ഒരു രാജ്യത്തിനു തന്നെ അനുഗ്രഹമായി മാറിയ സ്‌കോട്ട്‌ലന്‍ഡിലെ വിശുദ്ധ മാര്‍ഗരറ്റ് രാജ്ഞി

ഒരു രാജ്യത്തിനു തന്നെ അനുഗ്രഹമായി മാറിയ സ്‌കോട്ട്‌ലന്‍ഡിലെ വിശുദ്ധ മാര്‍ഗരറ്റ് രാജ്ഞി

അനുദിന വിശുദ്ധര്‍ - നവംബര്‍ 16

ഹംഗറിയില്‍ 1046 ലാണ് ആണ് മാര്‍ഗരറ്റ് ജനിച്ചത്. നാടുകടത്തപ്പെട്ട പിതാവ് ഒളിവില്‍ കഴിയുന്ന സമയമായിരുന്നു അവളുടെ ജനനം. അതിനാല്‍ തന്നെ തന്റെ ചെറുപ്പകാലത്ത് മാര്‍ഗരറ്റ് കടുത്ത ഭക്തിയിലും ദൈവ വിശ്വാസത്തിലുമാണ് വളര്‍ന്നു വന്നത്.

മാര്‍ഗരറ്റിന്റെ പിതാവിന്റെ അമ്മാവനും ഇംഗ്ലണ്ടിലെ രാജാവുമായ വിശുദ്ധ എഡ്വവേര്‍ഡ് മൂന്നാമന്‍ അവളുടെ പിതാവിനെ വര്‍ഷങ്ങള്‍ക്കു ശേഷം ഇംഗ്ലണ്ടിലേക്ക് തിരിച്ചു വിളിച്ചപ്പോള്‍ അദ്ദേഹത്തിനൊപ്പം മാര്‍ഗരറ്റും അവിടേക്ക് പോയി.

എന്നാല്‍ 1057 ല്‍ പിതാവിന്റെ മരണത്തെ തുടര്‍ന്ന് മാര്‍ഗരറ്റ് മാതാവിനൊപ്പം സ്‌കോട്ട്‌ലന്‍ഡിലെത്തി. അവിടെ വച്ച് മാതാവിന്റെ നിര്‍ദ്ദേശ പ്രകാരം 1069 ല്‍ മാര്‍ഗരറ്റ് സ്‌കോട്ട്‌ലന്‍ഡിലെ രാജാവായ മാല്‍ക്കം മുന്നാമനെ വിവാഹം ചെയ്തു.

രാജാവ് പരുപരുത്ത പ്രകൃതക്കാരനായിരുന്നു എങ്കിലും രാജ്ഞിയുടെ സംപ്രീതമായ പെരുമാറ്റം കൊണ്ട് അദ്ദേഹത്തില്‍ ഏറെ മാറ്റങ്ങള്‍ വന്നു. അങ്ങനെ മാര്‍ഗരറ്റിന്റെ കാരുണ്യ പ്രവര്‍ത്തികളും പരിശുദ്ധ ജീവിതവും മൂലം രാജ്യം അനുഗ്രഹീതമായി. തന്റെ എട്ട് മക്കളെയും അവര്‍ ക്രിസ്തീയ മൂല്യങ്ങള്‍ക്കനുസരിച്ചു ജീവിക്കുന്നതിന് പരിശീലിപ്പിച്ചിരുന്നു.

രാജകീയ ജീവിതം സമ്മാനിച്ച ആഡംബരത്തിന്റെ നടുവിലാണെങ്കിലും മാര്‍ഗരറ്റ് വളരെ വിശുദ്ധി നിറഞ്ഞ ഒരു ജീവിതമാണ് നയിച്ചിരുന്നത്. ഞാറാഴ്ചകളും നോമ്പു ദിവസങ്ങളും ആചരിക്കാന്‍ പ്രത്യേക ശ്രദ്ധ ചെലുത്തിയിരുന്നു. നോമ്പു കാലത്തും ആഗമന കാലത്തും ദിവസേന 300 ദരിദ്രരെ വിളിച്ച് രാജാവും രാജ്ഞിയും ഭക്ഷണം വിളമ്പി കൊടുത്തിരുന്നു. രാവിലെ കുര്‍ബാന കഴിഞ്ഞു വരുമ്പോള്‍ ആറ് ദരിദ്രരുടെ പാദങ്ങള്‍ കഴുകി അവര്‍ക്ക് ധര്‍മ്മം കൊടുത്തിരുന്നു.

