കൊട്ടാരത്തിലെ തിരക്കില്‍ നിന്നും ആശ്രമത്തിലെ ഏകാന്തതയില്‍ സന്തോഷം കണ്ടെത്തിയ വിശുദ്ധ അഡെലൈഡ്

കൊട്ടാരത്തിലെ തിരക്കില്‍ നിന്നും ആശ്രമത്തിലെ ഏകാന്തതയില്‍ സന്തോഷം കണ്ടെത്തിയ വിശുദ്ധ അഡെലൈഡ്

അനുദിന വിശുദ്ധര്‍ - ഡിസംബര്‍ 16

ഫ്രാന്‍സിലെ അപ്പര്‍ ബര്‍ഗന്‍ഡിയില്‍ രാജാവായിരുന്ന റുഡോള്‍ഫ് രണ്ടാമന്റെ മകളായി 930 ലാണ് അഡെലൈഡിന്റെ ജനനം. ഏറെക്കാലത്തെ ശത്രുതയ്ക്കു ശേഷം പ്രൊവെന്‍സിലെ രാജാവായിരുന്ന യൂഗോയുമായി റുഡോള്‍ഫ് രണ്ടാമന്‍ ഉടമ്പടി ചെയ്തപ്പോള്‍ അതിലൊരു വ്യവസ്ഥ അദ്ദേഹത്തിന്റെ മകളെ യൂഗോയുടെ മകനു വിവാഹം ചെയ്തു കൊടുക്കാം എന്നായിരുന്നു. ഈ കരാറില്‍ ഒപ്പുവയ്ക്കുമ്പോള്‍ അഡെലൈഡിന്റെ പ്രായം രണ്ടു വയസ്.

അതീവ സുന്ദരിയായിരുന്നു അഡെലൈഡ്. അവളുടെ സൗന്ദര്യം പല രാജാക്കന്‍മാരെയും മോഹിപ്പിച്ചു. പലരും വിവാഹ വാഗ്ദാ നവുമായെത്തി. എന്നാല്‍ പിതാവ് കൊടുത്ത വാക്കുപോലെ പതിനാറാം വയസില്‍ അഡെലൈഡ് യൂഗോയുടെ മകന്‍ ലോത്തെയറിനെ വിവാഹം കഴിച്ചു. അദ്ദേഹം അപ്പോള്‍ പ്രൊവെന്‍സിലെ രാജാവായിരുന്നു.

അഡെലൈഡിനെ ലോത്തെയര്‍ വിവാഹം കഴിച്ചതില്‍ അസൂയാലുവായ ഇവ്രയായിലെ ബെറെങ്കാരിയൂസ് ലോത്തെയറിനെ വിഷം കൊടുത്തു കൊന്ന ശേഷം അധികാരം പിടിച്ചെടുത്തു. തന്റെ മകനെ വിവാഹം കഴിക്കാന്‍ അയാള്‍ അഡെലൈഡിനോട് ആവശ്യപ്പെട്ടു. എന്നാല്‍ അവള്‍ അത് നിരസിച്ചു. ക്ഷുഭിതനായ ബെറെങ്കാരിയൂസ് അവളെ തടവിലാക്കി. ജര്‍മന്‍ രാജാവായ ഒട്ടോ ഒന്നാമന്‍ ഇറ്റലിയില്‍ യുദ്ധം ജയിക്കുന്നതുവരെ അഡെലൈഡ് തടവില്‍ കഴിഞ്ഞു.

പിന്നീട് ഒട്ടോ ഒന്നാമന്‍ അഡെലൈഡിനെ വിവാഹം കഴിച്ചു. തൊട്ടടുത്ത വര്‍ഷം അദ്ദേഹം റോമിന്റെ ചക്രവര്‍ത്തിയായി. ഇരുപതു വര്‍ഷത്തോളം രാജ്ഞി പദവിയില്‍ അഡെലൈഡ് കഴിഞ്ഞു. ഒട്ടോ ഒന്നാമന്‍ മരിച്ചപ്പോള്‍ അദ്ദേഹത്തിന്റെ മറ്റൊരു ഭാര്യയിലുള്ള മകനായ ഒട്ടോ രണ്ടാമന്‍ സ്ഥാനമേറ്റെടുത്തു. പുതിയ ചക്രവര്‍ത്തി ഇളയമ്മയായ അഡെലൈഡിനെ കൊട്ടാരത്തില്‍ നിന്നു പുറത്താക്കി.

