മരം മുറി ഉത്തരവ്: മന്ത്രി റോഷിയുടെ വാദവും പൊളിയുന്നു; നവംബര്‍ ഒന്നിന് യോഗം ചേര്‍ന്ന രേഖ പുറത്ത്

മരം മുറി ഉത്തരവ്:  മന്ത്രി റോഷിയുടെ വാദവും പൊളിയുന്നു; നവംബര്‍ ഒന്നിന് യോഗം ചേര്‍ന്ന രേഖ പുറത്ത്

തിരുവനന്തപുരം: മുല്ലപ്പെരിയാറിലെ വിവാദ മരം മുറി ഉത്തരവിന് മുന്‍പ് നവംബര്‍ ഒന്നിന് ഉദ്യോഗസ്ഥര്‍ യോഗം ചേര്‍ന്നില്ലെന്ന സംസ്ഥാന സര്‍ക്കാര്‍ വാദം പൊളിച്ച് യോഗം ചേര്‍ന്നതിന്റെ സര്‍ക്കാര്‍ രേഖ പുറത്ത്. അനുമതി നല്‍കുന്നതിന് മുന്‍പ് ചേര്‍ന്ന യോഗത്തിന്റെ കവറിങ്ങ് ലെറ്ററിലാണ് യോഗത്തെ കുറിച്ച് പരാമര്‍ശമുള്ളത്.

അഡീഷണല്‍ ചീഫ് സെക്രട്ടറി ടി.കെ ജോസിന് ചീഫ് വൈല്‍ഡ് ലൈഫ് ഓഫീസര്‍ ബെന്നിച്ചന്‍ തോമസ് നല്‍കിയ കത്തിലാണ് യോഗത്തെ കുറിച്ച് പരാമര്‍ശമുള്ളത്. സംസ്ഥാന സര്‍ക്കാരിന്റെയും മന്ത്രിമാരുടെയും വാദങ്ങള്‍ പൊളിക്കുന്നതാണ് ഈ രേഖ. അത്തരത്തിലൊരു യോഗം നടന്നിട്ടില്ലെന്നാണ് ജലവിഭവ വകുപ്പു മന്ത്രി റോഷി അഗസ്റ്റിന്‍ ഇന്ന് കോട്ടയത്ത് പറഞ്ഞത്.

നവംബര്‍ ഒന്നിന് ഇത്തരമൊരു യോഗം ചേര്‍ന്നില്ലെന്ന് സ്ഥാപിക്കാനാണ് ജലസേചന വകുപ്പ് ഇന്ന് നിയമസഭയിലും ശ്രമിച്ചത്. നവംബര്‍ ഒന്നിന് ചേര്‍ന്ന യോഗത്തിലാണ് മരം മുറിക്കാനുള്ള അനുമതി നല്‍കാന്‍ തീരുമാനമായതെന്നും ടി.കെ ജോസിന് അയച്ച കത്തിന്റെ ഭാഗമായുള്ള ഉത്തരവില്‍ വ്യക്തമാണ്. യോഗം നടന്നില്ലെന്നും അതിന് തെളിവില്ലെന്നും മന്ത്രി റോഷി അഗസ്റ്റിന്‍ പറയുമ്പോള്‍ അത് തെറ്റാണെന്ന് തെളിയിക്കുന്ന രേഖയാണ് ഇപ്പോള്‍ പുറത്ത് വന്നിട്ടുള്ളത്.

എല്ലാ ഉത്തരവാദിത്തവും വനം വകുപ്പിന്റെ തലയില്‍ വെച്ച് ജലസേചന വകുപ്പ് സെക്രട്ടറിയെ സംരക്ഷിക്കുന്ന നിലപാടാണ് ജലസേചന വകുപ്പ് കൈക്കൊണ്ടിരിക്കുന്നത്. വിഷയത്തില്‍ നിലനിന്നിരുന്ന അവ്യക്തതയും ഈ രേഖയോടെ മാറുകയാണ്. നവംബര്‍ അഞ്ചിനാണ് മരംമുറിക്കാന്‍ അനുമതി നല്‍കിക്കൊണ്ട് ബെന്നിച്ചന്‍ തോമസ് ഉത്തരവിറക്കിയത്.

ഇതിന് മുന്നോടിയായി നവംബര്‍ ഒന്നിന് ജലവിഭവ സെക്രട്ടറിയുടെ ചേംബറിലെ യോഗത്തിന്റെ കൂടെ അടിസ്ഥാനത്തിലാണ് ഉത്തരവിറക്കിയത്. ഇക്കാര്യം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ഉന്നതതല യോഗങ്ങള്‍ ചേര്‍ന്നിട്ടില്ലെന്നാണ് നിയമ സഭയില്‍ സര്‍ക്കാര്‍ വിശദീകരിക്കുന്നത്.

നേരത്തെ മരംമുറി സംബന്ധിച്ച് സംയുക്ത പരിശോധന നടന്നില്ലെന്ന വാദം മന്ത്രി എ.കെ ശശീന്ദ്രന്‍ തിരുത്തിയിരുന്നു. നിയമസഭയില്‍ ഒരു കാര്യവും എ.കെ.ജി സെന്ററില്‍ മറ്റൊന്നും പറഞ്ഞ് മന്ത്രിമാര്‍ സഭയെ കബളിപ്പിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശനും കുറ്റപ്പെടുത്തിയിരുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.