പതിനഞ്ചാം വയസിലെ പ്രതിരോധ കുത്തിവയ്പിനെത്തിയ കുട്ടികള്‍ക്ക് നല്‍കിയത് കോവിഡ് വാക്‌സിന്‍

പതിനഞ്ചാം  വയസിലെ പ്രതിരോധ കുത്തിവയ്പിനെത്തിയ കുട്ടികള്‍ക്ക് നല്‍കിയത് കോവിഡ് വാക്‌സിന്‍

തിരുവനന്തപുരം: പതിനഞ്ചാം വയസിലെ പ്രതിരോധ കുത്തിവയ്പിനായി എത്തിയ രണ്ട് കുട്ടികള്‍ക്ക് വാക്സിന്‍ മാറി കുത്തിവെച്ചു. കോവിഡ് പ്രതിരോധ വാക്സിനായ കോവിഷീല്‍ഡാണ് കുട്ടികള്‍ക്ക് നല്‍കിയത്.

തിരുവനന്തപുരം ആര്യനാടുള്ള സാമൂഹിക ആരോഗ്യ കേന്ദ്രത്തിലാണ് സംഭവം. തെറ്റായി വാക്സിന്‍ കുത്തിവച്ചതിനെത്തുടര്‍ന്ന് ഇരുവരും ഉഴമലയ്ക്കല്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടി. സുഹൃത്തുക്കളായ വിദ്യാര്‍ഥിനികള്‍ ഒന്നിച്ചാണ് വാക്സിന്‍ എടുക്കാന്‍ എത്തിയത്.

15 വയസിലെ കുത്തിവയ്പ് എടുക്കാനായി ഒപി ടിക്കറ്റ് എടുത്തെങ്കിലും വിദ്യാര്‍ഥിനികള്‍ കോവിഡ് വാക്സിനേഷന്‍ നടക്കുന്ന സ്ഥലത്തേക്ക് അറിയാതെ എത്തുകയായിരുന്നു. കുട്ടികള്‍ വീട്ടിലെത്തി ഇക്കാര്യം പറഞ്ഞതിനെത്തുടര്‍ന്ന് രക്ഷിതാക്കള്‍ ആശുപത്രിയിലെത്തി കാര്യം തിരക്കുകയായിരുന്നു. പരിശോധനയില്‍ ഇരുവര്‍ക്കും കോവിഡ് വാക്സിനാണ് കുത്തിവെച്ചതെന്ന് കണ്ടെത്തി.

നിലവില്‍ 18 വയസിന് മുകളിലുള്ളവര്‍ക്കാണ് കോവിഡ് വാക്സിന്‍ നല്‍കുന്നത്. കുട്ടികളെ നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും ഇവര്‍ക്ക് മറ്റു ആരോഗ്യപ്രശ്നങ്ങളൊന്നും ഇല്ലെന്നുമാണ് വിവരം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.