മോഫിയയുടെ മരണം നിര്‍ഭാഗ്യകരമെന്ന് ഗവര്‍ണര്‍; ആലുവയിലെ വീട് സന്ദര്‍ശിച്ചു

മോഫിയയുടെ മരണം നിര്‍ഭാഗ്യകരമെന്ന് ഗവര്‍ണര്‍; ആലുവയിലെ വീട് സന്ദര്‍ശിച്ചു

കൊച്ചി: ആലുവയില്‍ ഗാര്‍ഹിക പീഡനത്തെതുടര്‍ന്ന് ആത്മഹത്യ ചെയ്ത മോഫിയ പര്‍വീണിന്റെ മരണം നിര്‍ഭാഗ്യകരമെന്നും സ്ത്രീധന പീഡന മരണങ്ങളുണ്ടാകുന്നത് ദൗര്‍ഭാഗ്യകരമെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. മോഫിയയുടെ വീട്ടിലെത്തി മാതാപിതാക്കളെ സന്ദര്‍ശിച്ചതിനു ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ഗവര്‍ണര്‍.

മരണം ഹൃദയഭേദകമാണ്. നഷ്ടമായത് ഒരു മിടുക്കിയെയാണ്. പെണ്‍കുട്ടികള്‍ ധൈര്യശാലികളാവണം. ജീവനൊടുക്കുകയല്ല, പോരാടുകയാണ് വേണ്ടത്. യുവതികള്‍ ഇക്കാര്യത്തില്‍ തീരുമാനം എടുക്കണം. ചില മോശം ആളുകളുണ്ടെങ്കിലും കേരള പോലീസ് രാജ്യത്തെ ഏറ്റവും മികച്ചതാണെന്നും ഗവര്‍ണര്‍ പ്രതികരിച്ചു.

കൊല്ലത്ത് സ്ത്രീധന പീഡനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത വിസ്മയയുടെ വീട് നേരത്തേ ഗവര്‍ണര്‍ സന്ദര്‍ശിച്ചിരുന്നു. സ്ത്രീധന പീഡനത്തിനെതിരെ കുറച്ചു മാസങ്ങള്‍ക്കു മുന്‍പ് പരസ്യമായി ഗവര്‍ണര്‍ രംഗത്തെത്തിയതും വലിയ ചര്‍ച്ചയായി. സ്ത്രീധനം വാങ്ങില്ലെന്ന് ഉറപ്പു നല്‍കുന്നവര്‍ക്കേ സര്‍വകലാശാലകളില്‍ പ്രവേശനം നല്‍കാവൂ എന്നും പ്രവേശന സമയത്തും ബിരുദം നല്‍കുന്നതിന് മുന്‍പും വിദ്യാര്‍ഥികളില്‍നിന്നു ബോണ്ട് ഒപ്പിട്ടു വാങ്ങണമെന്നും അടക്കമുള്ള നിര്‍ദേശങ്ങള്‍ ഗവര്‍ണര്‍ മുന്നോട്ട് വച്ചിരുന്നു.

സ്ത്രീധനത്തിനെതിരെയും സ്ത്രീ സുരക്ഷയ്ക്കു വേണ്ടിയും അദ്ദേഹം ഉപവാസവും അനുഷ്ഠിച്ചിരുന്നു.

ഭര്‍തൃവീട്ടിലെ പീഡനത്തെ തുടര്‍ന്നാണ് മോഫിയ ആത്മഹത്യ ചെയ്തത്. കുറ്റപത്രത്തില്‍ മുന്‍ സി.ഐ സുധീറിന്റെ പേരും പരാമര്‍ശിച്ചിട്ടുണ്ട്. സുധീറിന്റെ പെരുമാറ്റം മോഫിയക്ക് മാനസിക വിഷമം ഉണ്ടാക്കിയെന്നാണ് കുറ്റപത്രത്തിലുള്ളത്. സി.ഐയുടെ പെരുമാറ്റം പെണ്‍കുട്ടിയെ മരണത്തിലേക്ക് തള്ളിവിടുന്നതിന് കാരണമായതായി എഫ്‌ഐആറില്‍ പറയുന്നു. മോഫിയ ഭര്‍ത്താവിനെ അടിച്ചപ്പോള്‍ സിഐ കയര്‍ത്ത് സംസാരിച്ചു എന്നും കണ്ടെത്തലുണ്ട്.

ഇരുവരും തമ്മിലുള്ള പ്രശ്‌നം ചര്‍ച്ച ചെയ്ത് പരിഹരിക്കാന്‍ വേണ്ടിയാണ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചത്. എസ്പിക്ക് ലഭിച്ച കത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. എന്നാല്‍ ഒരു ഘട്ടത്തില്‍ മോഫിയയുടെ നിയന്ത്രണം നഷ്ടപ്പെടുകയും ഭര്‍ത്താവിനെ അടിക്കുകയും ചെയ്തു. ഈ സമയം സിഐ സുധീര്‍ മോഫിയയോട് കയര്‍ത്ത് സംസാരിച്ചു. ഇത് യുവതിക്ക് കടുത്ത മനോവിഷമമുണ്ടാക്കി. നീതി ലഭിക്കില്ല എന്ന തോന്നല്‍ യുവതിയെ ആത്മഹത്യയിലേക്ക് നയിച്ചതായും എഫ്‌ഐആറില്‍ പറയുന്നു. സ്റ്റേഷനില്‍നിന്ന് വീട്ടില്‍ എത്തിയ ഉടനെയാണ് മോഫിയ ആത്മഹത്യ ചെയ്തതെന്നും കുറ്റപത്രത്തില്‍ പറയുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.