പുഴുക്കള്‍ വളരുന്ന പൂമൊട്ടുകള്‍

പുഴുക്കള്‍ വളരുന്ന പൂമൊട്ടുകള്‍

വാക്കുകള്‍ കുട്ടിച്ചൊല്ലാനായില്ലെങ്കിലും ദീര്‍ഘദര്‍ശനം ചെയ്യുന്ന ദൈവജ്ഞരായ ശിശുക്കള്‍, ഭാവിയുടെ വിഭവഖനികളാണ്‌. ഇന്നിന്റെ വയലുകളില്‍ ദൈവം വിതയ്ക്കുന്ന നാളെയുടെ സ്വപ്ന വിത്തുകളായ ശിശുക്കളെ ഓര്‍ക്കാനും ശിശുത്വത്തെ ആഘോഷിക്കാനും രാജ്യം തെരഞ്ഞെടുത്ത ദിവസമാണ്‌ കൂട്ടികളുടെ സ്നേഹിതനായ ചാച്ചാ നെഹ്റുവിന്റെ ജന്മദിനമായ നവംബര്‍ 14. ഭാരത ത്തിന്റെ ഭാവിയെ ഒരു ശിശുവിന്റെ മിഴികളിലൊഴുകുന്ന കൗതുകംകൊണ്ടുഴിഞ്ഞ ചാച്ചാജി, ശിശുത്വം ജീവിതത്തിന്റെ സരന്ദര്യമാണെന്നു വിശ്വസിച്ചു. ഒരു രാജ്യത്തിന്റെ മാനവ വിഭവശേഷിയാണു കൂട്ടികള്‍. അതിനാല്‍ കൂട്ടികള്‍ക്ക്,‌ അവരുടെ കഴിവുകള്‍ക്ക്‌ മിഴിവു പകരുന്ന നീതിപൂര്‍വകമായ സാഹചര്യങ്ങള്‍ ലഭിക്കണം. "ഏതു തരത്തിലും രൂപാന്തരപ്പെടുവാനുള്ള ശൈശവത്തിന്റെ സാധ്യതയായ ശിശു മനുഷ്യന്റെ പിതാവാണ്‌ "എന്ന വേഡ്‌സ് വർത്തിന്റെ വാക്കുകളില്‍ ധ്വനിക്കുന്നത്‌ ഈ ദർശനമാണ്.

ശിശുക്കളെ അരികില്‍വിളിച്ചു മടിയിലിരുത്തി ശിശുക്കളെപ്പോലെയുള്ളവര്‍ക്കാണ്‌ സ്വര്‍ഗരാജ്യം എന്നരുളുന്ന യേശുദേവന്‍ ശൈശവവിശുദ്ധിയും നിഷ്കളങ്കതയും മനുഷ്യമനസില്‍നിന്നും മായരുത്‌ എന്നു നമ്മെ പഠിപ്പിക്കുകയാണ്‌. കൂട്ടികള്‍ വീടുതകര്‍ത്തേക്കാം, എന്നാല്‍ അവരാണ്‌ ഒരു കൂടുംബമുണ്ടാക്കുന്നത്‌ എന്ന ചിന്തകനായ തായ്മാഡ്ജിന്റെ വാക്കുകളും കുഞ്ഞിനെ എടുക്കുമ്പോള്‍ കൈനോവും, താഴെവയ്ക്കുമ്പോള്‍ മനസുനോവും എന്ന പഴമൊഴിയും എല്ലാ കുടുംബബന്ധങ്ങളുടെയും കേന്ദ്രം ശിശുക്കളാണെന്നു വ്യക്തമാക്കുന്നു. ഉള്ളലിയിക്കുന്ന മന്ദസ്മിത രശ്മികൊണ്ട്‌ കരളിലെ ഇരുള്‍നീക്കുന്ന കുഞ്ഞുങ്ങള്‍ നരജീവിതമെന്ന വേദനയ്ക്കുള്ള ഔഷധങ്ങളാണെന്ന കുമാരനാശാന്റെ സീതയുടെ ചിന്തകളില്‍, മക്കളെ മാത്രം കേന്ദ്രീകരിച്ചുള്ള മാതാപിതാക്കളുടെ സ്വപ്നങ്ങളാണ്‌ ഇതള്‍ വിടര്‍ത്തുന്നത്‌.

