'സഹായിക്കാന്‍ പ്രചോദനമായത് ബൈബിളായിരുന്നു'... വീഡിയോയ്ക്കു പിന്നാലെ രാജേശ്വരിയുടെ വാക്കുകളും വൈറല്‍

 'സഹായിക്കാന്‍ പ്രചോദനമായത് ബൈബിളായിരുന്നു'... വീഡിയോയ്ക്കു പിന്നാലെ രാജേശ്വരിയുടെ വാക്കുകളും വൈറല്‍

ചെന്നൈ: കനത്ത മഴയില്‍ മരം ഒടിഞ്ഞു വീണ് അബോധാവസ്ഥയിലായ യുവാവിനെ സ്വന്തം ചുമലിലേറ്റി രക്ഷാപ്രവര്‍ത്തനം നടത്തിയ തമിഴ്‌നാട്ടിലെ പോലീസ് ഉദ്യോഗസ്ഥ രാജേശ്വരിയുടെ വീഡിയോ വൈറലായതിന് പിന്നാലേ അവരുടെ വാക്കുകളും വൈറല്‍.

ദുരിതമനുഭവിക്കുന്നവരെ സഹായിക്കുവാന്‍ തനിക്ക് പ്രചോദനമേകിയത് വിശുദ്ധ ബൈബിളും പിതാവ് പകര്‍ന്നു തന്ന പാഠങ്ങളുമാണെന്ന് ഒരു ഇംഗ്ലീഷ് പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ ചെന്നൈ ടി.പി ചത്രം പൊലീസ് സ്റ്റേഷനിലെ ഇന്‍സ്‌പെക്ടര്‍ രാജേശ്വരി പറഞ്ഞു.

ബോധരഹിതനായി വീണു കിടന്ന ഇരുപത്തിയെട്ടുകാരനായ യുവാവിനെ ആശുപത്രിയിലെത്തിക്കാനായി ചുമലിലേറ്റി നീങ്ങിയ രാജേശ്വരിയുടെ വീഡിയോ സമൂഹ മാധ്യമങ്ങള്‍ ഏറ്റെടുത്തിരുന്നു. ഇതിനു പിന്നാലെയാണ് പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ സഹായത്തിന് പിന്നില്‍ ബൈബിള്‍ പകര്‍ന്നു തന്ന മൂല്യങ്ങളായിരിന്നുവെന്ന് അവര്‍ പറഞ്ഞത്.

അന്ന് രാവിലെ മുതല്‍ തന്നെ പ്രദേശത്ത് ശക്തമായ മഴയായിരുന്നു. ജനങ്ങള്‍ക്ക് യാതൊരു വിധത്തിലുള്ള ആപത്തും സംഭവിക്കരുതേ എന്ന ഉദ്ദേശത്തോടെ എല്ലാ പോലീസ് ഉദ്യോഗസ്ഥരും രക്ഷാ പ്രവര്‍ത്തനത്തിന് ഇറങ്ങുകയായിരുന്നു. മഴ വകവെക്കാതെ വിശ്രമമില്ലാതെ നിരന്തരം ജോലി ചെയ്ത് വരുന്നതിനിടയിലാണ് സ്റ്റേഷനിലേക്ക് ഒരു വിളി എത്തുന്നത്.

ശ്മാശനത്തില്‍ മരിച്ചു കിടക്കുന്നു എന്നായിരുന്നു സന്ദേശം. ശക്തമായ കാറ്റില്‍ മരം കടപുഴകി വീണാണോ അതോ വെള്ളക്കെട്ടില്‍ മുങ്ങിയാണോ മരിച്ചത് എന്ന കാര്യത്തില്‍ നിശ്ചയമില്ലാത്തത് കൊണ്ട് തന്നെ ബൈക്ക് എടുത്ത് സ്ഥലത്തേക്ക് പോയതെന്ന് രാജേശ്വരി പറഞ്ഞു.

ശ്മശാനത്തിനകത്തോട്ട് പോകുമ്പോള്‍ ചുമരിനടുത്തായിട്ടായിരുന്നു അയാള്‍ ബോധരഹിതനായി കിടന്നിരുന്നത്. മരിച്ചിട്ടുണ്ടാകും എന്ന് കരുതി ശരീരം ആശുപത്രിയിലെത്തിക്കാം എന്ന് വിചാരിച്ചാണ് അദ്ദേഹത്തിനടുത്തേക്ക് പോയത്. എന്നാല്‍ ശരീരം എടുക്കുമ്പോഴാണ് ജീവനുണ്ടെന്ന് മനസിലാകുന്നത്.

അപ്പോള്‍ തന്നെ അയാളെ തോളില്‍ എടുത്ത് ആശുപത്രിയില്‍ എത്തിക്കാനുള്ള ശ്രമമായിരുന്നു. ജീപ്പില്‍ കയറ്റാന്‍ സാധിക്കാത്തത് കൊണ്ട് തന്നെ ബൈക്കില്‍ കൊണ്ട് പോകാനായിരുന്നു ഉദ്ദേശിച്ചത്. എന്നാല്‍ അപ്പോള്‍ തന്നെ കൂടെ ഉണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥര്‍ ഓട്ടോയുമായി എത്തുകയായിരുന്നുവെന്നും അവര്‍ പറഞ്ഞു.

രക്ഷാപ്രവര്‍ത്തന വാര്‍ത്തയറിഞ്ഞ തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ രാജേശ്വരിയെ അഭിനന്ദിക്കുകയും ഫലകം നല്‍കി ആദരിക്കുകയും ചെയ്തു. മദ്രാസ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എന്‍. ആനന്ദ് വെങ്കിടേഷ് ഉള്‍പ്പെടെയുള്ള നിരവധിപേര്‍ രാജേശ്വരിയെ അഭിനന്ദിച്ചു.

വീരോചിതമായ പ്രവര്‍ത്തിയുടെ പേരില്‍ അനേകരുടെ അഭിനന്ദനം ഏറ്റുവാങ്ങുമ്പോഴും തന്റെ ക്രിസ്തു വിശ്വാസവും വിശുദ്ധ ഗ്രന്ഥം പകര്‍ന്നു നല്‍കിയ വലിയ മൂല്യങ്ങളും പരസ്യമായി പ്രഘോഷിക്കുകയാണ് രാജേശ്വരി.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.