ഒന്നര മാസത്തിനിടെ അറബിക്കടലില്‍ എട്ടാമത്തെ ന്യൂനമര്‍ദ്ദം; മഴ വീണ്ടും ശക്തമാകാന്‍ സാധ്യതയെന്ന് മുന്നറിയിപ്പ്

ഒന്നര മാസത്തിനിടെ അറബിക്കടലില്‍ എട്ടാമത്തെ ന്യൂനമര്‍ദ്ദം; മഴ വീണ്ടും ശക്തമാകാന്‍ സാധ്യതയെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: മധ്യകിഴക്കന്‍ അറബിക്കടലില്‍ കര്‍ണാടക തീരത്ത് പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെട്ടു. കഴിഞ്ഞ 47 ദിവസത്തിനിടെ അറബിക്കടലില്‍ രൂപം കൊള്ളുന്ന എട്ടാമത്തെ ന്യൂനമര്‍ദ്ദമാണിത്.

കര്‍ണാടകയ്ക്കും വടക്കന്‍ കേരളത്തിനും സമീപം മധ്യ കിഴക്ക്-തെക്കു കിഴക്ക് അറബിക്കടലില്‍ ചക്രവാതച്ചുഴി നിലനില്‍ക്കുന്നു. ഇത് പടിഞ്ഞാറ്-വടക്കു പടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ച് അടുത്ത 48 മണിക്കൂറില്‍ ശക്തി പ്രാപിക്കാന്‍ സാധ്യതയുണ്ട്.

ചക്രവാതച്ചുഴിയുടെ സ്വാധീന ഫലമായി കേരളത്തില്‍ ഇന്നും നാളെയും വ്യാപകമായ മഴയ്ക്കും വടക്കന്‍ കേരളത്തിലും മലയോര പ്രദേശങ്ങളിലും ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്ന് എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്.

കേരള - ലക്ഷദ്വീപ് തീരത്തും വടക്കന്‍ കേരള തീരത്തും ഇന്നും കര്‍ണാടക തീരത്ത് നാളെ വരെയും മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്നും മണിക്കൂറില്‍ 40 മുതല്‍ 50 കി. മീ വരെ വേഗതയിലും ചിലവസരങ്ങളില്‍ 60 കി.മീ വരെ വേഗതയിലും വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

വടക്ക് ആന്‍ഡമാന്‍ കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം പടിഞ്ഞാറ്-വടക്കു പടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ച് അടുത്ത 24 മണിക്കൂറിനുള്ളില്‍ ശക്തി പ്രാപിച്ചു ശക്തമായ ന്യൂനമര്‍ദം ആകാന്‍ സാധ്യതയുണ്ട്. തുടര്‍ന്ന് പടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ച് വ്യാഴത്തോടെ മധ്യ പടിഞ്ഞാറ് -തെക്കു പടിഞ്ഞാറ് ബംഗാള്‍ ഉള്‍ക്കടലില്‍ എത്തി തെക്ക് ആന്ധ്രാ-തമിഴ്നാട് തീരത്ത് കരയില്‍ പ്രവേശിക്കാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.