മോന്‍സണെതിരെ ഒരു പീഡനക്കേസ് കൂടി: ഡോക്ടര്‍മാര്‍ മുറിയില്‍ പൂട്ടിയിട്ട് ഭീഷണിപ്പെടുത്തി; പരാതിയുമായി പോക്‌സോ കേസിലെ പെണ്‍കുട്ടി

മോന്‍സണെതിരെ ഒരു പീഡനക്കേസ് കൂടി: ഡോക്ടര്‍മാര്‍ മുറിയില്‍ പൂട്ടിയിട്ട് ഭീഷണിപ്പെടുത്തി; പരാതിയുമായി പോക്‌സോ കേസിലെ പെണ്‍കുട്ടി

കൊച്ചി: വ്യാജ പുരാവസ്തു സാമ്പത്തിക തട്ടിപ്പു വീരന്‍ മോന്‍സണ്‍ മാവുങ്കലിനെതിരെ ഒരു പീഡനക്കേസ് കൂടി രജിസ്റ്റര്‍ ചെയ്തു. മുന്‍ മാനേജരാണ് പരാതിക്കാരി. മോന്‍സണ്‍ പലപ്രാവശ്യം ശാരീരികമായി പീഡിപ്പിച്ചു എന്നാണ് പരാതി.

ഇതിനിടെ കളമശേരി മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ മുറിയില്‍ പൂട്ടിയിട്ട് ഭീഷണിപ്പെടുത്തി കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചെന്ന് മോന്‍സണെതിരെയുള്ള പോക്‌സോ കേസിലെ പരാതിക്കാരി പറഞ്ഞു. കോടതിയില്‍ രഹസ്യമൊഴി എടുക്കുന്നതിന് മുമ്പായി വൈദ്യപരിശോധനയ്ക്ക് എത്തിയപ്പോഴാണ് സംഭവം.

കളമശേരി പൊലീസ് സ്റ്റേഷനില്‍ നേരിട്ടെത്തി പരാതിപ്പെട്ട പെണ്‍കുട്ടി മജിസ്‌ട്രേറ്റിനെയും ഇക്കാര്യം അറിയിച്ചു. മോന്‍സണെതിരെയും മേക്കപ്പ്മാന്‍ ജോഷിക്കെതിരെയും രണ്ട് പോക്‌സോ കേസുകളാണ് നിലവിലുള്ളത്. ഈ കേസുകളില്‍ രഹസ്യമൊഴി നല്‍കാന്‍ ഇന്നലെ ഉച്ച കഴിഞ്ഞ് മൂന്നിന് മജിസട്രേറ്റ് കോടതിയില്‍ എത്താനായിരുന്നു നിര്‍ദ്ദേശം.

ഇതിന് മുമ്പ് വൈദ്യ പരിശോധനയ്ക്കായി പെണ്‍കുട്ടി ആലുവ താലൂക്ക് ആശുപത്രിയിലെത്തി. എന്നാല്‍ ഇവിടെ ഗൈനക്കോളജിസ്റ്റ് ഇല്ലാത്തിനാല്‍ കളമശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് പോയി. പന്ത്രണ്ടേ മുക്കാലിന് കളമശേരിയില്‍ എത്തി. ഒരു മണിക്ക് ആന്റിജന്‍ പരിശോധന നടത്തി.

തുടര്‍ന്ന് ഗൈനക്ക് ഒപിയിലെത്താന്‍ നിര്‍ദ്ദേശിച്ചു. എന്നാല്‍ രണ്ടേകാല്‍ മണിവരെ ഒരു പരിശോധനയും നടത്തിയില്ല. മൂന്ന് മണിക്ക് മജിസ്‌ട്രേറ്റ് കോടതിയില്‍ രഹസ്യമെഴി നല്‍കാന്‍ എത്തേണ്ടതാണെന്ന് കൂടെയുണ്ടായിരുന്ന പൊലീസുകാരും പെണ്‍കുട്ടിയുടെ ബന്ധുവും ഡോക്ടര്‍മാരെ അറിയിച്ചു.

പിന്നീട് മൂന്ന് ഡോക്ടര്‍മാരുള്ള മുറിയിലേക്ക് വിളിപ്പിച്ച് തന്നെ ഡോക്ടര്‍മാര്‍ മാനസികമായി പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് പെണ്‍കുട്ടിയുടെ പരാതി. മോന്‍സന്റെ വീട്ടില്‍ അമ്മയുടെ കൂടെ പോകേണ്ട കാര്യമെന്തായിരുന്നുവെന്നും അച്ഛനുമായി നിങ്ങള്‍ സ്ഥിരം വഴക്കല്ലേയെന്നും ഡോക്ടര്‍മാര്‍ ചോദിച്ചതായാണ് പെണ്‍കുട്ടി പറഞ്ഞത്.

നല്ല കുടുംബമാണ് മോന്‍സന്റേത് എന്ന് പറഞ്ഞ ഡോക്ടര്‍മാര്‍ പൊലീസിന് കൊടുത്ത മൊഴി ഉള്‍പ്പടെ പെണ്‍കുട്ടിയോട് വിശദമായി കാര്യങ്ങള്‍ ചോദിച്ചു. ഇതിനിടെ ഭക്ഷണവുമായി എത്തിയ ബന്ധു കോടതിയില്‍ പോകേണ്ട കാര്യം ഓര്‍മ്മിപ്പിച്ചപ്പോള്‍ മുറി അകത്ത് നിന്ന് പൂട്ടിയിട്ടെന്ന് പെണ്‍കുട്ടി പറഞ്ഞു. തുടര്‍ന്ന് ബലമായി വാതില്‍ തള്ളി തുറന്ന് ഇരുവരും പുറത്തേക്കോടി.

പിന്നീട് കോടതിയിലെത്തി നടന്ന കാര്യങ്ങള്‍ മുഴുവന്‍ മജിസ്‌ട്രേറ്റിനെ ധരിപ്പിച്ചു. മജിസ്ട്രറ്റിന്റെ നിര്‍ദ്ദേശ പ്രകാരം എറണാകുളം ജനറല്‍ ആശുപത്രിയില്‍ മെഡിക്കല്‍ പരിശോധന നടത്തി. തുടര്‍ന്ന് രാത്രി ഏഴിന് പെണ്‍കുട്ടി കളമശേരി പൊലീസ് സ്റ്റഷനില്‍ എത്തി പരാതിപ്പെട്ടു. വനിതാ പൊലീസ് ഇല്ലാത്തിനാല്‍ ഇന്ന് രേഖാമൂലം പരാതി നല്‍കാന്‍ ആവശ്യപ്പെട്ട് പെണ്‍കുട്ടിയെ തിരിച്ചയച്ചു.

പരിശോധനയ്ക്കിടെ പെണ്‍കുട്ടി മുറിയില്‍ നിന്ന് ഇറങ്ങിപ്പോയെന്ന് പറഞ്ഞ് ഡോക്ടര്‍മാരും ഫോണില്‍ പൊലീസിനോട് പരാതി പറഞ്ഞിട്ടുണ്ട്. എന്നാല്‍ ഭീഷണിപ്പെടുത്തിയെന്ന ആരോപണം മെഡിക്കല്‍ കോളേജ് സൂപ്രണ്ട് നിഷേധിച്ചു. അറിയേണ്ട കാര്യങ്ങള്‍ മാത്രമേ പരിശോധനയ്ക്കിടെ ചോദിച്ചിട്ടുള്ളു എന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.