ഇ ഹെല്‍ത്ത്; 30 ആശുപത്രികൾക്ക് 14.99 കോടി രൂപ: ആരോഗ്യ മന്ത്രി

ഇ ഹെല്‍ത്ത്; 30 ആശുപത്രികൾക്ക് 14.99 കോടി രൂപ:  ആരോഗ്യ മന്ത്രി

തിരുവനന്തപുരം: ഇ ഹെല്‍ത്ത് പദ്ധതി നടപ്പിലാക്കുന്നതിന് 30 ജില്ലാ, ജനറല്‍ ആശുപത്രികൾക്കായി 14.99 കോടി രൂപ അനുവദിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. യുദ്ധകാലാടിസ്ഥാനത്തില്‍ പദ്ധതി സാക്ഷാത്ക്കരിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് വീണാ ജോര്‍ജ് പറഞ്ഞു.

ടെറിഷ്യറി കെയര്‍ ആശുപത്രികളില്‍ കൂടി പദ്ധതി വ്യാപിപ്പിക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി വികസിപ്പിച്ച 600 ഓളം കേന്ദ്രങ്ങളിലും 12 മെഡിക്കല്‍ കോളജുകളിലും തെരഞ്ഞെടുക്കപ്പെട്ട ജില്ലാ ജനറല്‍ ആശുപത്രികളിലും ഇ ഹെല്‍ത്ത് നടപ്പിലാക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ട്. ഈ സര്‍ക്കാരിന്റെ കാലാവധി തീരുന്നതിന് മുമ്പ് 1284 ആശുപത്രികളിലും ഇ ഹെല്‍ത്ത് നടപ്പിലാക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

കുടുംബരോഗ്യ കേന്ദ്രങ്ങളെ അപേക്ഷിച്ച് താലൂക്ക്, ജില്ലാ, ജനറല്‍ ആശുപത്രികളില്‍ ഇ ഹെല്‍ത്ത് പദ്ധതി നടപ്പിലാക്കുന്നതിന് ഭാരിച്ച തുക ആവശ്യമായിട്ടുണ്ട്. എന്നിരുന്നാലും ഇ ഹെല്‍ത്ത് പദ്ധതിയുടെ സേവനം കൂടുതല്‍ ടെറിഷ്യറി കെയര്‍ ആശുപത്രികളിലേക്കും വ്യാപിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ആദ്യഘട്ടത്തില്‍ 30 ജില്ലാ, ജനറല്‍ ആശുപത്രികളിലെ ഒപി വിഭാഗത്തില്‍ ഇ ഹെല്‍ത്ത് ആരംഭിക്കുന്നത്. ഇതോടെ ഈ ആശുപത്രികളില്‍ തിരക്കൊഴിവാക്കി മെച്ചപ്പെട്ട സേവനം ലഭ്യമാകുന്നതാണെന്നും മന്ത്രി പറഞ്ഞു.

ആലപ്പുഴ മാവേലിക്കര ജില്ലാ ആശുപത്രി, ചെങ്ങന്നൂര്‍, എറണാകുളം ആലുവ, ഇടുക്കി, തൊടുപുഴ, കൊല്ലം, കണ്ണൂര്‍ ജില്ലാ ആശുപത്രി, കാസര്‍ഗോഡ് കാഞ്ഞങ്ങാട്, മലപ്പുറം തിരൂര്‍, പെരിന്തല്‍മണ്ണ, നിലമ്പൂര്‍, പാലക്കാട്, പത്തനംതിട്ട കോഴഞ്ചേരി, തൃശൂര്‍ വടക്കാഞ്ചേരി, വയനാട് മാനന്തവാടി എന്നീ ജില്ലാ ആശുപത്രികളിലും ആലപ്പുഴ ജനറല്‍ ആശുപത്രി, എറണാകുളം മൂവാറ്റുപുഴ, കോഴിക്കോട്, കണ്ണൂര്‍ തലശേരി, കാസര്‍ഗോഡ്, കോട്ടയം, പാലാ, ചങ്ങനാശേരി, കാഞ്ഞിരപ്പള്ളി, മലപ്പുറം മഞ്ചേരി, പത്തനംതിട്ട, അടൂര്‍, തൃശൂര്‍, ഇരിങ്ങാലക്കുട, വയനാട് കല്‍പ്പറ്റ എന്നീ ജനറല്‍ ആശുപത്രികളിലുമാണ് ഇ ഹെല്‍ത്ത് പദ്ധതി നടപ്പിലാക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.