ഏഴ് റണ്‍സിനിടെ ആറ് വിക്കറ്റുകള്‍; അവസാനം ഡല്‍ഹിയെ വീഴ്ത്തി കൊല്‍ക്കത്ത ഐപിഎല്‍ ഫൈനലില്‍

ഏഴ് റണ്‍സിനിടെ ആറ് വിക്കറ്റുകള്‍; അവസാനം ഡല്‍ഹിയെ വീഴ്ത്തി കൊല്‍ക്കത്ത ഐപിഎല്‍ ഫൈനലില്‍

ഷാര്‍ജ: ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ വീഴ്ത്തി കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സ് ഫൈനലില്‍. ഡല്‍ഹി ക്യാപിറ്റല്‍സിനെ മൂന്ന് വിക്കറ്റിന് കീഴടക്കിയാണ് കൊല്‍ക്കത്തയുടെ മുന്നേറ്റം.

ഡല്‍ഹി ഉയര്‍ത്തിയ 136 റണ്‍സ് വിജയ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ കൊല്‍ക്കത്ത അവസാന ഓവറിലെ അഞ്ചാം പന്തിലാണ് വിജയം നേടിയത്. സ്‌കോര്‍: ഡല്‍ഹി 20 ഓവറില്‍ അഞ്ചിന് 135, കൊല്‍ക്കത്ത 19.5 ഓവറില്‍ ഏഴിന് 136.

136 റണ്‍സ് വിജയ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ കൊല്‍ക്കത്ത ഒരു ഘട്ടത്തില്‍ 14.5 ഓവറില്‍ ഒരു വിക്കറ്റിന് 123 റണ്‍സ് എന്ന ശക്തമായ നിലയിലായിരുന്നു. അവസാന ഓവറില്‍ സിക്‌സടിച്ച്‌ രാഹുല്‍ ത്രിപാഠിയാണ് കൊല്‍ക്കത്തയ്ക്ക് വിജയം സമ്മാനിച്ചത്. അര്‍ധ സെഞ്ച്വറി നേടിയ വെങ്കടേഷ് അയ്യരും ശുഭ്മാന്‍ ഗില്ലും മികച്ച ബൗളിങ് കാഴ്ചവെച്ച വരുണ്‍ ചക്രവര്‍ത്തിയുമാണ് കൊല്‍ക്കത്തയുടെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചത്.

കൊല്‍ക്കത്ത ഇത് മൂന്നാം തവണയാണ് ഐപിഎല്ലിന്റെ ഫൈനലില്‍ പ്രവേശിക്കുന്നത്. മുന്‍പ് രണ്ട് തവണ ഫൈനലില്‍ പ്രവേശിച്ചപ്പോഴും കൊല്‍ക്കത്ത കിരീടം നേടിയിരുന്നു.

എന്നാൽ മത്സരത്തില്‍ തോറ്റതോടെ ഡല്‍ഹിക്ക് മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. മറുപടി ബാറ്റിങ് ആരംഭിച്ച കൊല്‍ക്കത്തയ്ക്ക് വേണ്ടി ആദ്യ പന്തില്‍ തന്നെ ഗില്‍ ബൗണ്ടറി നേടി. പിന്നാലെ വെങ്കടേഷ് അയ്യര്‍ തകര്‍ത്തടിക്കാന്‍ തുടങ്ങിയതോടെ കൊല്‍ക്കത്ത സ്‌കോര്‍ കുതിച്ചു. 5.4 ഓവറില്‍ ടീം സ്‌കോര്‍ 50 കടന്നു.

ഡല്‍ഹിയ്ക്ക് വേണ്ടി ആന്റിച്ച്‌ നോര്‍ക്കെ, അശ്വിന്‍, റബാഡ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ ആവേശ് ഖാന്‍ ഒരു വിക്കറ്റ് സ്വന്തമാക്കി. നേരത്തെ ടോസ് നേടിയ കൊല്‍ക്കത്ത ഡല്‍ഹിയെ ബാറ്റിങിന് അയക്കുകയായിരുന്നു. നിശ്ചിത ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 135 റണ്‍സ് എടുത്തു. ശിഖര്‍ ധവാനാണ് ടോപ്‌സ്‌കോറര്‍. രണ്ട് സിക്‌സും, ഒരു ഫോറുമള്‍പ്പടെ 39 പന്തില്‍ നിന്ന് ധവാന്‍ 36 റണ്‍സ് നേടി. ഫൈനലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സാണ് കൊല്‍ക്കത്തയുടെ എതിരാളി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.