'മാനസിക വളര്‍ച്ച ഇല്ല': ഒരു ചടങ്ങിലും സൂരജ് ഉത്രയെ ഒപ്പം കൂട്ടിയിരുന്നില്ല

'മാനസിക വളര്‍ച്ച ഇല്ല': ഒരു ചടങ്ങിലും സൂരജ് ഉത്രയെ ഒപ്പം കൂട്ടിയിരുന്നില്ല

കൊല്ലം: ഉത്രയെ പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊന്നതിനു ശേഷവും സൂരജ് വീട്ടുകാര്‍ക്ക് മുന്‍പില്‍ നിഷ്‌കളങ്കനായി അഭിനയിക്കുകയായിരുന്നു. ഉത്ര മരിച്ച ശേഷം സൂരജ് അലറിവിളിച്ചും പൊട്ടിക്കരഞ്ഞുമാണ് സഹതാപ തരംഗം സൃഷ്ടിച്ചത്. സൂരജിനെ ഉത്രയുടെ വീട്ടുകാര്‍ക്ക് സംശയമുണ്ടായിരുന്നെങ്കിലും മുന്‍വിധിയിലേക്ക് എത്തേണ്ടതില്ലെന്ന് ആദ്യഘട്ടത്തില്‍ അവര്‍ തീരുമാനിച്ചിരുന്നു.

സുഹൃത്തുക്കള്‍ എത്തുമ്പോള്‍ അവരോട് സൂരജ് പെരുമാറിയിരുന്ന രീതിയാണ് ഉത്രയുടെ വീട്ടുകാരില്‍ പിന്നീട് സംശയത്തിന് ഇടം നല്‍കിയത്. ഭാര്യ മരിച്ച ഒരാളില്‍ കാണുന്ന ഒരു വിഷമവും സൂരജില്‍ പ്രകടമായിരുന്നില്ല.

വൈകുന്നേരം സൂരജിനെ കാണാനെത്തിയ സുഹൃത്തക്കളോട് വീടിന് പുറത്ത് കൂടി നിന്ന് വളരെ വൈകിയും സംസാരിച്ചിരുന്നു. ഉച്ചത്തില്‍ സംസാരിച്ചും തമാശ പറഞ്ഞുമുള്ള സൂരജിന്റെ പെരുമാറ്റം ഉത്രയുടെ വീട്ടുകാരുടെ സംശയം വര്‍ധിപ്പിക്കുകയായിരുന്നു. ഇതോടെയാണ് പൊലീസില്‍ പരാതി നല്‍കിയത്.

അതേസമയം സൂരജിന്റെ സുഹൃത്തുക്കളില്‍ നിന്ന് അന്വേഷണ സംഘത്തിന് നിര്‍ണായകമായ മൊഴി ലഭിച്ചിരുന്നു. മാനസിക വളര്‍ച്ചയില്ലെന്ന കാരണം പറഞ്ഞ് ഉത്രയെ ഒരിടത്തും ഒപ്പം കൂട്ടാന്‍ സൂരജ് ഇഷ്ടപ്പെട്ടിരുന്നില്ലെന്നാണ് സുഹൃത്തുക്കള്‍ മൊഴി നല്‍കിയത്. തന്റെ ഭാര്യയെന്നോ കുട്ടിയുടെ അമ്മയെന്നോ ഒരു പരിഗണനയും സൂരജ് നല്‍കിയിരുന്നില്ല. വിവാഹ ചടങ്ങുകളിലോ സുഹൃത്തുക്കളുടെ വീട്ടിലേക്കോ ഉത്രയെ സൂരജിനൊപ്പം ഒരിക്കല്‍ പോലും കൂട്ടിയിട്ടില്ല.

വീട്ടില്‍ കാറും ഓട്ടോയുമൊക്കെ ഉണ്ടായിട്ടും ഉത്രയെ ആദ്യമായി പാമ്പ് കടിച്ച ദിവസം ആശുപത്രിയില്‍ കൊണ്ട് പോകാന്‍ പോലും സൂരജ് തയ്യാറിയില്ല. മദ്യപിച്ചിട്ടുണ്ടായിരുന്നതിനാല്‍ വാഹനമോടിക്കാന്‍ കഴിയില്ലെന്ന് പറഞ്ഞ് സുഹൃത്ത് സുജിത്തിനെയാണ് ആശുപത്രിയില്‍ കൊണ്ട് പോകാന്‍ സൂരജ് വിളിച്ചത്. സുജിത്ത് എത്തുന്ന സമയം കൊണ്ട് ഉത്രയുടെ മരണം ഉറപ്പിക്കുക എന്നതായിരുന്നു സൂരജിന്റെ ലക്ഷ്യം.

ഉത്രയെ തിരുവല്ലയിലെ ആശുപത്രിയില്‍ കൊണ്ടുപോയ ആംബുലന്‍സില്‍ സുജിത്തും ഒപ്പം ഉണ്ടായിരുന്നു. ഏറെ നേരം സൂരജ് തല കുനിച്ച് ഇരിക്കുകയായിരുന്നുവെന്നാണ് സുജിത്തിന്റെ മൊഴി. പിന്നീട് ഉത്ര മരിച്ച വിവരമറിഞ്ഞ് അഞ്ചലിലെ അവരുടെ വീട്ടിലെത്തിയപ്പോള്‍ പൊട്ടക്കരയുന്ന സൂരജിനെയാണ് കണ്ടതെന്നും സുഹൃത്ത് നല്‍കിയ മൊഴിയില്‍ പറയുന്നു.

പാമ്പുപിടുത്തക്കാരന്‍ സുരേഷിനെ വിളിക്കാന്‍ സൂരജ് ആദ്യം ഉപയോഗിച്ചത് എല്‍ദോസ് എന്ന സുഹൃത്തിന്റെ മൊബൈല്‍ ഫോണാണ്. സൂരജിന്റെ പക്കല്‍ സ്വന്തം ഫോണ്‍ ഉണ്ടായിട്ടും അത് ഉപയോഗിക്കാതെ തന്റെ ഫോണ്‍ ഉപയോഗിക്കുകയായിരുന്നുവെന്ന് എല്‍ദോസ് കോടതിയില്‍ നല്‍കിയ മൊഴിയില്‍ വ്യക്തമാക്കുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.