മാല്‍ക്കം രാജാവ് സമാധാന പ്രീയനായിരുന്നെങ്കിലും സമര്‍ത്ഥനായ ഒരു പോരാളിയായിരുന്നു. ഒരിക്കല്‍ ഇംഗ്ലീഷ് സൈന്യം അദ്ദേഹത്തിന് കീഴടങ്ങി. തുടര്‍ന്ന് ആന്‍വിക്കു മാളികയുടെ താക്കോല്‍ രാജാവിന് സമര്‍പ്പിക്കുന്ന സമയത്ത് അപ്രതീക്ഷിതമായി ഇംഗ്ലീഷ് പടയാളികള്‍ അദ്ദേഹത്തെ കുത്തിക്കൊന്നു. തുടര്‍ന്നുണ്ടായ യുദ്ധത്തില്‍ മകന്‍ എഡ്ഗാറും മരിച്ചു.

ദൈവഹിതത്തിന് കീഴ്‌പ്പെട്ട് രാജ്ഞി എല്ലാം സഹിച്ചു. പലപ്പോഴും മാര്‍ഗരറ്റ് തന്റെ ശരീരത്തില്‍ മുറിവുകളുണ്ടാക്കി സ്വയം ശിക്ഷിക്കുമായിരുന്നു. കൂടാതെ ജാഗരണ പ്രാര്‍ത്ഥനകളും മറ്റ് ഭക്തിനിറഞ്ഞ പ്രാര്‍ത്ഥനകളുമായാണ് വിശുദ്ധ രാത്രികളുടെ ഏറിയ പങ്കും ചിലവഴിച്ചിരുന്നത്.

അയല്‍ക്കാരോട്, പ്രത്യേകിച്ച് പാവപ്പെട്ടവരോടുള്ള സ്‌നേഹമായിരുന്നു വിശുദ്ധയുടെ ഏറ്റവും വലിയ ഗുണം. മാര്‍ഗരറ്റ് രാജ്ഞിയാണ് സ്‌കോട്ട്‌ലന്‍ഡിന്റെ രണ്ടാമത്തെ മാധ്യസ്ഥ. വിശുദ്ധയുടെ കൈവശമിരുന്ന സുവിശേഷത്തിന്റെ പകര്‍പ്പ് ഇപ്പോഴും ഒക്‌സ്‌ഫോര്‍ഡ് സര്‍വ്വകലാശാലയിലെ ബോഡ്‌ലെയിന്‍ ലൈബ്രറിയില്‍ സൂക്ഷിച്ചിട്ടുണ്ട്.

'കര്‍ത്താവായ ഈശോ, അങ്ങ് മരിച്ചുകൊണ്ട് ലോകത്തെ രക്ഷിച്ചുവല്ലോ.എന്നെയും രക്ഷിക്കണമേ' - ഇതായിരുന്നു മരണത്തിന് തൊട്ടു മുന്‍പുള്ള രാജ്ഞിയുടെ അന്തിമ വാക്കുകള്‍.

ഇന്നത്തെ ഇതര വിശുദ്ധര്‍

1. വെയില്‍സിലെ അഫാന്‍

2. ദക്ഷിണ ഫ്രാന്‍സിലെ ആഫ്രിക്കൂസ്

3. വാന്നെസു ബിഷപ്പായിരുന്ന ഗോബ്രെയിന്‍

4. ലിയോണ്‍സ് ബിഷപ്പായിരുന്ന എവുക്കേരിയൂസ്

5. കാന്റര്‍ബറി ആര്‍ച്ചു ബിഷപ്പായിരുന്ന ആല്‍ഫ്രിക്ക്

6. കോണ്‍സ്റ്റാന്റിനോപ്പിളിലെ എല്‍പീഡിയൂസ്, മാര്‍സെല്ലൂസ്, എവുസ്റ്റോക്കിയൂസ്.

'അനുദിന വിശുദ്ധര്‍' എന്ന ഈ പരമ്പരയിലെ മുഴുവന്‍ ഭാഗങ്ങളും വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.





വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.