കോടിയേരി ബാലകൃഷ്ണന്‍ വീണ്ടും സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്ത്
തിരുവനന്തപുരം: ഒരു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം കോടിയേരി ബാലകൃഷ്ണന്‍ വീണ്ടും സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് തിരിച്ചെത്തി. ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം നവംബര്‍ 13നാണ് സംസ്ഥാന സെക്രട്ടറി സ്ഥാനത്തു നിന്ന് കോടിയേരി അവധിയെടുത്തത്. കോടിയേരി അവധിയെടുത്തോടെ എ വിജയരാഘവനായിരുന്നു താല്‍ക്കാലിക ചുമതല.
സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിന്റെ തീരുമാന പ്രകാരമാണ് കോടിയേരിയുടെ മടങ്ങി വരവ്. കോടിയേരി വീണ്ടും സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് എത്തുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ആരോഗ്യം വീണ്ടെടുത്തതിനും മകന്‍ ബിനീഷ് കോടിയേരി ജയില്‍ മോചിതനായതിനും പിന്നാലെയാണ് അദ്ദേഹം തല്‍സ്ഥാനത്തു തിരികെയെത്തുന്നത്.
പാര്‍ട്ടി സമ്മേളനങ്ങള്‍ നടക്കുന്നതിനാല്‍ സ്ഥിരം സെക്രട്ടറി എന്ന നിലയില്‍ ചുമതല ഏറ്റെടുക്കണമെന്ന് നേതാക്കളുടെയിടയില്‍ അഭിപ്രായം ഉയര്‍ന്നിരുന്നു. പാര്‍ട്ടി സെക്രട്ടറി സ്ഥാനത്ത് നിന്ന് അവധി എടുത്തിരുന്നെങ്കിലും ഇക്കാലയളവിലും പാര്‍ട്ടിയുടെ കടിഞ്ഞാണ്‍ കോടിയേരിയില്‍ തന്നെയായിരുന്നു. മുന്നണി യോഗങ്ങളിലും പാര്‍ട്ടിയുടെ നയപരമായ തീരുമാനങ്ങളിലും കോടിയേരിയുടെ നിലപാടായിരുന്നു നിര്‍ണായകം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26