ഇന്നത്തെ ബാലകര്‍ക്ക്‌ നഷ്ടമാകുന്നത്‌ അവരുടെ ബാല്യമാണ്‌. മക്കളെക്കണ്ടും മാംബൂ കണ്ടും ഭ്രമിക്കേണ്ട എന്ന പഴഞ്ചൊല്ല്‌ അര്‍ഥവത്താകുന്ന കാലമാണിത്‌. ഒരു വശത്ത്‌, കമ്പ്യൂട്ടറും ഇന്റര്‍നെറ്റും മൊബൈല്‍ ഫോണും ലഹരിയും മുതിര്‍ന്നവരുമായുള്ള തെറ്റായ കൂട്ടുകെട്ടുകളും ഇന്നു കൂട്ടികളുടെ മനസില്‍ ബാല്യത്തിന്റെ സകല നന്മകളും നശിപ്പിക്കുമ്പോള്‍, മറുവശത്ത്‌ ഉപഭോഗ സംസ്കാരം പകരുന്ന ദുഷിച്ച ആര്‍ത്തിയുടെ ദുരപിടിച്ച കണ്ണുകള്‍ നമ്മുടെ കൂട്ടികളെ നിഷ്കരുണം വേട്ടയാടുകയാണ്‌. ശാരീരികമായും മാനസികമായും അനേകം കുഞ്ഞുങ്ങള്‍ ദുരുപയോഗി ക്കപ്പെടുകയും പീഡിപ്പിക്കപ്പെടുകയും ചെയ്യുന്നത്‌ ഇന്നിന്റെ ദുരന്തകാഴ്ചയാണ്‌. സ്വന്തം വീടു കള്‍പോലും ഇന്നു പലകുട്ടികള്‍ക്കും സുരക്ഷിതമല്ല. കുഴി ബോംബുകള്‍ക്കു മുകളിലൂടെ കുഞ്ഞി പാദങ്ങൾ പതിപ്പിച്ചു നടക്കേണ്ട ദുരവസ്ഥയിലാണ്‌ ഭാരതത്തിലെ ശിശുക്കള്‍. തൊഴില്‍ശാലകളിലും തെരുവോരങ്ങളിലും ഭാരതത്തിന്റെ ഭാവിവാഗ്ദാനങ്ങള്‍ അനീതിപരമായി ചുഷണംചെയ്യപ്പെടുമ്പോൾ "ഓരോ ശിശുരോദനത്തിലും കേള്‍പ്പൂ ഞാന്‍ ഒരു കോടിയീശ്വര വിലാപം"എന്ന കവി മധുസുദനന്‍നായരുടെ വാക്കുകള്‍ സത്യമാവുന്നു!

വിശുദ്ധിയോടെ വിടരേണ്ട ഈ പുമൊട്ടുകളില്‍ ഇന്നു ദുഷിച്ച മൂല്യങ്ങളുടെയും സ്വാര്‍ത്ഥതയുടെയും പുഴുക്കള്‍ വളരുന്നുണ്ട്‌. എങ്കിലും തടസങ്ങളുണ്ട്‌ എന്നുകണ്ട്‌ ഒരു നദിയും ഒഴുക്കുവേണ്ടെ ന്നുവയ്ക്കുന്നില്ല. എല്ലാ പ്രതിസന്ധികളെയും അതിജീവിക്കാന്‍ കുട്ടികള്‍ക്കു കഴിയും. അതിനവരെ ഒരുക്കാന്‍ മുതിര്‍ന്നവര്‍ക്കു കടമയുണ്ട്‌. അങ്ങനെ സംഘാതമായ ശ്രമങ്ങളിലൂടെ കരുത്തുറ്റ ഭാവിയുടെ പ്രതീക്ഷയായി വളരാന്‍ എല്ലം കുട്ടികളേയും ഈ ശിശുദിനം പ്രചോദിപ്പിക്കട്ടെ.

