'ഏഴ്,എട്ട് മിനിറ്റിനുള്ളില്‍ ലാന്‍ഡ് ചെയ്യും': അവസാന സന്ദേശമെത്തി മിനിട്ടുകള്‍ക്കകം അപകടം

'ഏഴ്,എട്ട് മിനിറ്റിനുള്ളില്‍ ലാന്‍ഡ് ചെയ്യും': അവസാന സന്ദേശമെത്തി മിനിട്ടുകള്‍ക്കകം അപകടം

ന്യൂഡല്‍ഹി: കൂനൂരില്‍ പ്രഥമ സംയുക്ത സേനാ മേധാവി ബിപിന്‍ റാവത്ത് ഉള്‍പ്പടെയുള്ളവരുടെ ജീവനെടുത്ത അപകടത്തിന് തൊട്ടുമുമ്പ് ഹെലികോപ്റ്ററില്‍ നിന്നുവന്ന അവസാന സന്ദേശം പുറത്ത്.

ഏഴ്,എട്ട് മിനിറ്റിനുള്ളില്‍ ഹെലികോപ്റ്റര്‍ ലാന്‍ഡ് ചെയ്യുമെന്ന സന്ദേശമാണ് എയര്‍ബേസിലേക്ക് അവസാനം ലഭിച്ചതെന്നാണ് റിപ്പോര്‍ട്ട്. ഇതിനുശേഷം ഹെലികോപ്റ്ററുമായുള്ള ആശയ വിനിമയം നഷ്ടമായതായും പിന്നീട് അടിയന്തര സന്ദേശം ലഭിച്ചിട്ടില്ലെന്നും സൈനിക വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.

തകര്‍ന്നു വീഴുന്നതിന് മുമ്പ് അടിയന്തര സന്ദേശങ്ങളൊന്നും ഹെലികോപ്റ്ററില്‍ നിന്നും ലഭിച്ചിട്ടില്ലെന്ന് നേരത്തെ വ്യോമസേനയും സ്ഥിരീകരിച്ചിരുന്നു. വ്യാഴാഴ്ച കാലത്ത് 11.48ന് സൂലൂരില്‍ നിന്ന് പുറപ്പെട്ട ഹെലികോപ്റ്റര്‍ 12.15ന് വെല്ലിടണില്‍ എത്തേണ്ടതായിരുന്നു.

എന്നാല്‍ 12.08ന് എയര്‍ബേസുമായുള്ള ഹെലികോപ്റ്ററിന്റെ ബന്ധം നഷ്ടമായി. അപകടകാരണം കണ്ടെത്താന്‍ കാലാവസ്ഥ, മാനുഷിക പിഴവ് ഉള്‍പ്പടെയുള്ള എല്ലാ വശങ്ങളും പരിശോധിക്കുമെന്നും സൈന്യവുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നു.

ലാന്‍ഡിങിന് 10 കിലോമീറ്റര്‍ മാത്രം അകലെവെച്ചാണ് ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടത്. കൂനൂരിനടുത്ത് കാട്ടേരിയിലെ എസ്റ്റേറ്റില്‍ തകര്‍ന്നുവീണ ഉടന്‍ ഹെലികോപ്റ്റര്‍ കത്തിയമര്‍ന്നു. സംഭവത്തില്‍ സംയുക്ത സേനാസംഘം അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഹെലികോപ്റ്ററിന്റെ ബ്ളാക് ബോക്സ് കണ്ടെത്തിയിരുന്നു.

രാജ്യത്തെ നടുക്കിയ വ്യോമദുരന്തത്തിന്റെ അന്വേഷണത്തില്‍ ബ്ളാക് ബോക്സിലെ വിവരങ്ങള്‍ നിര്‍ണായകമായിരിക്കും. വ്യോമസേനാ ട്രെയിനിങ് കമാന്‍ഡ് മേധാവി എയര്‍മാര്‍ഷല്‍ മാനവേന്ദ്ര സിങ്ങിന്റെ നേതൃത്വത്തിലാണ് അന്വേഷണം. സൈനിക സംഘത്തിന് പുറമേ തമിഴ്നാട് പോലീസും കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.