ആവിഷ്‌ക്കാര സ്വാതന്ത്ര്യ സംരക്ഷണത്തിന് മുഖ്യമന്ത്രിയുടെ ക്ലാസ് യൂത്ത് കോണ്‍ഗ്രസിന് ആവശ്യമില്ലെന്ന് ഷാഫി

ആവിഷ്‌ക്കാര സ്വാതന്ത്ര്യ സംരക്ഷണത്തിന് മുഖ്യമന്ത്രിയുടെ ക്ലാസ് യൂത്ത് കോണ്‍ഗ്രസിന് ആവശ്യമില്ലെന്ന് ഷാഫി

കോഴിക്കോട്: ആവിഷ്ക്കാര സ്വാതന്ത്ര്യ സംരക്ഷണത്തിന് മുഖ്യമന്ത്രിയുടെയും സിപിഎമ്മിന്റെയും ക്ലാസ് യൂത്ത് കോൺഗ്രസിന് ആവശ്യമില്ലെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിൽ. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് ഷാഫി പറമ്പിലിന്റെ പ്രതികരണം.

മറ്റാരെയെങ്കിലും ഫാസിസ്റ്റ് എന്ന് വിളിക്കുന്നതിന് മുൻപ് മുഖ്യമന്ത്രി കണ്ണാടി നോക്കേണ്ടിയിരിക്കുന്നുവെന്നും ഷാഫി ഫെയ്സ്ബുക്ക് കുറിപ്പിൽ പറഞ്ഞു.

ഷാഫി പറമ്പിലിന്റെ ഫെയ്സ്ബുക്ക് കുറിപ്പ്:

ആവിഷ്ക്കാര സ്വാതന്ത്ര്യ സംരക്ഷണത്തിന് മുഖ്യമന്ത്രിയുടെയും സിപിഎമ്മിന്റെയും ക്ലാസ് യൂത്ത് കോൺഗ്രസ്സിന് ആവശ്യമില്ല.

ലഖിംപുർ ഖേരിയിൽ നിരവധി കർഷകരെ വാഹനം കയറ്റി കൊന്ന കേന്ദ്രമന്ത്രി പുത്രനെയും മന്ത്രിയേയും സംരക്ഷിക്കുന്ന ബിജെപി നിലപാടിനെ ഫാസിസമെന്ന് വിളിക്കുന്നത് പോയിട്ട് ഒരു വരിയിൽ അപലപിക്കുവാൻ പോലും തയ്യാറാകാതിരുന്ന മുഖ്യമന്ത്രി ഒരു പ്രാദേശിക പ്രതിഷേധത്തെ ഫാസിസമെന്ന് വിളിക്കുന്നത് ആരെ സഹായിക്കാനാണ്? മറ്റാരെയെങ്കിലും ഫാസിസ്റ്റ് എന്ന് വിളിക്കുന്നതിന് മുൻപ് മുഖ്യമന്ത്രി കണ്ണാടി നോക്കേണ്ടിയിരിക്കുന്നു. അങ്ങയുടെ വാക്കുകൾ അങ്ങയെ തന്നെ ഓർമ്മപ്പെടുത്തുന്നു. വിയോജിപ്പുള്ളവരെ ജീവിക്കുവാൻ അനുവദിക്കില്ല എന്നത് ഫാസിസം തന്നെയാണ്.

ടിപി - 51 വെട്ടും ലെഫ്റ്റ് റൈറ്റ് ലെഫ്റ്റും ഈടയുമെല്ലാം കേരളത്തിലെ തിയ്യറ്ററുകളിൽ ബിഗ്സ്ക്രീനിൽ പ്രദർശിപ്പിക്കുവാൻ അവസരമില്ലാതാക്കിയത് ആരുടെ ഭീഷണി മൂലം ആയിരുന്നുവെന്ന് കേരളത്തിന് അറിയാം. എഴുത്തുകാരൻ പോൾ സക്കറിയയെ ഡിവൈഎഫ്ഐക്കാർ തല്ലിയത് ആവിഷ്ക്കാര സ്വാതന്ത്ര്യത്തിന്റെ കയ്യൊപ്പായിരുന്നുവെന്ന് ഇപ്പോഴാണ് മനസ്സിലായത്.

കലാ-സാംസ്ക്കാരിക-സാഹിത്യ മേഖലയിൽ പ്രവർത്തിക്കുന്നവരെ യൂത്ത് കോൺഗ്രസ്സ് ആദരവോടെയാണ് കണ്ടിട്ടുള്ളത്. അതിനിയും തുടരും. കേരളത്തിലെ സിനിമാ മേഖലയോട് യൂത്ത് കോൺഗ്രസ്സിന് ഒരു പ്രശ്നവുമില്ല. മുല്ലപ്പെരിയാർ മരംമുറി, ദീപാ മോഹൻ നേരിടേണ്ടി വന്ന ജാതി വിവേചനം, സംസ്ഥാനത്തെ ഇന്ധന നികുതി ഭീകരത തുടങ്ങി ജനകീയ പ്രശ്നങ്ങളിലെല്ലാം മൗനത്തിലായ മുഖ്യമന്ത്രിക്ക് പ്രതികരണ ശേഷി തിരിച്ച് കിട്ടിയതിൽ സന്തോഷം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.