ടെക്‌സ്‌സിലെ ഗര്‍ഭച്ഛിദ്ര നിരോധന നിയമം തടയാന്‍ ബൈഡന്‍ ഭരണകൂടം സുപ്രീം കോടതിയിലേക്ക്

ടെക്‌സ്‌സിലെ ഗര്‍ഭച്ഛിദ്ര നിരോധന നിയമം തടയാന്‍ ബൈഡന്‍ ഭരണകൂടം സുപ്രീം കോടതിയിലേക്ക്

വാഷിങ്്ടണ്‍: ഗര്‍ഭച്ഛിദ്രത്തിന് സമ്പൂര്‍ണ്ണ നിരോധനം ഏര്‍പ്പെടുത്തുന്ന ടെക്‌സസ് നിയമം തടയണമെന്ന് സുപ്രീം കോടതിയോട് ആവശ്യപ്പെടാനൊരുങ്ങി യു.എസിലെ ബൈഡന്‍ ഭരണകൂടം. ഔദ്യോഗിക പ്രസ്താവനയിലാണ് സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്.നിയമം താല്‍ക്കാലികമായി മരവിപ്പിക്കാന്‍ ഡിസ്ട്രിക്റ്റ് കോടതി വഴി ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റ് നടത്തിയ നീക്കം പാളിയതിനു പിന്നാലെയാണ് സുപ്രീം കോടതിയെ വീണ്ടും സമീപിക്കുന്നത്.

ഗര്‍ഭസ്ഥശിശുവിന്റെ ഹൃദയമിടിപ്പ് തിരിച്ചറിയുന്ന നിമിഷം മുതല്‍ ഗര്‍ഭച്ഛിദ്രം നിയമവിരുദ്ധമാക്കുന്ന നിയമം നടപ്പാക്കുന്ന ആദ്യ അമേരിക്കന്‍ സംസ്ഥാനമാണു ടെക്‌സസ്. ആറ് ആഴ്ചയ്ക്കുശേഷമുള്ള ഗര്‍ഭച്ഛിദ്രങ്ങള്‍ തടയുന്നു ഈ നിയമം. ഇത്തരം നിയമങ്ങള്‍ പല സംസ്ഥാനങ്ങളും പാസാക്കിയെങ്കിലും അവ കോടതിയില്‍ ചോദ്യം ചെയ്യപ്പെട്ടതിനാല്‍ ത്രിശങ്കുവിലായിരുന്നു. പക്ഷേ, വ്യവഹാരങ്ങളുടെ വഴി നോക്കാതെ ടെക്‌സസ് നിയമം പ്രാബല്യത്തിലാക്കുകയായിരുന്നു. ഫെഡറല്‍ അപ്പീല്‍ കോടതി നിയമം സാധുവാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.

പ്ലാന്‍ഡ് പേരന്റ്ഹുഡ് ഉള്‍പ്പെടെയുള്ള ഗര്‍ഭച്ഛിദ്ര അനുകൂല സംഘടനകള്‍ നിയമം നടപ്പാക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചെങ്കിലും 'നിയമം നടപ്പാക്കുന്നത് തടയാന്‍ സാധിക്കില്ല,' എന്നായിരുന്നു സുപ്രീം കോടതിയുടെ നിലപാട്. നാല് ജഡ്ജിമാരുടെ വിയോജിപ്പോടെയാണ്, ഒന്‍പതംഗ സുപ്രീം കോടതി ബെഞ്ച് ടെക്‌സസിന് അനുകൂലമായ ഭൂരിപക്ഷ വിധി പുറപ്പെടുവിച്ചത്.ടെക്സസ് നിയമം ഭരണഘടനാപരമാണോ അല്ലയോ എന്നതിനെക്കുറിച്ചുള്ള ഒരു നിഗമനത്തെ അടിസ്ഥാനമാക്കിയുള്ളതല്ല നിലവിലെ വിധിയെന്നും നിയമപരമായ വെല്ലുവിളികള്‍ക്കുള്ള വാതില്‍ തുറന്നിരിക്കുകയാണെന്നും വിധിന്യായത്തില്‍ പറഞ്ഞിരുന്നു.

ആറ് ആഴ്ച കഴിഞ്ഞു ഗര്‍ഭച്ഛിദ്രം നല്‍കുന്നതിനോ സുഗമമാക്കുന്നതിനോ ബന്ധപ്പെടുന്ന ഏതൊരു വ്യക്തിക്കും എതിരെ ഇതനുസരിച്ച് ടെക്സസില്‍ ക്രിമിനല്‍ കേസുണ്ടാകാം. ഗര്‍ഭച്ഛിദ്രം നടത്തിക്കൊടുക്കുന്നവരെയും അതിനായി സഹായിക്കുന്നവരെയും നിയമ നടപടികളിലൂടെ ആര്‍ക്കും തടയാനുള്ള സാഹചര്യവും നിയമത്തില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്. അമ്മയുടെ ജീവന് അപകടകരമാവുന്ന സാഹചര്യങ്ങളില്‍ മാത്രമേ നിയമത്തിന് ഉളവുണ്ടാവൂ. ടെക്‌സസ് സര്‍ക്കാരിന്റെ നടപടിയില്‍ പ്രോലൈഫ് സംഘടനകളും ക്രൈസ്തവ സഭകളും സന്തോഷം രേഖപ്പെടുത്തിയിരുന്നു.

നിയമം നടപ്പാക്കുന്നതു തടയേണ്ടതില്ലെന്ന സുപ്രീം കോടതിയുടെ തീരുമാനത്തെ 'സ്ത്രീകളുടെ അവകാശങ്ങള്‍ക്കെതിരായ അഭൂതപൂര്‍വമായ ആക്രമണം' എന്നാണു ബൈഡന്‍ വിശേഷിപ്പിച്ചത്.സ്ത്രീകളുടെ അവകാശങ്ങള്‍ ഭരണഘടനാപരമാണെന്നും അവ മാനിക്കേണ്ടതുണ്ടെന്നുമുള്ള തന്റെ നിലപാട് പ്രസിഡന്റ് ആവര്‍ത്തിച്ചു വ്യക്തമാക്കിയിരുന്നു. തങ്ങളുടെ ശരീരങ്ങളെക്കുറിച്ച് അവസാന വാക്ക് പറയേണ്ടത് സ്ത്രീകളാണെന്നും അദ്ദേഹം പറയുന്നു. അതേസമയം, തന്റെ സംസ്ഥാനം 'ജീവിക്കാനുള്ള അവകാശം എപ്പോഴും സംരക്ഷിക്കു'മെന്നാണ്് ടെക്സസിലെ റിപ്പബ്ലിക്കന്‍ ഗവര്‍ണര്‍ ഗ്രെഗ് അബോട്ട് പറഞ്ഞത്.





വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.