പത്തുവര്‍ഷത്തെ ഭരണത്തിനു ശേഷം ഒട്ടോ രണ്ടാമന്‍ പെട്ടെന്നു മരിച്ചു. അദ്ദേഹത്തിന്റെ മകനെ ചക്രവര്‍ത്തിയാക്കി അമ്മ തെയോഫാന റീജന്റ് ഭരണം ആരംഭിച്ചു. അപ്പോഴും അഡെലൈഡിനു കൊട്ടാരത്തില്‍ സ്ഥാനം കിട്ടിയില്ല. ക്ലൂണിയിലുള്ള ഒരു ആശ്രമത്തില്‍ പൂര്‍ണമായും പ്രാര്‍ഥനയിലും ഉപവാസത്തിലും അവര്‍ കഴിഞ്ഞു. ആശ്രമ ജീവിതം അഡെലൈഡിനെ പുതിയൊരു സ്ത്രീയാക്കി മാറ്റി.

ദൈവസ്നേഹം അവള്‍ അനുഭവിച്ചറിഞ്ഞു. രാജ്ഞിയായിരുന്നിട്ടും ഒരുവിധത്തിലുള്ള സൗകര്യങ്ങളുമില്ലാത്ത ആശ്രമത്തില്‍ അവള്‍ സന്തോഷപൂര്‍വം ജീവിച്ചു. ആശ്രമ വാസികള്‍ക്കെല്ലാം ആശ്വാസമേകാന്‍ രാജ്ഞി ശ്രമിച്ചു. റീജന്റായിരുന്ന തെയോഫാന മരിച്ചതോടെ ആ സ്ഥാനമേറ്റെടുക്കാന്‍ അഡെലൈഡിന് കൊട്ടാരത്തിലേക്ക് മടങ്ങേണ്ടി വന്നു. ചക്രവര്‍ത്തിയായ ഒട്ടോ മൂന്നാമന് അപ്പോഴും പ്രായപൂര്‍ത്തിയായിരുന്നില്ല.

അധികാരം തിരികെയെത്തിയപ്പോഴും തന്റെ പ്രേഷിത പ്രവര്‍ത്തനങ്ങള്‍ക്ക് അഡെലൈഡ് കുറവൊന്നും വരുത്തിയില്ല. പാവപ്പെട്ടവരെ സഹായിക്കുവാനും രോഗികള്‍ക്ക് ആശ്വാസം പകരുവാനും അവള്‍ തന്റെ അധികാരം ഉപയോഗിച്ചു. അടിമകളെ മോചിപ്പിച്ചു. നിരവധി ആശ്രമങ്ങളും ദേവാലയങ്ങളും സ്ഥാപിച്ചു.

ഒട്ടോ മൂന്നാമന്‍ പ്രായപൂര്‍ത്തിയായി രാജ്യഭരണം ഏറ്റെടുത്തപ്പോള്‍ വീണ്ടും ക്ലൂണിയിലെ ആശ്രമത്തിലേക്ക് അവര്‍ മടങ്ങി. അവിടെവച്ച് അറുപത്തിയെട്ടാം വയസില്‍ 999 ല്‍ അഡെലൈഡ് മരിച്ചു. ഉര്‍ബന്‍ രണ്ടാമന്‍ മാര്‍പാപ്പ 1097ല്‍ അഡെലൈഡിനെ വിശുദ്ധയായി പ്രഖ്യാപിച്ചു.

ഇന്നത്തെ ഇതര വിശുദ്ധര്‍

1. സേസരായിലെ അല്‍ബീനാ

2. വിയെന്‍ ബിഷപ്പായിരുന്ന അഡോ

3. അനാനിയാസ്, അസാരിയാസ്, മിസായേല്‍.

'അനുദിന വിശുദ്ധര്‍' എന്ന ഈ പരമ്പരയിലെ മുഴുവന്‍ ഭാഗങ്ങളും വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.





വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.