെടുത്താണ് ഇംഗ്ലീഷിലുള്ള എഴുത്ത് പൂര്‍ത്തിയാക്കിയത്.

അതിനു ശേഷം പേപ്പറുകള്‍ കൂട്ടിച്ചേര്‍ത്ത് ഒട്ടിച്ചെടുക്കാന്‍ രണ്ടുദിവസം കൂടിയെടുത്തു. കളമശേരിയില്‍ വെല്‍ഡിംഗ് കോഴ്സിനു പഠിക്കുന്ന നിഖില്‍ കൊറോണ കാലയളവിലാണ് വരയ്ക്കാന്‍ തുടങ്ങിയത്. ഗൂഗിളില്‍ പരിശോധിക്കുന്നതിനിടെയാണ് ഇങ്ങനെയൊരാശയം മനസിലേക്കു വന്നതും അതിനായി ശ്രമം തുടങ്ങിയതും.

മാതാപിതാക്കളുടെയും സഹോദരന്‍ അഖിലിന്റെയും പിന്തുണ കാര്യമായി ലഭിച്ചതോടെ ചിത്രം കാന്‍വാസില്‍ പതിഞ്ഞു. രചനയുടെ എല്ലാ ഭാഗവും വീഡിയോയായി പകര്‍ത്തിയത് സഹോദരനായിരുന്നു. റെക്കോര്‍ഡ് ലഭിക്കുന്നതിനായി സംഘടനകളുമായി ബന്ധപ്പെട്ടപ്പോള്‍ അളവും തെളിവുമൊക്കെ സമര്‍പ്പിക്കുന്നതിനായി ആവശ്യപ്പെട്ടു.

ചിത്രവും വീഡിയോയും ഗസറ്റഡ് ഉദ്യോഗസ്ഥരുടെ സാക്ഷ്യപത്രവുമടക്കം നല്‍കിയപ്പോഴാണ് റെക്കോര്‍ഡിലേക്കുള്ള വഴി തുടര്‍ന്നത്. ചിത്രം സമര്‍പ്പിച്ച് ഒന്നരയാഴ്ച പിന്നിട്ടപ്പോഴാണ് ഏഷ്യാ ബുക്ക് ഓഫ് റെക്കോര്‍ഡ്സിന്റെ മെഡലടക്കം വന്നത്. ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സിന്റെ മെഡലും ഉടന്‍ ലഭിക്കും. നിഖിലിന്റെ അടുത്ത ലക്ഷ്യം ഗിന്നസ് ബുക്ക് ഓഫ് റെക്കോര്‍ഡ്‌സാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.