ഇന്ത്യയുടെ ശിശുവും ഭാരതത്തിന്റെ പശുവും

ശിശുക്കളുടെ കണ്ണില്‍ നവഭാരതത്തിന്റെ ഭൂപടം ദര്‍ശിച്ച ചാച്ചാജിയുടെ ജന്മദിനം ദേശിയ ശിശു ദിനമായി കൊണ്ടാടുന്ന നവംബര്‍ 14-ന്റെ പരിസരങ്ങളില്‍ വര്‍ത്തമാനകാല ഇന്ത്യന്‍ കാഴ്ചകള്‍ ചിതറിക്കിടപ്പുണ്ട്‌. പിറന്നുവീഴുന്ന ഓരോ ശിശുവും ഓരോ സ്വപ്നമാണ്‌, ഓരോ ജീവിതമാണ്‌. ഇന്ത്യയില്‍ ഒരു മിനിറ്റില്‍ 29 ശിശുക്കള്‍ ജനിക്കുമ്പോള്‍ ഒരു മണിക്കുറിൽ 1768 പേരും 42484 പേരുമാണ്‌ ഭാരതത്തിന്റെ ഭാവരാഗ താളങ്ങളിലേക്കു മിഴിതുറക്കുന്നത്‌. ഇന്ത്യയില്‍ ഒരു വര്‍ഷം പിറക്കുന്ന ഒന്നരക്കോടിയിലേറെ ശിശുക്കളുടെ മൂന്നുകോടി മിഴികളില്‍ പ്രത്യാശയുടെയും ശുഭപ്രതിക്ഷയുടെയും ആത്മവിശ്വാസത്തിന്റെയും പ്രകാശകിരണങ്ങള്‍ തെളിക്കുവാനുള്ള ദിനമാണ്‌ ശിശുദിനം.


121 കോടി ഇന്ത്യന്‍ ജനസംഖ്യയില്‍ 44 കോടിയാണ്‌ (59%) കൂട്ടികളുടെ സംഖ്യ. ഭാവിഭാരതത്തിന്റെയും ഭാവിലോകത്തിന്റെയും ഭാവി നിര്‍ണയിക്കുന്ന പ്രതിഭകളാണ്‌ ജനസംഖ്യയില്‍ മുന്നി ലൊന്നിലധികമുള്ള വിദ്യാര്‍ഥികള്‍. 18 വയസില്‍ താഴെയുള്ളവര്‍ക്ക്‌ വിദ്യാഭ്യാസം സജന്യമാക്കി ക്കൊണ്ടുള്ള ഭരണഘടനാനിയമം നിലനില്ക്കുന്നുണ്ടെങ്കിലും ഈ 44 കോടി വിദ്യാര്‍ഥികളില്‍ മഹാഭൂരിപക്ഷത്തിന്റെയും ജീവിതവും ദര്‍ശനവും കഴിവുകളും വ്യക്തിയുടെയും രാജ്യത്തിന്റെയും ക്ഷേമത്തിനായി ഇന്നു വളര്‍ത്തിയെടുക്കുന്നുണ്ടോ?പിറന്നുവീഴുന്ന ഓരോ ശിശുവിന്റെ വ്യക്തിത്വത്തിലും കാഴ്ചപ്പാടിലും ജാതി, മത, രാഷ്ട്രീയ ചിഹ്നങ്ങള്‍ ചാപ്പകുത്താനുള്ള വ്യഗ്രതയിലാണ്‌ മുതിര്‍ന്നവരുടെ ലോകം. രാഷ്ട്രീയ വര്‍ഗിയ ജാതിയ സംഘടനകള്‍ ലേബര്‍ റൂമുകളുടെ മുമ്പില്‍ കൊടിനാട്ടുന്ന കാലം അത്ര വിദൂരമല്ല. ദേവാലയ ങ്ങളും വിദ്യാലയങ്ങളും കലാലയങ്ങളുമെല്ലാം വിഭാഗീയതകളുടെ കൊടിപുതച്ചുകഴിഞ്ഞു!

