'നൂറുമേനി കൊയ്ത് കര്‍ഷക സമരം': വിവാദമായ മൂന്ന് കാര്‍ഷിക നിയമങ്ങളും റദ്ദാക്കുമെന്ന് പ്രധാനമന്ത്രി

'നൂറുമേനി കൊയ്ത് കര്‍ഷക സമരം': വിവാദമായ മൂന്ന് കാര്‍ഷിക നിയമങ്ങളും റദ്ദാക്കുമെന്ന് പ്രധാനമന്ത്രി

            പിന്‍വലിക്കാനുള്ള ബില്‍ അടുത്ത പാര്‍ലമെന്റ് ശൈത്യകാല സമ്മേളനത്തില്‍

ന്യുഡല്‍ഹി: അവസാനം കര്‍ഷക സമരം വിജയം കണ്ടു. വിവാദമായ കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. പ്രതിഷേധം ഉയര്‍ന്ന മൂന്ന് നിയമങ്ങളും പിന്‍വലിക്കുമെന്നും നിയമം ചിലര്‍ക്ക് ബുദ്ധിമുട്ടുണ്ടായ സാഹചര്യത്തിലാണ് പിന്‍വലിക്കാന്‍ തീരുമാനിച്ചതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ഗുരുനാനാക്ക് ദിനത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

സര്‍ക്കാര്‍ സംരംഭങ്ങള്‍ എങ്ങനെയാണ് കാര്‍ഷികോല്‍പ്പാദനം വര്‍ധിപ്പിച്ചതെന്ന് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. 'ഞങ്ങള്‍ ഞങ്ങളുടെ ഗ്രാമീണ വിപണികളെ ശക്തിപ്പെടുത്തി. ചെറുകിട കര്‍ഷകരെ സഹായിക്കാന്‍ നിരവധി പദ്ധതികള്‍ കൊണ്ടു വന്നു. കര്‍ഷകര്‍ക്കുള്ള ബജറ്റ് വിഹിതം അഞ്ചിരട്ടി വര്‍ധിച്ചു. മൈക്രോ ഇറിഗേഷന്‍ ഫണ്ടും ഇരട്ടിയാക്കിയെന്ന് മോഡി പറഞ്ഞു.

പഞ്ചാബ്, ഹരിയാന, പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള ആയിരക്കണക്കിന് കര്‍ഷകര്‍ 2020 നവംബര്‍ 28 മുതല്‍ ഡല്‍ഹി അതിര്‍ത്തി പ്രദേശങ്ങളില്‍ ക്യാമ്പ് ചെയ്യുന്നു. മൂന്ന് കാര്‍ഷിക നിയമങ്ങള്‍ പൂര്‍ണ്ണമായി പിന്‍വലിക്കണമെന്നും അവരുടെ വിളകള്‍ക്ക് കുറഞ്ഞ താങ്ങുവിലയ്ക്ക് നിയമപരമായ ഉറപ്പ് നല്‍കണമെന്നും ആവശ്യപ്പെട്ടായിരുന്നു സമരം.

കര്‍ഷകരുടെ ആവശ്യം പരിഗണിച്ച് മൂന്ന് കാര്‍ഷിക നിയമങ്ങളും സര്‍ക്കാര്‍ റദ്ദാക്കുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിക്കുകയായിരുന്നു. 'കര്‍ഷകര്‍ക്ക് ന്യായമായ നിരക്കില്‍ വിത്തുകളും മൈക്രോ ഇറിഗേഷന്‍, 22 കോടി സോയില്‍ ഹെല്‍ത്ത് കാര്‍ഡുകള്‍ തുടങ്ങിയ സൗകര്യങ്ങളും സര്‍ക്കാര്‍ നല്‍കിയെന്ന് അദ്ദേഹം ആവര്‍ത്തിച്ചു. കാര്‍ഷികോല്‍പ്പാദനം വര്‍ദ്ധിപ്പിക്കുന്നതിന് ഇത്തരം ഘടകങ്ങള്‍ കാരണമായി. കര്‍ഷകരുടെ പ്രതിസന്ധി തനിക്ക് മനസിലാകുമെന്നും കര്‍ഷകരുടെ അഭിവൃദ്ധിക്കാണ് പ്രധാന്യം നല്‍കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.

നിയമങ്ങള്‍ പിന്‍വലിക്കാനുള്ള ബില്‍ അടുത്ത പാര്‍ലമെന്റ് ശൈത്യകാല സമ്മേളനത്തില്‍ കൊണ്ടുവരുമെന്നും പ്രധാനമന്ത്രി അറിയിച്ചു. പഞ്ചാബ്, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് കേന്ദ്രസര്‍ക്കാരിന്റെ പ്രഖ്യാപനം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.