നിശബ്ദ ജീവനെ ഇല്ലാതാക്കുന്ന കരി നിയമത്തിന് അംഗീകാരം: ഗര്‍ഭഛിദ്രത്തിനുള്ള സമയപരിധി 24 ആഴ്ചയാക്കി കേന്ദ്രം വിജ്ഞാപനമിറക്കി

നിശബ്ദ ജീവനെ ഇല്ലാതാക്കുന്ന കരി നിയമത്തിന് അംഗീകാരം: ഗര്‍ഭഛിദ്രത്തിനുള്ള സമയപരിധി 24 ആഴ്ചയാക്കി കേന്ദ്രം വിജ്ഞാപനമിറക്കി

ന്യുഡല്‍ഹി: ഉദരത്തില്‍വെച്ച് തന്നെ ജീവന്‍ ഇല്ലാതാക്കുന്നതിനുള്ള കരിനിയമത്തിന് ഇളവുകള്‍ നല്‍കി വീണ്ടും കേന്ദ്ര സര്‍ക്കാര്‍. ഭ്രൂണഹത്യയെന്ന ക്രൂരകൊലപാതകത്തിന്റെ ഗൗരവം രാജ്യത്ത് കുറഞ്ഞു വരികയാണെന്നു വേണം കരുതാന്‍. ആണ്‍ ഭ്രൂണഹത്യയായാലും പെണ്‍ ഭ്രൂണഹത്യയായാലും നിഷിദ്ധവും നിയമ വിരുദ്ധവുമാണ്. ഗര്‍ഭത്തിനകത്തായാലും പുറത്തായാലും ജീവന്‍ നശിപ്പിക്കാന്‍ ആര്‍ക്കും അവകാശം ഇല്ല.

ഇപ്പോള്‍ ഗര്‍ഭഛിദ്ര നിയമത്തില്‍ മാറ്റം വരുത്തി പുതിയ വിജ്ഞാപനം ഇറക്കിയിരിക്കുകയാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഗര്‍ഭഛിദ്രം നടത്തേണ്ട സമയപരിധി 20 ആഴ്ചയില്‍ നിന്ന് 24 ആഴ്ചയായിട്ട് ഉയര്‍ത്തി. ലൈംഗികാതിക്രമത്തിന് ഇരയായവര്‍ക്കും, വിവാഹബന്ധം വേര്‍പ്പെടുത്തിയവര്‍ക്കുമാണ് ഗര്‍ഭഛിദ്രത്തിന് കൂടുതല്‍ സമയം അനുവദിച്ചത്. കഴിഞ്ഞ മാര്‍ച്ചില്‍ പാര്‍ലമെന്റില്‍ പാസാക്കിയ ഭേദഗതിക്കുള്ള വിജ്ഞാപനമാണ് ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയത്.

അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യം കണക്കിലെടുത്താണ് ഗര്‍ഭഛിദ്ര നിയമത്തില്‍ ഭേദഗതി കൊണ്ടു വന്നതെന്ന് ആരോഗ്യ വകുപ്പ് പറയുന്നു. ലൈംഗികാതിക്രമത്തിന് ഇരയായവര്‍, ഗര്‍ഭിണിയായിരിക്കെ വിവാഹബന്ധം വേര്‍പെടുത്തുകയോ, ഭര്‍ത്താവ് മരിക്കുകയോ ചെയ്തവര്‍, ഗുരുതര ശാരീരിക മാനസിക പ്രശ്നങ്ങളുള്ളവര്‍, സര്‍ക്കാര്‍ പുനരധിവാസ കേന്ദ്രങ്ങളില്‍ കഴിയുന്നവര്‍ തുടങ്ങിയവര്‍ക്ക് ഗര്‍ഭഛിദ്രം 24 ആഴ്ചയ്ക്കുള്ളില്‍ വരെ നടത്താം എന്നതാണ് പ്രധാന ഭേദഗതി. നിലവിലെ പരിധിയായ ഇരുപത് ആഴ്ച്ചയില്‍ നിന്നാണ് ഇരുപത്തി നാലായി ഉയര്‍ത്തിയത്.

നിലവിലെ നിയമപ്രകാരം പന്ത്രണ്ട് ആഴ്ച്ചയ്ക്ക് മുകളിലുള്ളവരുടെ ഗര്‍ഭഛിദ്രം നടത്താന്‍ രണ്ട് ഡോക്ടര്‍മാരുടെ അനുമതി വേണം. ഈ പരിധിയിലും ഇളവ് നല്‍കിയിട്ടുണ്ട്. ഇനി ഇരുപത് ആഴ്ചയ്ക്കുള്ളിലുള്ള ഗര്‍ഭച്ഛിദ്രത്തിന് ഒരു ഡോക്ടറുടെ അനുമതി മതിയാകും. കുട്ടിയുടെയോ അമ്മയുടെയോ ജീവന്‍ അപകടത്തിലാകുന്ന സാഹചര്യത്തില്‍ 24 ആഴ്ചയ്ക്കു ശേഷം ഗര്‍ഭഛിദ്രം അനുവദിക്കും. എന്നാല്‍ സംസ്ഥാന തലത്തില്‍ രൂപീകരിച്ച മെഡിക്കല്‍ സമിതിയാകും ഇതില്‍ തീരുമാനമെടുക്കുക.

ഗര്‍ഭിണിയുടെ ആരോഗ്യസ്ഥിതി പരിശോധിച്ച ശേഷം ഗര്‍ഭഛിദ്രം അനുവദിക്കണോ വേണ്ടയോ എന്ന് സമിതി തീരുമാനിക്കും. അപേക്ഷ ലഭിച്ച് മൂന്ന് ദിവസത്തിനുള്ളില്‍ സമിതി തീരുമാനം അറിയിക്കണം. എല്ലാ സുരക്ഷാ നടപടികളോടെയുമാണു ഗര്‍ഭഛിദ്രം നടക്കുന്നതെന്ന് സമിതി ഉറപ്പാക്കണം. കൂടാതെ കൗണ്‍സലിങ്ങും നല്‍കണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദേശിക്കുന്നു. ഇത്തരം ഇളവുകള്‍ കുറ്റകൃത്യങ്ങള്‍ വര്‍ധിക്കാനുള്ള സാഹചര്യമാണ് ഒരുക്കുന്നതെന്ന യാഥാര്‍ത്ഥ്യം കൂടി സര്‍ക്കാരും സര്‍ക്കാര്‍ ഇതര സംഘടനകളും മനസിലാക്കേണ്ടിയിരിക്കുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.