ശിശുക്കളുടെ നിഷ്കളങ്കതയില്‍ ആത്മവിശ്വാസത്തിന്റെയും ജീവിത വിജയത്തിന്റെയും മാനുഷിക ദൈവിക മൂല്യങ്ങളുടെയും വിത്തുവിതക്കാന്‍ മുതിര്‍ന്നവര്‍ക്കു കഴിയണം. അതിനുപകരം വിവിധ സ്ഥാപിത താല്‍പര്യങ്ങളുടെ കച്ചവടലക്ഷ്യങ്ങള്‍ക്ക്‌ ഇരയാവുകയാണ്‌ ഇന്ന്‌ ഇന്ത്യന്‍ ബാല്യം. ഏതു വിശ്വാസത്തിന്റെ പേരിലാണെങ്കിലും മനുഷ്യത്വം ആക്രമിക്കപ്പെടരുത്‌. വിശ്വാസങ്ങള്‍ വിശ്വ സിക്കുന്നവര്‍ക്ക്‌ പവിത്രമാണ്‌. സ്വന്തം വിശ്വാസം സംരക്ഷിക്കുമ്പോള്‍ സഹപാഠികളുടെ വിശ്വാസത്തെ ആദരിക്കുകകൂടി ചെയ്യാനുള്ള വിവേകമാണ്‌ യഥാര്‍ത്ഥ വിശ്വാസത്തിന്റെ കാതല്‍. എന്നാല്‍, ഇന്നു വിവിധ മൃഗങ്ങളുടെ പേരില്‍ ശിശുക്കളെവരെ ചുട്ടുകൊല്ലുന്ന സാഹചര്യത്തില്‍ ശിശുദിനത്തില്‍, ദീനദീനമായ വിലാപങ്ങളുടെ ശോകരാഗങ്ങളാണ്‌ ശിശുകോടികളില്‍നിന്നുയരുന്നത്‌.

മയക്കുമരുന്നു ലോബിയുടെ കച്ചവടസ്രോതസായി വിദ്യാര്‍ഥികള്‍ മാറുമ്പോള്‍, മതതീവ്രവാദത്തിന്റെ കൊടികെട്ടാനുള്ള മരക്കമ്പുകളായി ബാലകരങ്ങള്‍ ഉപയോഗിക്കപ്പെടുമ്പോള്‍, മദംപൊട്ടിയവരുടെ ആസക്തികള്‍ക്കിരയായി മൃദുമേനികള്‍ മുറിവേറ്റുപിടയുമ്പോള്‍ ഭാവിഭാരതത്തിന്റെ മാനവവിഭവശേഷിയുടെ 44 കോടി മുഖഭാഷകളിലും അതിജീവനത്തിന്റെ അക്ഷരമാലകള്‍ക്ക്‌ അക്ഷരത്തെറ്റുവരാതെ കാവല്‍നില്‍ക്കാനുള്ള നിയോഗമാണ്‌ രാജ്യത്തിന്റെ ഭരണാധികാരികള്‍ക്കുള്ളതെന്നുള്ള ഓര്‍മ്മപ്പെടുത്തല്‍കുടിയാകട്ടെ 2021-ലെ ശിശുദിനാഘോഷങ്ങള്‍!

 ഫാ. റോയി കണ്ണന്‍ചിറ സി.എം.ഐ  എഴുതിയ പ്രപഞ്ചമാനസം എന്ന ഗ്രന്ഥത്തില്‍നിന്ന്

ഫാ റോയി കണ്ണൻചിറയുടെ കൂടുതൽ രചനകൾ വായിക്കുന്നതിന്‌ താഴെക്കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

cnewslive.com





വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.