"നിങ്ങൾ അന്യോന്യം സഹോദരതുല്യം സ്നേഹിക്കുവിൻ; പരസ്പരം ബഹുമാനിക്കുന്നതിൽ ഓരോരുത്തരും മുന്നിട്ടുനിൽക്കുവിൻ" റോമാ 12:10
ഒരിക്കൽ ലിയോ ടോൾസ്റ്റോയ് പ്രഭാതസവാരിക്കിടെ ഒരു ഭിക്ഷക്കാരനെ കാണുവാൻ ഇടയായി. അന്നേദിവസം ടോൾസ്റ്റോയ് തന്റെ പേഴ്സ് എടുക്കാൻ മറന്നിരുന്നു. സൗമ്യനായ ഒരാളെ കണ്ടപ്പോൾ ഭിക്ഷക്കാരൻ വിചാരിച്ചു ഇദ്ദേഹം തനിക്കെന്തെകിലും തരും. പ്രതീക്ഷയോടെ നിൽക്കുന്ന ഭിക്ഷക്കാരന്റെ അടുത്തെത്തി ടോൾസ്റ്റോയ് പോക്കറ്റിൽ കൈയിട്ട് പേഴ്സ് തപ്പി. പേഴ്സ് എടുക്കാൻ മറന്നു എന്നകാര്യം തിരിച്ചറിഞ്ഞ ടോൾസ്റ്റോയ് ഭിക്ഷക്കാരനോട് പറഞ്ഞു "സഹോദരാ ഞാൻ പേഴ്സ് എടുക്കാൻ മറന്നു എന്റെ കൈയിൽ ഒന്നുമില്ലല്ലോ. ഇതുകേട്ട ഭിക്ഷക്കാരൻ കരയാൻ തുടങ്ങി. ടോൾസ് റ്റോയ്ക്ക് ആശങ്കയായി. തന്റെ കൈയിൽനിന്നും വല്ല പിഴവും വന്നോ. ടോൾസ്റ്റോയ് വീണ്ടും ചോദിച്ചു എന്തുപറ്റി സഹോദരാ. അപ്പോൾ അയാൾ നിറമിഴികളോടെ പറഞ്ഞു. "ആദ്യമായിയാണ് ഒരാൾ എന്നെ സഹോദരാ എന്ന് വിളിക്കുന്നത്. ഇതിലും വലിയ ഭിക്ഷ എനിക്ക് കിട്ടാനില്ല. "സഹോദരാ.. എന്ന വിളികേട്ടാണ് എനിക്ക് കരച്ചിൽ വന്നത്. ആദ്യമായി എന്നെ ഒരാൾ മനുഷ്യനായി കണ്ടതിലുള്ള ആനന്ദംകൊണ്ടു കരഞ്ഞുപോയതാണ്." ടോൾസ്റ്റോയ് അദ്ദേഹത്തെ ചേർത്തുപിടിച്ചു.
നമ്മുടെ ജീവിതം നന്മകളാൽ സമലംകൃതമാകാൻ സദ്വചസുകൾ പൊഴിക്കുന്ന നാവ് അത്യാവശ്യമാണ്. സ്നേഹം കൊതിക്കുന്ന അനേകർ നമുക്കുചുറ്റും ഉണ്ടാകും. പ്രായമായവർ, അശരണർ, അഗതികൾ ജീവിതത്തിൽ ഒറ്റപ്പെട്ടവർ എന്നിങ്ങനെ നമ്മൾക്കുചുറ്റും നമ്മളറിയാത്ത ഒത്തിരിപ്പേർ. ഒരു പുഞ്ചിരി, സ്നേഹമാർന്ന ഒരു കുശലാന്വേഷണം, അവരെ ശ്രവിക്കാനുള്ള സന്മനസ് ഒരുപക്ഷെ അവരുടെ ജീവിതത്തിൽ വലിയ സന്തോഷം നൽകിയേക്കാം. അതിലൂടെ നമ്മൾക്ക് സന്തോഷവും, അനുഗ്രഹവും.
നമ്മളെക്കൊണ്ട് കഴിയുന്ന സ്നേഹത്തിന്റെ ഒരുപുഞ്ചിരി, ശ്രവിക്കാൻ ആളില്ലാത്തവർക്കായ് ഒരുനിമിഷം.. ചിലവഴിക്കാൻ നാം സമയം കണ്ടെത്തുക. നന്മവരും.
"നിങ്ങളെല്ലാവരും ഹൃദയൈക്യവും അനുകമ്പയും, സഹോദരസ്നേഹവും കരുണയും, വിനയവും ഉള്ളവരായിരിക്കുവിൻ." 1 പത്രോസ് 3: 8 -9
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26